കോട്ടമല: പാരിസ്ഥിതി അനുമതി പുനര്‍പരിശോധനാ ഹര്‍ജി ഇന്ന് സമര്‍പ്പിക്കും

ktm-quaryപാലാ: രാമപുരം കുറിഞ്ഞി കോട്ടമലയ്ക്കും പരിസരവാസികളുടെയും ഭാവി നിര്‍ണ്ണയിക്കുന്ന കോട്ടമല ക്വാറി പാരിസ്ഥിതിക അനുമതി പുനര്‍പരിശോധനാ ഹര്‍ജി ഇന്ന്  പരിസ്ഥിതി വകുപ്പിന് സമര്‍പ്പിക്കും. ഇതു സംബന്ധിച്ച രേഖകളുമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ ഇതിനായി  ഇന്ന് തിരുവനന്തപുരത്തേക്ക് പോയിട്ടുണ്ട്. പാരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും റിപ്പോര്‍ട്ട് തയാറാക്കുന്നതിനും പഞ്ചായത്തിന് അധികാരമില്ലാത്തതിനാല്‍  സ്വാഗത് ഭണ്ഡാരി കളക്ടറായിരുന്ന കാലത്ത് ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് പഞ്ചായത്തിന്റെ പ്രധാന പിടിവള്ളി.

45 ഡിഗ്രില്‍  കൂടുതല്‍ ചെരിവുള്ള കുന്നുകളിലും മറ്റും ഖനനം പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. കോട്ടമലയുടെ 60 ശതമാനത്തിലേറെ ഭാഗങ്ങള്‍ 45 ഡിഗ്രിയിലധികം ചെരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. ഭൂമി അല്‍പ്പം കുലുങ്ങിയാല്‍ പോലും കല്ലുകള്‍ താഴേക്ക് ഉരുണ്ടിറങ്ങുന്ന ഇവിടെ ഒരു തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളും പാടില്ലെന്ന് ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സുപ്രീംകോടതിയില്‍ കേസ് എത്തിയപ്പോള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെങ്കിലും പരിസ്ഥിതി വകുപ്പാണ് ഈ റിപ്പോര്‍ട്ട് വിലയിരുത്തി വിഷയത്തില്‍ മേല്‍നടപടികളെടുക്കേണ്ടതെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

സ്വാഗത് ഭണ്ഡാരി കളക്ടറായിരുന്ന കാലത്ത് ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജനങ്ങളുടെ പ്രതിഷേധം മനസിലാക്കി പഞ്ചായത്ത് ഭരണ സമിതി പരിസ്ഥിതി വകുപ്പിന്റെ പുനര്‍പരിശോധനാ ഹര്‍ജിയില്‍ വിധിയാകും വരെ കോട്ടമല പാറമടയുടെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് നോട്ടീസ് അയച്ചിട്ടുണ്ട്. പുനര്‍പരിശോധനാ ഹര്‍ജിയും പാറമടക്കാര്‍ക്ക് അനുകൂലമായാല്‍ അപൂര്‍വ ജൈവ വൈവിധ്യത്താല്‍ സമ്പുഷ്്ടമായ കോട്ടമലയും , സമീപ മലനിരകളും ഇല്ലാതെയാകുന്നത് രാമപുരം നിവാസികള്‍ക്ക് വേദനയോടെ കണ്ടു നില്‍ക്കേണ്ടിവരും.

Related posts