കോഹ്‌ലിക്കും ടിന്റുവിനും ഖേല്‍രത്‌ന നാമനിര്‍ദേശം

sp-wardന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ രാജ്യത്തെ പരമോന്നത കായിക അവാര്‍ഡായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്കാരത്തിനു ബിസിസിഐ ശിപാര്‍ശ ചെയ്തു. ഒപ്പം മലയാളികളുടെ പ്രിയപ്പെട്ട അത്‌ലറ്റ് ടിന്റു ലൂക്കയെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും നാമനിര്‍ദേശം ചെയ്തു.

നാലു വര്‍ഷത്തിന് ശേഷമാണ് രാജ്യത്തെ പരമോന്നത സ്‌പോര്‍ട്‌സ് ബഹുമതിയായ ഖേല്‍രത്‌നയ്ക്ക് വേണ്ടി ബിസിസിഐ ഒരു താരത്തെ ശിപാര്‍ശ ചെയ്യുന്നത്. ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനയെ അര്‍ജുന അവാര്‍ഡിനും ബിസിസിഐ ശിപാര്‍ശ ചെയ്തു. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് ജീതു റായ്, സ്്ക്വാഷ് താരം ദീപിക പള്ളിക്കല്‍, ഗോള്‍ഫ് താരം അനിര്‍ബന്‍ ലാഹിരി, എന്നിവരാണ് ഖേല്‍രത്‌നയ്ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട മറ്റ് താരങ്ങള്‍.

2012-ല്‍ രാഹുല്‍ ദ്രാവിഡാണ് ഒടുവില്‍ ഖേല്‍രത്‌ന പുരസ്കാരത്തിന് ശിപാര്‍ശ ചെയ്യപ്പെട്ട ഇന്ത്യന്‍ താരം. എന്നാല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ യോഗേശ്വര്‍ ദത്തിനും ഷൂട്ടര്‍ വിജയ് കുമാറിനുമാണ് കേന്ദ്ര സര്‍ക്കാര്‍ പുരസ്കാരങ്ങള്‍ നല്‍കിയത്. പിന്നീട് 2013-ല്‍ ദ്രാവിഡിനെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (1997-98), ഏകദിന ക്യാപ്റ്റന്‍ എം.എസ്. ധോണി (2007) എന്നിവര്‍ക്ക് മാത്രമാണ് ക്രിക്കറ്റില്‍ നിന്നും ഖേല്‍രത്‌ന പുരസ്കാരം ലഭിച്ചിട്ടുള്ളത്.

2013-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് കോഹ്‌ലിക്ക് അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു. പുരസ്കാരങ്ങള്‍ക്കായി ബിസിസിഐയുടെ പട്ടിക ലഭിച്ചിട്ടുണെ്ടന്ന് കേന്ദ്ര കായിക മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്നു രോഹിത് ശര്‍മയ്ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്. മലയാളി അത്‌ലറ്റ് ഒ.പി.ജയ്ഷയ്ക്കും ഇത്തവണ അര്‍ജുന പുരസ്കാരം ലഭിക്കുമെന്നാണ് സൂചന.

Related posts