എരുമേലി: വാഹന പരിശോധനയും പിഴ ചുമത്തലും കര്‍ശനമാക്കണമെന്ന നിര്‍ദേശം പോലീസ് അക്ഷരംപ്രതി പാലിച്ചതോടെ നാട്ടുകാരില്‍ മാത്രമല്ല, പോലീസിലും പ്രതിഷേധം പുകയുന്നു. ഓരോ പോലീസ് സ്‌റ്റേഷനിലും നിശ്ചിത ക്വോട്ട പെറ്റി ചുമത്തലിന് നിര്‍ബന്ധമാക്കിയതോടെ ക്രമസമാധാന ഡ്യൂട്ടികള്‍ ഉപേക്ഷിച്ച് പോലീസ് തെരുവിലിറങ്ങി വാഹന പരിശോധനയില്‍ മാത്രം ശ്രദ്ധയൂന്നുകയാണ്. കോട്ടയം ജില്ലയുടെ വിവിധഭാഗങ്ങളില്‍ വാഹനപരിശോധനകള്‍ ശക്തമാണ്. എരുമേലി ടൗണ്‍ റോഡില്‍ ഒരേസമയം പല ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പോലീസിന്റെ പെറ്റിചുമത്തല്‍ നടന്നത്. ഇതിന് ഇരകളായവരേറെയും ടൗണിലെ വ്യാപാരികളും സാധനങ്ങള്‍ വാങ്ങാന്‍ ടൗണിലേക്ക് വന്നവരുമൊക്കെയായിരുന്നു.
റോഡില്‍ ഇടതുവശത്ത് പാര്‍ക്കിംഗ് അനുവദിച്ചിരിക്കെ വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കും പെറ്റി കിട്ടി. വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹിയുടെ കടയില്‍ സാധനങ്ങള്‍ ഇറക്കിക്കൊണ്ടിരിക്കെ വാഹനത്തിനും പെറ്റി ചുമത്തപ്പെട്ടു. ബസുകളില്‍ കയറിയിറങ്ങി യൂണിഫോമിലല്ലാത്ത ജീവനക്കാര്‍ക്കും പിഴ ചുമത്തി. ക്വോട്ട തികയ്ക്കാന്‍ രാത്രിയിലും പരിശോധനയും പെറ്റി ചുമത്തലും ഊര്‍ജിതമാക്കേണ്ട സ്ഥിതിയിലായിരുന്നു. പച്ചക്കറിയും മത്സ്യവും മറ്റും വാങ്ങാന്‍ വാഹനമൊതുക്കിയവരെല്ലാം പെറ്റി ചുമത്തലിന് ഇരകളായി. എരുമേലി-മുണ്ടക്കയം റൂട്ടില്‍ മുണ്ടക്കയം കോസ്‌വേ പാലത്തിനു സമീപവും എപ്പോഴും വാഹനപരിശോധനയാണ്.
പരാതികള്‍ സോഷ്യല്‍മീഡിയയിലൂടെയാണ് ആദ്യം പോലീസിനെതിരേ തിരിഞ്ഞത്. പിന്നാലെ ഭരണകക്ഷിയില്‍നിന്നും വിമര്‍ശനം ശക്തമായി. പോലീസിനെ ജനം വെറുക്കാന്‍ തുടങ്ങിയെന്ന പ്രചാരണം പോലീസ് സേനയില്‍ തന്നെ വ്യാപകമാവുകയും ചെയ്തു. ജനങ്ങളുടെ പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കാതെ പെറ്റി ചുമത്തല്‍ മാത്രമായി പോലീസ് ഡ്യൂട്ടി മാറിയെന്ന ആരോപണം പോലീസിലും ശക്തമാവുകയായിരുന്നു. ഖജനാവില്‍ പണം നിറയ്ക്കാന്‍ വേണ്ടിയാണ് കൊള്ളപ്പലിശക്കാരുടെ ഗുണ്ടാപിരിവുകാരെപ്പോലെ പെറ്റി ചുമത്തല്‍ നിര്‍ബാധം നടത്തുന്നതെന്ന് സോഷ്യല്‍മീഡിയകളില്‍ പ്രതികരിച്ചവര്‍ നിരവധിയാണ്.
എന്നാല്‍, നിയമപാലനമായി മുമ്പ് നടത്തിയിരുന്ന വാഹനപരിശോധന സുരക്ഷയ്ക്കുവേണ്ടിയായിരുന്നെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിച്ചിരുന്നു. ഇതിനു പകരം പണമുണ്ടാക്കല്‍ മാത്രം ലക്ഷ്യമിട്ട് പെറ്റിക്കേസുകള്‍ വര്‍ധിപ്പിക്കുന്നതിലൂടെ സര്‍ക്കാരിനെതിരേ ജനവികാരം തിരിയുമെന്ന് ഭരണകക്ഷിയില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.