ഖത്തറില്‍ ജോലിക്കുപോയ മലയാളിയുവതി അറബിയുടെ വീട്ടുതടങ്കലില്‍; യുവതിയുടെ വീട്ടുകാര്‍ കണ്ണൂര്‍ എസ്പിക്ക് പരാതി നല്കി

womenആലക്കോട്(കണ്ണൂര്‍): തേര്‍ത്തല്ലിയില്‍ നിന്നു ഖത്തറിലേക്കു ജോലിക്കുപോയ യുവതിയടക്കം നാലുപേര്‍ അറബിയുടെ വീട്ടുതടങ്കലില്‍.  തേര്‍ത്തല്ലി സ്വദേശിയായ യുവതി കണ്ണൂര്‍ സ്വദേശിയായ റഫീഖ് എന്ന ഏജന്റ് വഴി മാന്‍ പവര്‍ എന്ന ഖത്തര്‍ കമ്പനിയുടെ കീഴിലാണ് കമ്പനി അക്കൗണ്ടന്റായി ജോലി ലഭിച്ച് 30,000 രൂപയും റഫീഖിന് നല്‍കി ആറുദിവസം മുമ്പ് ഖത്തറിലേക്കു പോയത്.

ഖത്തറിലുള്ള മലയാളി തന്നെയായ ഫിറോസാണ് ഖത്തറിലെ ഇടനിലക്കാരന്‍. ഖത്തറില്‍ കമ്പനി അക്കൗണ്ട് ജോലിക്കായി വീസ ലഭിച്ച് പോയ പെണ്‍കുട്ടി പക്ഷേ വഞ്ചിതയായ വിവരം ഇന്നലെയാണ് വീട്ടുകാര്‍ അറിയുന്നത്. ഖത്തറിലെ ഒരു അറബിയുടെ വീട്ടില്‍ വീട്ടുജോലിക്കായാണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഇവിടെയാകട്ടെ ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട മലയാളിയടക്കം നാലുപെണ്‍കുട്ടികള്‍ വേറെയുമുണ്ട്. ഇതില്‍ ഒരു പെണ്‍കുട്ടി രഹസ്യമായി സൂക്ഷിക്കുന്ന ഫോണില്‍നിന്നു വിളിച്ചപ്പോഴാണ് ജോലിതട്ടിപ്പിന്റെ ചുരുള്‍ അറിയുന്നത്.

വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് റഫീക്കിനെ വിളിക്കുകയും ഉടന്‍ പെണ്‍കുട്ടിയെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  ഖത്തറിലെ മലയാളി അസോസിയേഷനുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും പെണ്‍കുട്ടികളെ ഇപ്പോള്‍ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്ന സ്ഥലമോ ഏത് അറബിയുടെ വീട്ടിലാണ് ഇവര്‍ എത്തപ്പെട്ടതെന്നോ അറിയില്ല. ഇത് കണ്ടെത്തുവാനുള്ള ശ്രമം തുടരുകയാണ്. മാന്‍ പവര്‍ എന്ന ഖത്തര്‍ കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നു കഴിഞ്ഞ ദിവസങ്ങളില്‍ ആരും ജോലിക്കായി എത്തിയിട്ടില്ലായെന്നും തങ്ങളുടേത് ശ്രീലങ്കന്‍ കമ്പനിയുമാണെന്നുമാണ് അവര്‍ നല്‍കിയ വിവരം. റഫീഖ് നല്‍കിയ ഫോണ്‍ നമ്പരുകളും കമ്പനി ഉള്‍പ്പെടെയുള്ള വിവരങ്ങളും വ്യാജമാണെന്നും തെളിഞ്ഞിരിക്കുകയാണ്.

ജോലിതട്ടിപ്പുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മോചനത്തിന് സര്‍ക്കാര്‍തലത്തില്‍ എംബസി വഴി ബന്ധപ്പെട്ടാല്‍ മാത്രമേ മോചനം സാധ്യമാകു. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട പെണ്‍കുട്ടിള്‍ നിരവധിപേര്‍ ഉണ്ടെന്നും പലരും തിരിച്ച് പോവാനാവാതെ അടിമപ്പണി ചെയ്തു ജീവിക്കുകയാണെന്നും ഭക്ഷണം പോലും നല്‍കുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശത്ത് ആണ് ഇപ്പോള്‍ തങ്ങളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും പെണ്‍കുട്ടി അവസാനമായി വീട്ടിലേക്ക് വിളിച്ചപ്പോള്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. വീസയുടെ പിറകിലുള്ള ഖത്തര്‍ നമ്പറില്‍ വിളിച്ചപ്പോഴും അത് വ്യാജമാണെന്ന് അന്വേഷണത്തില്‍ തിരിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉടനടി ഇടപെടലുകള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായാല്‍ മാത്രമേ പെണ്‍കുട്ടികള്‍ അകപ്പെട്ടിരിക്കുന്ന ചതിയില്‍നിന്നു രക്ഷപ്പെടുത്താനാകു.

Related posts