ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷയുമായി യുണൈറ്റഡ്

SP-UNITEDമാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ടു ഗോളിനു ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു. ജയത്തോടെ അഞ്ചാം സ്ഥാനത്തെത്തിയ യുണൈറ്റഡ് ചാ മ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കി. യുണൈറ്റഡിന്റെ പ്രതിരോധതാരം മാത്യോ ഡാര്‍മിനാണ് രണ്ടു ഗോളിനും കാരണക്കാരനായത്. നാലാം മിനിറ്റില്‍ ഡാമിയന്‍ ഡെലേനിയുടെ സെല്‍ഫ് ഗോളിന്റെ രൂപത്തിലായിരുന്നു മാഞ്ചസ്റ്ററിനു ഗോള്‍ ലഭിച്ചത്.

55-ാം മിനിറ്റില്‍ ഡ്രാമിയന്‍ യുണൈറ്റഡിനുവേണ്ടിയുള്ള തന്റെ ആദ്യ ഗോള്‍ കുറിച്ചു. ക്രിസ്മസിനു ശേഷം ഒരു ജയം മാത്രമാണ് ക്രിസ്റ്റല്‍ പാലസിന്റെ പേരിലുള്ളത്. ആദ്യ മൂന്നു സ്ഥാനക്കാര്‍ ചാ മ്പ്യന്‍സ് ലീഗിനു നേരിട്ട് യോഗ്യത നേടും.നാലാം സ്ഥാനക്കാര്‍ യോഗ്യതാ മത്സരങ്ങള്‍ക്കുശേഷവും ചാമ്പ്യന്‍സ് ലീഗിന്റെ പ്രധാന മത്സരങ്ങളിലേക്കു യോഗ്യത നേടും. യുണൈറ്റഡിന്റെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ ആയിരത്തിലേറെ സീറ്റ് ഒഴിഞ്ഞു കിടന്നത് അസാധാരണ കാഴ്ചയായി.

നാലാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തി. ഡാര്‍മിയന്റെ ക്രോസ് പാലസ് താരം ഡാമിയന്‍ ഡെലേനിയുടെ കാലില്‍ തട്ടി ഗോള്‍കീപ്പര്‍ ജൂലിയന്‍ സെപ്‌റോണിയെ കടന്ന് സ്വന്തം വലയില്‍ വീണു. ഇതിനുശേഷം യുണൈറ്റഡ് മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളാക്കാനായില്ല. ക്രിസ്റ്റല്‍ പാലസ് ഗോള്‍കീപ്പര്‍ സെപ്‌റോണിയെ നിരന്തരം യുണൈറ്റഡ് മുന്നേറ്റക്കാര്‍ പരീക്ഷിച്ചുകൊണ്ടിരുന്നു. ഇടവേളയ്ക്കു പിരിയും മുമ്പ് ഡെലേനി രണ്ടാം സെല്‍ഫ് ഗോളിനടുത്തെത്തിയെങ്കിലും രക്ഷപ്പെട്ടു. ഗോള്‍പോസ്റ്റിനു കീഴില്‍ സെപ്‌റോണി നടത്തിയ മികച്ച രക്ഷപ്പെടുത്തലുകളാണ് ഗോളെന്നു തോന്നിച്ച പല ഷോട്ടുകളും തട്ടിയകറ്റിയത്. എന്നാല്‍ ഈ രക്ഷാപ്രവര്‍ത്തനം 55ാം മിനിറ്റില്‍ തീര്‍ന്നു. യുവാന്‍ മാട്ട-മാര്‍കസ് റഷ്‌ഫോര്‍ഡ് കൂട്ടുകെട്ടിന്റെ മുന്നേറ്റമാണ് രണ്ടാം ഗോളിനു കാരണമായത്. മാട്ടയുടെ ഷോട്ട് ഗോള്‍കീപ്പര്‍ തട്ടി കോര്‍ണറാക്കി. കോര്‍ണര്‍ കിക്കെടുത്ത ഡെലെ ബ്ലിന്‍ഡ് പന്ത് ഉയര്‍ത്തി ഡാര്‍മിയനു നല്‍കി. നെഞ്ചില്‍ സ്വീകരിച്ച പന്ത് ഇറ്റാലിയന്‍ താരം വലയുടെ ഇടതുവശത്തേക്ക് നിറയൊഴിച്ചു.

ആന്‍ഫീല്‍ഡിലെ സ്വന്തം ആരാധകര്‍ക്കു മുന്നില്‍ ലിവര്‍പൂള്‍ 4-0ന് എവര്‍ട്ടണെ തകര്‍ത്തു. ജയത്തോടെ ലിവര്‍പൂള്‍ ഏഴാം സ്ഥാനത്തെത്തി. ഡിവോക് ഒര്‍ഗി (43), മമാദു ഷാഖോ (45+2), ഡാനിയല്‍ സ്റ്റുറിഡ്ജ് (61), ഫിലിപ്പെ കുടിഞ്ഞോ (76) എന്നിവരാണ് ഗോള്‍ നേടിയത്. 50ാം മിനിറ്റില്‍ ഒറിഗിയെ മാരകമായി ടാക്കിള്‍ ചെയ്തതിനു എവര്‍ട്ടണ്‍ താരം റാമിറോ ഫ്യുണസ് മോറിക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയതിനാല്‍ പത്തു പേരുമായാണ് സന്ദര്‍ശകര്‍ മത്സരം പൂര്‍ത്തിയാക്കിയത്.

Related posts