ചുള്ളിമടയില്‍ കാട്ടാനകളിറങ്ങി; നാട്ടുകാര്‍ക്കും വനപാലകര്‍ക്കും പെടാപ്പാട്

PKD-KATTANAപാലക്കാട്: പട്ടാപ്പകല്‍ കൃഷിനശിപ്പിക്കാനിറങ്ങിയ കാട്ടാനകളെ നാട്ടുകാരും വനപാലകരും ഓടിച്ചു.  എന്നിട്ടും കാടുകയറാന്‍ കൂട്ടാക്കാത്ത കാട്ടാനകള്‍ കൃഷിയിട ങ്ങള്‍ക്കു സമീപമുള്ള തുരുത്തില്‍ നിലകൊണ്ടു. ജനം പരിഭ്രാന്തിയില്‍.കഞ്ചിക്കോട് ചുള്ളിമട ഭാഗത്ത് വിവി കോളജിനു സമീപത്ത്  കൊങ്ങംപാടത്താണ് വലിയകൊമ്പനും  കുട്ടികൊമ്പനും ഇന്നലെ ഒരുപകല്‍ മുഴുവന്‍ ജനത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്.നാളുകളായി പ്രദേശത്ത് കാട്ടാന ഭീതി നിലനില്‍ക്കുകയാണ്. നിരവധിപേരുടെ കൃഷികളാണ് കാട്ടാനകള്‍ തകര്‍ത്തിട്ടുള്ളത്. ഇതിനാല്‍ ആനകള്‍ കൃഷിയിടങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും ഇറങ്ങാതിരിക്കാന്‍ നാട്ടുകാര്‍ സംഘടിച്ച് ദിവസങ്ങളായി കാവലിരിക്കുകയാണ്.

ഇതിനിടയിലാണ് കൊമ്പന്‍മാര്‍ പ്രത്യക്ഷപ്പെട്ടത്. ആനയിറങ്ങിയതറിഞ്ഞ് നാട്ടുകാര്‍മുഴുവന്‍ പരിഭ്രാന്തിയിലായി. പുരുഷന്‍മാര്‍ സംഘടിച്ച് ആനയെ തുരത്താനിറങ്ങി. വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി. പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും കട്ടര്‍മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് ശബ്ദമുണ്ടാക്കിയും  രാവിലെ മുതല്‍ കാട്ടാനകളെ തുരത്താനുള്ള ശ്രമം പക്ഷേ മുഴുവനായി വജയിച്ചില്ല. ആളുകളെ കണ്ടതോടെ ആനകള്‍ പാടങ്ങളും കുന്നും കയറിയിറങ്ങി   കൃഷിയിടങ്ങള്‍ക്ക് സമീപത്തായുള്ള കാടുപോലുള്ള തുരുത്തില്‍ നിലകൊള്ളുകയായിരുന്നു.

ഇവിടേക്ക് അടുക്കാന്‍ നാട്ടുകാരും മടിച്ചു. ഇതിനിടെ കാട്ടാന ഓടിച്ചതിനെതുടര്‍ന്ന് രണ്ടുപേര്‍ക്ക് വീണ് പരിക്കേറ്റു.മുമ്പ് ഇവിടെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും പലരും ഭാഗ്യവശാലാണ് രക്ഷപ്പെട്ടിട്ടുള്ളത്.  തുരുത്തില്‍ നിലയുറപ്പിച്ച കാട്ടാനകള്‍ രാത്രി കൃഷിയിടങ്ങളിലേക്കും വീടുകള്‍ക്ക് സമീപത്തേക്കുമിറങ്ങുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.

Related posts