ചെലവ് ചുരുക്കാന്‍ ആഴ്ചയിലൊരു ടാപ്പിംഗ് സന്ദേശവുമായി റബര്‍ ബോര്‍ഡ്

bis-rubberതിരുവനന്തപുരം : റബര്‍വില താഴ്ന്നു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചെലവ് ഗണ്യമായി ചുരുക്കുന്നതിനു വേണ്ടി കര്‍ഷകര്‍ ആഴ്ചയിലൊരിക്കല്‍ ടാപ്പിംഗ എന്ന രീതി സ്വീകരിക്കണമെന്ന് റബ്ബര്‍ബോര്‍ഡ് അഭ്യര്‍ഥിച്ചു.  കര്‍ഷകര്‍ക്ക് റബര്‍വിലയുടെ കാര്യത്തില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ചെലുത്തുക പ്രായോഗികമല്ലെങ്കിലും  ശാസ്ത്രീയകൃഷിരീതികള്‍ വഴി ചെലവു ചുരുക്കാനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുമുള്ള നടപടികളെക്കുറിച്ച് വിശദീകരിക്കുന്നതിനായി ജൂണ്‍ ആദ്യവാരം മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഒരു തീവ്രപ്രചാരണപരിപാടി നടത്താന്‍ റബര്‍ബോര്‍ഡ് തീരുമാനിച്ചതായി അറിയിച്ചു.

ടാപ്പു ചെയ്യുന്ന റബര്‍തോട്ടങ്ങളില്‍ കൂടുതല്‍ ചെലവ് വരുന്നത് ടാപ്പിംഗ് ജോലിക്കാണ്.  ഈ ജോലിക്ക് ഇപ്പോള്‍ ആവശ്യത്തിനു തൊഴിലാളികളെ കിട്ടാനില്ല. ഇപ്പോള്‍ കൃഷി ചെയ്യുന്ന അത്യുത്പാദനശേഷിയുള്ള റബ്ബറിനങ്ങള്‍ മൂന്നു ദിവസത്തിലൊരിക്കല്‍ ടാപ്പു ചെയ്യാനാണ് റബര്‍ബോര്‍ഡ് ശിപാര്‍ശ ചെയ്യുന്നത്. ഇടവേള ഇതിലും കുറഞ്ഞാല്‍ മരങ്ങള്‍ക്ക് പട്ടമരപ്പ് പിടിപെടാം. എങ്കിലും ശുപാര്‍ശയ്ക്കു വിരുദ്ധമായി മിക്ക കര്‍ഷകരും ഇപ്പോഴും ഒന്നിടവിട്ട ദിവസം മരങ്ങള്‍ ടാപ്പു ചെയ്യുന്നുണ്ട്. ബോര്‍ഡ് ഇപ്പോള്‍ ശുപാര്‍ശ ചെയ്യുന്ന ആഴ്ചയിലൊരിക്കല്‍ ടാപ്പിംഗ്് എന്ന രീതി കൂലി ഏറെ ലാഭിക്കാന്‍ സഹായകമാണ്.

രണ്ടു ദിവസത്തിലൊരിക്കല്‍ ടാപ്പു ചെയ്യുമ്പോള്‍ വേണ്ടി വരുന്ന ടാപ്പിംഗ്് കൂലിച്ചെലവിന്റെ മൂന്നിലൊന്നു മാത്രമേ ആഴ്ചയിലൊരിക്കല്‍ ടാപ്പു ചെയ്യുമ്പോള്‍ ആകുകയുള്ളൂ. ടാപ്പര്‍മാരുടെ ക്ഷാമത്തിനും ഈ രീതി ഒരു പരിധിവരെ പരിഹാരമാകും. ഒന്നിടവിട്ടുള്ള  ടാപ്പിങ്ങില്‍ ഒരു ടാപ്പര്‍ക്ക് രണ്ടു ബ്ലോക്കാണ് ടാപ്പു ചെയ്യാന്‍ പറ്റുന്നതെങ്കില്‍ ആഴ്ചയിലൊരിക്കല്‍ ടാപ്പിംഗില്‍ ഇത് ഏഴു ബ്ലോക്കായി വര്‍ധിക്കും. ആഴ്ചയിലൊരിക്കല്‍ ടാപ്പു ചെയ്യുമ്പോള്‍ മരങ്ങളില്‍ ഉത്തേജകൗഷധം പ്രയോഗിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടര ശതമാനം വീര്യത്തില്‍ നേര്‍പ്പിച്ചതും പാര്‍ശ്വഫലങ്ങള്‍ തീരെയില്ലാത്തതുമായ എത്തഫോണ്‍ എന്ന സസ്യഹോര്‍മോണാണ് ഉത്തേജഔഷധമായി പ്രയോഗിക്കുന്നത്.

ഇത്തരത്തില്‍ ഉത്തേജഔഷധപ്രയോഗത്തോടെ ആഴ്ചയിലൊരുദിവസം ടാപ്പു ചെയ്യുമ്പോള്‍ ഒന്നിടവിട്ടുള്ള  ടാപ്പിംഗില്‍ ലഭിക്കുന്ന അത്രയും തന്നെ വാര്‍ഷികാദായം ലഭിക്കും. ഇന്നത്തെ സാഹചര്യത്തില്‍ റബറിന്റെ വില നിയന്ത്രിക്കുന്നതില്‍ ഗണ്യമായ പങ്കു വഹിക്കുന്നത് അന്താരാഷ്ട്രകമ്പോളത്തിലെ വിവിധ ഘടകങ്ങളാണ്.  റബറുത്പാദക സംഘങ്ങളുടെ സഹകരണ ത്തോടെ റബര്‍മേഖലയിലുടനീളം ആയിരത്തില്‍പരം ചെറുയോഗങ്ങള്‍ സംഘടിപ്പിച്ച് ഒരു ലക്ഷത്തോളം കര്‍ഷകരിലേക്ക് ചെലവുചുരുക്കലിന്റെയും ഉത്പാദനക്ഷമതാവര്‍ദ്ധനയുടെയും സന്ദേശം എത്തിക്കാനാണ് ഒരു മാസത്തെ തീവ്രപ്രചാരണപരിപാടിയിലൂടെ റബര്‍ബോര്‍ഡ് ഉദ്ദേശിക്കുന്നത്. റബ്ബറുത്പാദകസംഘങ്ങളും റബ്ബര്‍കര്‍ഷകരും ഈ പ്രചാരണപരിപാടിയോട് പരമാവധി സഹകരിക്കണമെന്ന് റബ്ബര്‍ബോര്‍ഡ് അഭ്യര്‍ഥിച്ചു.

Related posts