ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ പുത്തന്‍ പരിഷ്കാരങ്ങള്‍ യാത്രക്കാരെ വലയ്ക്കുന്നു

alp-cherthalaചേര്‍ത്തല: ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പുതുതായി നടത്തിയ പരിഷ്ക്കാരങ്ങള്‍ യാത്രക്കാരെ വലയ്ക്കുന്നുതായി പരാതി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കു ബസുകള്‍ എത്തുന്ന പ്രവേശനകവാടം പടിഞ്ഞാറോട്ടു മാറ്റിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ എവിടെയാണു ബസ് നിര്‍ത്തുകയെന്നറിയാതെ യാത്രക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്.  ഇതുതന്നെയാണ് ഡൈവര്‍മാരുടെയും സ്ഥിതി.  ബസ് എവിടെയാണ് നിര്‍ത്തേണ്ടതെന്നറിയാതെ തോന്നിയ ഇടത്തു ബസ് നിര്‍ത്തുകയാണ് ഡ്രൈവര്‍മാര്‍ ചെയ്യുന്നത്.

ഇതോടെ ബസില്‍ കയറിപ്പറ്റുന്നതിനായി യാത്രക്കാര്‍ ഓടി വലയുകയാണ്. ഇതിനിടയില്‍ ചില ബസുകള്‍ സ്റ്റാന്‍ഡില്‍ നിര്‍ത്താതെ സൂത്രത്തില്‍ ഓടിച്ചുകൊണ്ടു പോകുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം രാവിലെ 8.15നു എറണാകുളത്തേക്കു പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് നിര്‍ത്താതെ പോയതിനെതുടര്‍ന്നു യാത്രക്കാര്‍ സ്റ്റേഷന്‍മാസ്റ്ററോട് പരാതിപ്പെടുകയുണ്ടായി. മുമ്പ് സ്റ്റാന്‍ഡില്‍ വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസുകള്‍ക്കു സര്‍വീസ് നടത്തുവാന്‍ പ്രത്യേക ഇടമുണ്ടായിരുന്നു. തോപ്പുംപടി, ആലപ്പുഴ, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ടവ സ്റ്റാന്‍ഡിന്റെ പടിഞ്ഞാറു വടക്കുഭാഗത്താണ് നിര്‍ത്തിയിരുന്നത്.

കോട്ടയം, വൈക്കം, പൂച്ചാക്കല്‍ ഭാഗത്തേക്കു പോയിരുന്ന ബസുകള്‍ സ്റ്റാന്‍ഡിന്റെ കിഴക്കുഭാഗത്തുനിന്നുമാണു സര്‍വീസ് നടത്തിയിരുന്നത്. മറ്റു ഡിപ്പോകളില്‍ നിന്നും വരുന്ന ബസുകള്‍ സ്റ്റാന്‍ഡിന്റെ പടിഞ്ഞാറു തെക്കുഭാഗത്തുള്ള യാത്രക്കാരുടെ വെയ്റ്റിംഗ് ഷെഡിനുമുന്നില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയാണ് പോയിക്കൊണ്ടിരുന്നത്. എന്നാല്‍ ബസ് സ്റ്റാന്‍ഡില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനുശേഷം സ്റ്റേഷന്‍ ഓഫീസുകള്‍ ഉള്‍പ്പെടെ അവിടേക്കു പ്രവര്‍ത്തനം മാറ്റുകയും ബസുകള്‍ ഇതിനുമുന്നിലായി നിര്‍ത്തി ആളെ എടുക്കുവാനും തുടങ്ങി.

ഈ വിവരം അറിയാതെ മറ്റു ഡിപ്പോകളില്‍ നിന്നുവരുന്ന ബസുകള്‍ അവിടെ നിര്‍ത്താതെ സ്റ്റാന്‍ഡിന്റെ കിഴക്കുഭാഗത്ത് മുമ്പുണ്ടായിരുന്ന സ്റ്റോപ്പിലാണു നിര്‍ത്തുക. ബസ് എവിടെ നിര്‍ത്തണമെന്നു ഡ്രൈവര്‍മാര്‍ക്കും നിര്‍ദേശം നല്കാത്തതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. വിവിധ സ്ഥലങ്ങളിലേക്കു പോകേണ്ട ബസുകള്‍ എവിടെയാണ് പാര്‍ക്കു ചെയ്യുകയെന്നു കൃത്യമായി തയാറാക്കി എഴുതിവച്ചാല്‍ മാത്രമേ ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം കാണാനാകൂവെന്ന് യാത്രക്കാര്‍ പറയുന്നു.

Related posts