ചോക്കാട് പഞ്ചായത്തില്‍ ബന്ധം പുനഃസ്ഥാപിക്കാന്‍ യുഡിഎഫ് ; തന്ത്രം മെനഞ്ഞ് സിപിഎം

kkd-UDFകാളികാവ്: സിപിഎമ്മുകാരിയായ പ്രസിഡന്റിനെതിരേ കോണ്‍ഗ്രസും കോണ്‍ഗ്രസുകാരനായ വൈസ് പ്രസിഡന്റിനെതിരേ സിപിഎമ്മും ചോക്കാട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി. ഉലഞ്ഞ മുന്നണി ബന്ധം കൂട്ടിച്ചേര്‍ക്കുന്നതിന് ലീഗും കോണ്‍ഗ്രസും ശ്രമിക്കുന്നതിനിടെ ചോക്കാട്  ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്റിനെതിരെ ആദ്യം സിപിഎം മുന്‍കൂട്ടി അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു.

കോണ്‍ഗ്രസിലെ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനെതിരെയാണ് സിപിഎമ്മിന്റെ ആറ് പഞ്ചായത്ത് അംഗങ്ങള്‍ ഇന്നലെ  നോട്ടീസ് നല്‍കിയത്.  വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതിന്റെ ചൂടാറും മുമ്പെ പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ ഷാഹിന ഗഫൂറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് കോണ്‍ഗ്രസും സിപിഎമ്മിനെ ഞെട്ടിച്ചു. ഇതോടെ കാളികാവ് പഞ്ചായത്തിനുപുറമെ ചോക്കാട്ടും യുഡിഎഫ് സംവിധാനം നിലവില്‍വരുന്നതിന് വഴിതെളിഞ്ഞു.

വൈസ് പ്രസിഡന്റിനെതിരെ ഇന്നലെ രാവിലെ പത്തോടെ സിപിഎമ്മിലെ കെ.എസ്. അന്‍വറാണ് നോട്ടീസ് നല്‍കിയത്. മാട്ടായി അബ്ദുറഹ്മാന്‍ പിന്താങ്ങി.  ലീഗ്-കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഒന്നിച്ചെത്തിയാണ് പ്രസിഡന്റ് ഷാഹിനയ്‌ക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ആനിക്കോട്ടില്‍ ഉണ്ണികൃഷ്ണനാണ് പ്രസിഡന്റിനെതിരെ നോട്ടീസ് നല്‍കിയത്. എട്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് നോട്ടീസില്‍ ഒപ്പുവച്ചിട്ടുള്ളത്. അതേസമയം, ലീഗിന്റെ നാല് പഞ്ചായത്ത് അംഗങ്ങള്‍ അവിശ്വാസപ്രമേയ നോട്ടീസില്‍ ഒപ്പുവച്ചിട്ടില്ല.

മുന്നണി സംവിധാനമില്ലാതെ പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിച്ച കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എട്ടും സിപിഎമ്മിന് ആറും ലീഗിന് നാലും സീറ്റുകളാണ് ലഭിച്ചത്. മുസ്്‌ലിം ലീഗിന്റെ പിന്തുണയോടെ സിപിഎമ്മിലെ ഷാഹിന ഗഫൂര്‍ അന്ന്  പഞ്ചായത്ത് പ്രസിഡന്റായി. എന്നാല്‍ ലീഗ് പിന്തുണച്ചിട്ടും സിപിഎമ്മിലെ വിഭാഗീയത കാരണം വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ  ആനിക്കാട്ടില്‍ ഉണ്ണികൃഷണനാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായത്. തുടര്‍ന്ന് പഞ്ചായത്തിലെ വിചിത്ര ഭരണസംവിധാനം ഇവിടെ ഏറെ ഭരണപ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ വണ്ടൂരില്‍ കോണ്‍ഗ്രസ്-ലീഗ് ഭിന്നിപ്പ് തീര്‍ത്ത് യുഡിഎഫ് സംവിധാനം പുനഃസ്ഥാപിക്കുവാന്‍ നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു.

Related posts