ചോളം ഇവിടെയും വിളയും; ജോബി തെളിയിച്ചുകഴിഞ്ഞു

knr-cholamആലക്കോട്: വിലയിടിവിനെത്തുടര്‍ന്ന് റബര്‍ മുറിച്ച സ്ഥലത്ത് വീണ്ടും റബര്‍തൈ നടാതെ മലയോരത്ത് അത്രകണ്ട് പരിചിതമല്ലാത്ത ചോളം കൃഷി ചെയ്ത് പുതിയ വിജയഗാഥ കുറിക്കുകയാണ് രയറോം സ്വദേശി ജോബി ചാവനാലില്‍ . പരിമിതമായ സ്വന്തം അറിവുമാത്രം ഉപയോഗപ്പെടുത്തിയാണ് വയനാട് കബനിഗിരിയില്‍നിന്നും എത്തിച്ച ചോളം കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി ആദ്യം മണ്ണിളക്കി ചാണകപ്പൊടി ഇട്ടു. തുടര്‍ന്ന് വിത്ത് നട്ടു. മൂന്നുദിവസം കൂടുമ്പോള്‍ നനച്ചും കൊടുത്തു. ആദ്യഘട്ടത്തില്‍ ജോബി നട്ട 400 ചുവട് ചോളം വിളവെടുത്തു കഴിഞ്ഞു. വയനാട്ടില്‍ ഒരു ചുവട്ടില്‍നിന്നും അഞ്ച് ചോളം വരെ ലഭിക്കുമെങ്കിലും തനിക്ക് മൂന്നെണ്ണം വരെയേ ലഭിച്ചുള്ളൂവെന്ന് ജോബി പറയുന്നു.

ഒരു ചോളത്തില്‍നിന്നും നൂറുകണക്കിനു ചോളം വരെ നടാമെന്നതും ചെലവ് വളരെ കുറവാണെന്നതും ഈ കൃഷിയുടെ ഗുണങ്ങളാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.താന്‍ നട്ട ചോളത്തിന് കീടാണുക്കളുടെ ശല്യമൊന്നുമുണ്ടായില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ സവിത തിയേറ്ററിലാണ് ജോബി ചോളം വിറ്റഴിച്ചത്. പോപ്‌കോണ്‍ ആവശ്യത്തിനായി കിലോഗ്രാമിന് 45 രൂപ നിരക്കിലാണ് ജോബിയുടെ പക്കല്‍ നിന്നും തിയേറ്ററുടമകള്‍ ചോളം വാങ്ങിയത്. മാര്‍ക്കറ്റിലും ഈ വില ലഭിക്കുമെന്ന് ജോബി പറയുന്നു. മേയ് മാസത്തിലെ പുതുമഴയ്ക്കാണ് ചോളം നടാന്‍ ഉചിതമെന്നും നവംബര്‍ മാസം വരെ രണ്ടു പ്രാവശ്യമായി കൃഷി ചെയ്യാമെന്നും ഒരേക്കറില്‍ മൂവായിരത്തിലധികം ചുവട് ചോളം നടാന്‍ സാധിക്കുമെന്നും ജോബി വ്യക്തമാക്കുന്നു.

ഏഴേക്കര്‍ സ്ഥലം സ്വന്തമായുള്ള ജോബി തന്റെ കൃഷിയിടത്തില്‍ 2100 ടിഷ്യുകള്‍ച്ചര്‍ വാഴയും കൃഷി ചെയ്യുന്നു. ബത്തേരി അമ്പലവയല്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തില്‍നിന്നും പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രം വഴിയാണ് വാഴ വിത്ത് എത്തിച്ചത്. 25 രൂപ വീതം നല്‍കി വാങ്ങിയ വാഴവിത്ത് ഇപ്പോള്‍ രണ്ടരമാസം പ്രായമായി. അടിവളമായി ചാണകവും കോഴിവളവും ഉപയോഗിച്ചാണ് കൃഷി. കൂടാതെ ചാണക സ്‌ലറിയും നല്‍കുന്നു. എല്ലാ ദിവസവും നനയ്ക്കുകയും ചെയ്യുന്നു. വാഴകള്‍ക്കിടയില്‍ തുവരപ്പയര്‍, ചേമ്പ്, വഴുതന, പയര്‍, തക്കാളി, ഏലം എന്നിവയും കൃഷി ചെയ്യുന്നു.

നൂറോളം ജാതിയും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ട്. തന്റെ കൃഷിയിടത്തില്‍നിന്നും ഈവര്‍ഷം മാത്രം ഇദ്ദേഹം 30,000 രൂപയുടെ ഇല്ലിത്തോട്ടിയും വിറ്റുകഴിഞ്ഞു. കൃഷിയിടത്തില്‍ ഇല്ലി നട്ട് ആവശ്യക്കാര്‍ക്ക് 250 രൂപ നിരക്കില്‍ 120 ഇല്ലിത്തോട്ടിയാണ് വിറ്റഴിച്ചത്. ഇതില്‍ കല്‍പ്പറ്റയില്‍നിന്നു കൊണ്ടുവന്ന 60 അടി നീളം വരുന്ന തോട്ടിവരെയുണ്ട്. ഇനി 70ലധികം ചുവട് ശേഷിക്കുന്നുണ്ട്. കെഎസ്ഇബി ജീവനക്കാര്‍ വരെ ലൈന്‍ ടച്ചിംഗ് ഒഴിവാക്കാനും മറ്റുമായി തോട്ടി തേടി ഇവിടെയെത്തുന്നു.

വൈവിധ്യങ്ങള്‍ നിറഞ്ഞ ഈ കൃഷിയിടത്തില്‍ തൃശൂര്‍ കൊരട്ടിയില്‍നിന്നു കൊണ്ടുവന്ന ഹൈബ്രീഡ് ഇനത്തില്‍പ്പെട്ട ചാമ്പയുമുണ്ട്. ആദ്യകാഴ്ചയില്‍ തന്നെ ആരുടെയും മനം കവരുന്ന ചാമ്പങ്ങ മെറൂണ്‍ നിറത്തിലുള്ളണ്. വലിപ്പംകൊണ്ടും രുചികൊണ്ടും വ്യത്യസ്തവുമാണ്. സാധാരണ ചാമ്പങ്ങയില്‍നിന്നു വ്യത്യസ്തമായി മൂന്നിരട്ടി വലിപ്പവും നല്ല രുചിയും ഈ ചാമ്പങ്ങയുടെ പ്രത്യേകതയാണ്. 2015ലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് നല്‍കി ആലക്കോട് പഞ്ചായത്ത് ജോബിയെ ആദരിച്ചിരുന്നു. കൂടാതെ അഗ്രികള്‍ച്ചറല്‍ ഹോര്‍ട്ടി സൊസൈറ്റിയുടെ അവാര്‍ഡും ജോബിക്ക് ലഭിച്ചിട്ടുണ്ട്. കൃഷിപ്പണിക്ക് തൊഴിലാളികളെ ഉപയോഗിക്കുന്നത് ലാഭകരമല്ലാത്തതിനാല്‍ ഏറിയ പങ്ക് ജോലിയും ഒറ്റയ്ക്കാണ് ഇദ്ദേഹം ചെയ്യുന്നത്.സഹായത്തിനായി മാതാപിതാക്കളായ ജയിംസും ഏലിയാമ്മയും ഭാര്യ മീരയും മക്കളായ ലിയോണ, കരോളിന എന്നിവരുമുണ്ട്. ബിരുദധാരിയായ ജോബി മഴയ്ക്കുമുമ്പ് വീണ്ടും ചോളം കൃഷി ചെയ്യാനും മഴയ്‌ക്കൊപ്പം കരനെല്‍ കൃഷി ചെയ്യാനുമുള്ള തയാറെടുപ്പിലുമാണ്.

Related posts