ജപ്തി ഒഴിവാകുന്നു; കെസിവൈഎം തണലില്‍ റോസമ്മയ്ക്ക് ഹാപ്പി ക്രിസ്മസ്

kkd-impactസ്വന്തം ലേഖകന്‍
കോഴിക്കോട്: കക്കാടംപൊയില്‍ പീടികപ്പാറയിലെ ചന്തട്ടയില്‍ റോസമ്മയുടെ പത്ത്‌സെന്റ് ഭൂമിയും കിടപ്പാടവും ഇനി  ബാങ്കുകാര്‍ ജപ്തി ചെയ്യില്ല. വിധവയായ റോസമ്മയേയും, നിത്യരോഗിയായ ചെറുമകനടങ്ങുന്ന നാലംഗ കുടുംബത്തേയും ഇനി ചെന്തട്ടയില്‍ ഭവനത്തില്‍നിന്ന് ആരും പെരുവഴിയിലേക്ക് ഇറക്കിവിടുകയുമില്ല. ജീവിതാവസാനം വരെ അവര്‍ക്ക് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം.കൂടരഞ്ഞി എസ്ബിഐ ശാഖയിലെ വായ്പാ തുകയും പലിശയുമടക്കം 1.60 ലക്ഷം രൂപയുടെ തിരിച്ചടവ് കത്തോലിക്കാ സഭയിലെ യുവജന കൂട്ടായ്മയായ കെസിവൈഎം താമരശേരി രൂപതാ സമിതി ഏറ്റെടുത്തു.

ക്രിസ്മസിന്  മൂന്നാംനാള്‍ ജപ്തി; റോസമ്മയും മക്കളും പെരുവഴിയിലേക്ക്’ എന്ന തലക്കെട്ടില്‍ ഇന്നലെ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് കെസിവൈഎം രൂപതാ സമിതിയുടെ ഇടപെടല്‍.‘അടുത്ത ദിവസം തന്നെ റോസമ്മയുടെ കുടുംബത്തെ കെസിവൈഎം രൂപതാ സമിതിയംഗങ്ങള്‍ സന്ദര്‍ശിക്കും. അതിനുശേഷം എത്രയും വേഗം തുക സമാഹരിച്ച് ബാങ്കില്‍ അടയ്ക്കും’ കെസിവൈഎം താമരശേരി രൂപതാ ഡയറക്ടര്‍ ഫാ. തോമസ് പാറന്‍കുളങ്ങര അറിയിച്ചു. കൂടരഞ്ഞി എസ്ബിഐ ശാഖയിലും ഈ വിവരം അറിയിച്ചിട്ടുണ്ട്്. കരുണയുടെ ഈ വര്‍ഷത്തില്‍, കാരുണ്യത്തിന്റെ യുവജന സാക്ഷ്യമായി ഇക്കാര്യത്തില്‍ യുവജനങ്ങള്‍ ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കുമെന്ന് കെസിവൈഎം താമരശേരി രൂപതാ പ്രസിഡന്റ് കരോ ള്‍.കെ.ജോണ്‍, ജനറല്‍ സെക്രട്ടറി സൗബിന്‍ ഇലഞ്ഞിക്കല്‍ എന്നിവര്‍ അറിയിച്ചു. കെസിവൈഎ്മ്മിന്റെ ഈ സദുദ്യമത്തോടു സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 9544285018, 9446318152 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

വായ്പാ തുക ബാങ്കില്‍ അടച്ച് ഭൂമിയുടെ ആധാരം തിരികെ കിട്ടാന്‍ എത്രയും വേഗം നടപടി ഉണ്ടാകുമെന്ന് ഫാ. തോമസ് പാറന്‍കുളങ്ങര, റോസമ്മയെ ഫോണില്‍ അറിയിച്ചു. ക്രിസ്മസിന്റെ മൂന്നാംനാള്‍ പെരുവഴിയിലേക്ക്്  ഇറങ്ങേണ്ടിവരുമായിരുന്ന തങ്ങളെ കൈപിടിച്ചുയര്‍ത്തിയ കെസിവൈഎം രൂപതാ സമിതിയോടും രാഷ്ട്രദീപികയോടും തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടുമുണ്ടെന്ന് റോസമ്മ പ്രതികരിച്ചു.ഉള്ളത് നുള്ളിപ്പെറുക്കി പീടികപ്പാറ-തേനരുവി റോഡിനു താഴെയായി വാങ്ങിയ പത്ത് സെന്റ് ഭൂമിയില്‍ വീട് പണിയുന്നതിനാണ് റോസമ്മയുടെ ഭര്‍ത്താവ് ജോസഫ് 2004ല്‍ എസ്ബിഐയില്‍ നിന്ന ഒരുലക്ഷം രൂപ വായ്പയെടുത്തത്. റബര്‍ ടാപ്പിംഗ് തൊഴിലാളിയായ ജോസഫിന് ആ തുക കൊണ്ട് വീട് പൂര്‍ത്തിയാക്കാനായില്ല.

ഒരു വര്‍ഷം മുന്‍പ് ജോസഫ് ഹൃദ്രോഗം മൂലം മരിച്ചതോടെ കുടുംബം അര്‍ധപട്ടിണിയിലായി. ജോസഫിന്റെ മകന്‍ റെജോ കൂലിപ്പണിക്ക് പോകുന്നുണ്ടെങ്കിലും കിട്ടുന്ന 500 രൂപ ഒന്നിനും തികയില്ല. ജന്മവൈകല്യം ബാധിച്ച മകന്‍ മൂന്നു വയസുകാരന്‍ റിജോയുടെ ചികിത്സക്കായി നല്ലൊരുതുക ചെലവഴിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടുവന്നത്. റോസമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍, ജപ്തി നടപടി താത്ക്കാലികമായി ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിന് ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. കമ്മീഷനംഗം അഡ്വ.ദീപയുടെ ഇടപെടലിനെതുടര്‍ന്ന് ജപ്തി കാലാവധി അടുത്ത ഡിസംബര്‍ 28 വരെ ഹൈക്കോടതി നീട്ടിക്കൊടുക്കുകയായിരുന്നു.ഡിസംബര്‍ 28 നകം ജപ്തി നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Related posts