ജപ്പാനിലെ രജനീകാന്ത്‌

rajani2ഒരു കാലത്ത് റഷ്യയിലും അഫ്ഗാനിസ്ഥാനിലും ഈജിപ്തിലും ഇരമ്പുന്ന ജനപ്രീതി നേടിയ ഇന്ത്യന്‍ താരങ്ങളായിരുന്നു രാജ്കപൂറും അമിതാഭ് ബച്ചനും. പിന്നീട് ഹോളിവുഡ് സിനിമകളെപ്പോലെ ഹിന്ദി സിനിമകളും ലോകം ചുറ്റാന്‍ തുടങ്ങിയെങ്കിലും ഭൂരിഭാഗം ചിത്രങ്ങളും ചിത്രത്തിലെ നായകരും വിദേശ ഇന്ത്യാക്കാര്‍ക്കിടയില്‍ മാത്രം ഒതുങ്ങുകയായിരുന്നു.

ഷാരൂഖ് ഖാനും അജയ് ദേവ്ഗണും പോലുള്ളവര്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും ഫുട്‌ബോള്‍ താരത്തെ വെല്ലുന്ന ജനപ്രീതിയോടെ അന്യരാജ്യത്ത് കൊടിപാറിക്കാന്‍ കഴിഞ്ഞത് രജനീകാന്തിനായിരുന്നു. ഇന്ത്യക്കു വെളിയില്‍ ഇന്ത്യക്കാരല്ലാത്ത ആരാധകര്‍ കൂടുതലുള്ള ഇന്ത്യന്‍ നടന്‍ ഒരുപക്ഷെ രജനീകാന്തായിരിക്കും. സംശയമുണ്ടെങ്കില്‍ ജപ്പാനിലേക്കൊന്നു പോയി നോക്കിയാല്‍ മതി. രജനീകാന്തിനെപ്പോലെ വസ്ത്രം ധരിക്കുന്നവര്‍, രജനീകാന്തിനെപ്പോലെ സിഗരറ്റ് വലിക്കുന്നവര്‍, രജനി ഫാന്‍ ക്ലബുകള്‍, ബാഷാ സ്റ്റൈലില്‍ നടക്കുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ എന്തിന് ചാനലുകളില്‍ രജനീകാന്തിനെ അനുകരിക്കുന്ന മിമിക്രിക്കാര്‍ വരെ ജപ്പാനിലുണ്ട്.
rajani3
1996-ല്‍ മുത്തു എന്ന തമിഴ് സിനിമ ജാപ്പനീസ് ഭാഷയില്‍ ഡബ്ബു ചെയ്ത് പ്രദര്‍ശിപ്പിച്ചതോടെയാണ് രജനീകാന്ത്് ജപ്പാനില്‍ തരംഗമായത്. ഡാന്‍സിങ്ങ് മഹാരാജ എന്ന പേരിലാണ് ചിത്രം ജപ്പാനില്‍ റിലീസ് ചെയ്തത്. ആ വര്‍ഷം ജപ്പാനിലെ വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു ഡാന്‍സിങ്ങ് മഹാരാജ. ടൈറ്റാനിക്കിലൂടെ ലിയനാര്‍ഡോ ഡികാപ്രിയോ നേടിയ ജനപ്രീതിയോടാണ് ന്യൂസ്‌വീക്ക് വാരിക രജനീകാന്തിന്റെ ജനപ്രീതിയെ ഉപമിച്ചത്. 23 ആഴ്ചകള്‍ ഡാന്‍സിങ്ങ് മഹാരാജ ജപ്പാനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. 208 മില്യണ്‍ യെന്‍ ചിത്രം നേടി.

ഡാന്‍സിങ്ങ് മഹാരാജ കണ്ട ഒരു ജപ്പാന്‍കാരന്‍ പറഞ്ഞത് ഇങ്ങനെയാണ്- സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നിരാശനായി നടന്ന എനിക്ക് ഒരു ഉണര്‍വ് ലഭിച്ചത് ഡാന്‍സിങ്ങ് മഹാരാജ കണ്ടപ്പോഴാണ്. അത് എന്നില്‍ ആഹ്ലാദവും പോസിറ്റീവ് ഊര്‍ജവും ലഭിച്ചു. എല്ലാ രജനീകാന്ത് ചിത്രങ്ങളും ജപ്പാനില്‍ റിലീസ് ആകുന്നതും കാത്തിരിക്കുകയാണ് ഞാന്‍. നോറിക്കോ ഇനാഗാഗി എന്ന ഈ ജപ്പാന്‍കാരന്‍ പിന്നീട് ടോക്കിയോയിലെ രജനി ഫാന്‍ ക്ലബ് അംഗമായി. രജനീകാന്തിന്റെ യന്തിരന്‍ ജപ്പാനില്‍ 1,300 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. യന്തിരന്‍ അക്ഷരാര്‍ഥത്തില്‍ ജാപ്പനീസ് ആരാധകരെ ഉന്മാദത്തിലാക്കി. ആ വര്‍ഷത്തെ ജാപ്പനീസ് ചിത്രങ്ങള്‍ യന്തിരനു പിന്നിലായി.
rajani22
ആ ചിരി, ആ സ്റ്റൈല്‍, ആ സ്ക്രീന്‍ പ്രസന്‍സ് എല്ലാം ആകര്‍ഷകമാണ്. ഈ മധ്യവയസ്കനെ ഒരു തവണ സ്കീനില്‍ കണ്ടാല്‍ പിന്നെ നിങ്ങള്‍ മറക്കുകയില്ല- ജാപ്പനീസ് ആരാധകര്‍ വിളിച്ചു പറഞ്ഞു. ഇരുമ്പിലെ എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനം മൂളി നടക്കുന്ന ചെറുപ്പക്കാരെക്കൊണ്ട് തെരുവുകള്‍ നിറഞ്ഞു.

സിനിമ കണ്ടു നടക്കുക എന്നതിലൊതുങ്ങിയില്ല ഫാന്‍ ക്ലബുകളുടെ പ്രവര്‍ത്തനം. ക്ലബ്ബങ്ങളില്‍ പലരും രജനീതരംഗം തൊട്ടറിയാന്‍ ഒരു തീര്‍ഥാടനം പോലെ തമിഴ്‌നാട്ടിലേക്ക് യാത്ര തുടങ്ങി. ബാബ റിലീസ് ചെയ്തപ്പോള്‍ ആരാധകനായ നോറിക്കോ ഇനാഗാഗി ചെന്നൈയിലെത്തി.

ഇപ്പോള്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബാലിക്കുവേണ്ടി കാത്തിരിക്കുകയാണ് ജാപ്പനീസ് ആരാധകര്‍. ഓരോ രജനീകാന്ത് ചിത്രത്തിനുമിടയിലുള്ള നീണ്ട ഇടവേളകള്‍ സഹിക്കാന്‍ അവര്‍ക്കാവുന്നില്ല. കബാലി തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്നതിനൊപ്പം ജപ്പാനിലും റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണവര്‍. എന്താണ് രജനീകാന്തിനോട് ജപ്പാന് ഇത്ര പ്രിയം എന്ന് ആലോചിച്ചു തല പുണ്ണാക്കുകയാണ് പല ചലച്ചിത്ര നിരൂപകരും. തമിഴ്‌നാട്ടിലെ ആരാധകരെപ്പോലെ രജനീകാന്തിന്റെ വലിയ കട്ടൗട്ടില്‍ ജപ്പാന്‍കാര്‍ പാലഭിഷേകം നടത്തുന്ന കാലവും വിദൂരമല്ല.

Related posts