പാലക്കാട്: ജില്ലയിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി കര്‍ഷകരില്‍നിന്ന് രണ്ടാംവിളക്ക് സംഭരിച്ച നെല്ലിന്റെ കുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ത്തതായി അധികൃതര്‍. രണ്ടാം വിളയുടെ കുടിശ്ശിക ഒന്നാംവിള ആരംഭിച്ചിട്ടും കിട്ടാത്ത അവസ്ഥയായിരുന്നു. ഇതിനിടെയാണ് പുതിയ സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണന നല്കി കര്‍ഷകരുടെ നെല്ല് സംഭരണ കുടിശ്ശിക കൊടുത്തുതീര്‍ത്തത്. ഇതിനായി 147 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ഈ തുകയാണ് ജില്ലാ സഹകരണ ബാങ്കുകള്‍ മുഖേന വിതരണം ആരംഭിച്ചത്.
കര്‍ഷകര്‍ക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക അയച്ചുതുടങ്ങിയത്. 281.46 കോടി രൂപ സംഭരണ കുടിശ്ശിക കൊടുത്തു തീര്‍ത്തിരുന്നതായും ബാക്കി നല്കാനുണ്ടായിരുന്ന 1.25 കോടി രൂപയാണ് കഴിഞ്ഞ ദിവസം മുതല്‍ വിതരണം ആരംഭിച്ചത്. 38,940 കര്‍ഷകരാണ് രണ്ടാം വിളയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ആലത്തൂര്‍ താലൂക്കില്‍ 14,149 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 25,112 രൂപയാണ് കുടിശ്ശിക. ചിറ്റൂരില്‍ 11,272പേര്‍ രജിസ്റ്റര്‍ ചെയ്തു. മണ്ണാര്‍ക്കാട്ട് 165പേര്‍ രജിസ്റ്റര്‍ ചെയ്തു. കുടിശ്ശികയില്ല.
ഒറ്റപ്പാലത്ത് 1722പേരാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 63,520രൂപയാണ് കുടിശ്ശിക. പാലക്കാട് 8,358 പേര്‍ രജിസ്റ്റര്‍ചെയ്തു. 5,16,426.60രൂപയാണ് കുടിശ്ശിക. പട്ടാമ്പിയില്‍ 3,274 പേര്‍ രജിസ്റ്റര്‍ ചെയ്തു. 75,50,953 രൂപയാണ് കുടിശ്ശിക.ഒന്നാംവിള ആരംഭിച്ച സമയത്തുതന്നെ സംഭരണ കുടിശ്ശിക നല്‍കാന്‍ പുതിയ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതില്‍ കര്‍ഷകര്‍ ഏറെ സന്തോഷത്തിലാണ്. കൃഷിയിറക്കാനുള്ള പണത്തിന് ഇനി കടം വാങ്ങേണ്ട ഗിതികേടില്ലെന്ന ആശ്വാസവും കര്‍ഷകര്‍ പങ്കുവെക്കുന്നു.
കര്‍ഷകര്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന നാലു ശതമാനം പലിശനിരക്കിലുള്ള കാര്‍ഷികവായ്പയും പലിശ രഹിത വായ്പയും വന്‍കിടക്കാര്‍ തട്ടിയെടുക്കുന്നതായി പരാതിയുണ്ട്. ഇതുകൂടി സമഗ്രമായി അന്വേഷിച്ച് യഥാര്‍ഥ കര്‍ഷകര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ നടപടി ഉണ്ടാവണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.