ജിഷാ കൊലക്കേസ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടു; പ്രതിയെ കോടതിയിലെത്തിച്ചത് കറുത്ത തുണികൊണ്ട് തല മറച്ച്; കസ്റ്റഡി കാലാവധി ഈ മാസം 30 വരെ

prathi1കൊച്ചി: ജിഷാ കൊലക്കേസ് പ്രതി അമിറുള്‍ ഇസ്‌ലാമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.  പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് വി. മഞ്ജുവാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായത്.അന്യസംസ്ഥാനങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകാന്‍ പ്രതിയെ പത്തു ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പോലീസ് അപേക്ഷ നല്‍കിയിരുന്നു. രാവിലെ 11 ഓടെ പ്രതിയെ കനത്ത സുരക്ഷയിലാണ് കാക്കനാട് ജില്ലാ ജയിലില്‍ നിന്നു പെരുമ്പാവൂര്‍ കോടതിയിലെത്തിച്ചത്.

കറുത്ത തുണികൊണ്ട് തല മറച്ചാണ് പ്രതിയെ കോടതിയിലെത്തിച്ചത്. 12 ഓടെ എത്തിയെങ്കിലും ഏറെ നേരത്തിനുശേഷം നടപടികളാരംഭിച്ചശേഷമാണ് പ്രതിയെ കോടതിമുറിയിലെത്തിച്ചത്. അതേസമയം ഇന്നലെ നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിനെ പ്രദേശവാസിയായ സ്ത്രീ തിരിച്ചറിഞ്ഞു.

ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലിന്റെ മേല്‍നോട്ടത്തില്‍  കാക്കനാട് ജില്ലാ ജയിലില്‍ നടന്ന തിരിച്ചറിയില്‍ പരേഡില്‍ ജിഷയുടെ  അയല്‍വാസിയായ വട്ടോളിപ്പടി ശ്രീലേഖ സുരേഷാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി അമീറുളിനോടു രൂപസാദൃശ്യമുള്ള ഒന്‍പത് ഇതര സംസ്ഥാന തൊഴിലാളികളെയും ഒപ്പം നിര്‍ത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്.

Related posts