ടാക്‌സി വിളിച്ചു വീട്ടില്‍ പോയാലോ… വീട്ടിലേക്കുള്ള വഴിതെറ്റിയപ്പോള്‍ തത്ത ചെയ്തത്

paraയജമാനനോടു സ്‌നേഹമുള്ള വര്‍ഗം നായ്ക്കള്‍ മാത്രമല്ലെന്നു തെളിയിക്കുകയാണു ആഫ്രിക്കന്‍ ഗ്രേ ഇനത്തില്‍പെട്ട തത്തയായ എവി. ഇംഗ്ലണ്ടിലെ പീറ്റര്‍ ജാക്‌സണ്‍ എന്ന 68കാരന്റെ ഓമനയായിരുന്നു എവി. പെട്ടെന്നൊരു ദിവസം പൂന്തോട്ടത്തില്‍ അപ്രതീക്ഷിതമായ ഒരു ശബ്ദം കേട്ട എവി ഭയന്നു പോയി. അപ്പോളത്തെ ആവേശത്തില്‍ എങ്ങോട്ടോ പറന്നുപോയ അവള്‍ തിരികെപോകാനുള്ള വഴിയറിയാതെ ഒരുപാടു കഷ്ടപ്പെട്ടു. അപ്പോളാണു ഒരു ടാക്‌സി വിളിച്ചു വീട്ടില്‍ പോയാലോ എന്ന ആലോചനയുണ്ടായത്. പിന്നെ മടിച്ചില്ല.

തന്റെ ചുമലിലേക്ക് പറന്നിറങ്ങി ഹലോ പറയുകയായിരുന്നു ഇവള്‍ ചെയ്തത് എന്നു പീറ്റ് നൈറ്റ് എന്ന ടാക്‌സി ഡ്രൈവര്‍ പറയുന്നു. സംസാരിക്കാനറിയാവുന്നതു കൊണ്ടു ഹലോ എന്നു പറഞ്ഞൊപ്പിച്ചെങ്കിലും കൂടുതലൊന്നും പറയാന്‍ അവള്‍ക്കു കഴിഞ്ഞില്ല. പിന്നീട് പീറ്റ് ഫേസ്ബുക്കില്‍ കയറി കുറേ കഷ്ടപ്പെട്ടാണു ഉടമസ്ഥന്‍ പീറ്ററിനെ കണ്ടെത്തിയത്. തന്റെ ഭാര്യ മരിച്ചപ്പോള്‍ മുതല്‍ ഇവളായിരുന്നു തന്റെ ആശ്വാസമെന്നും കാണാതിരുന്നപ്പോള്‍ വല്ലാത്ത വിഷമം അനുഭവിച്ചെന്നും പീറ്റര്‍ പറയുന്നു.

പ്രോബ്ലം പാരറ്റ്‌സ് എന്ന ചാരിറ്റി സംഘടനയുടെ പ്രവര്‍ത്തകയായ റബേക്ക ഹാര്‍റ്റില്‍ ആണ് പീറ്ററിനെ കണ്ടുപിടിക്കാന്‍ ടാക്‌സി ഡ്രൈവറെ സഹായിച്ചത്. നഷ്ടപ്പെട്ടുപോയ തത്തകളെ തിരിച്ചെത്തിക്കുന്നതു തന്റെ ഇഷ്ടവിനോദമാണെന്നും വര്‍ഷങ്ങള്‍ക്കു മുന്‍പു താന്‍ സ്വന്തം മകനെപോലെ സ്‌നേഹിച്ചിരുന്ന എറിക് എന്ന തത്തയുടെ ഓര്‍മ നിലനിര്‍ത്താനാണു ഇതെല്ലാം ചെയ്യുന്നതെന്നും റബേക്കയും വികാരാധീനയായി പറയുന്നു.

Related posts