തളിപ്പറമ്പില്‍ കക്കൂസ് ടാങ്കിന് മുകളില്‍ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം

KNR-TOILETതളിപ്പറമ്പ്: നിറഞ്ഞുകവിഞ്ഞ് പൊട്ടിയൊഴുകുന്ന കക്കൂസ് ടാങ്കിന് മുകളില്‍ പണിത ബസ് കാത്തിരിപ്പ് കേന്ദ്രം ബസ് യാത്രികര്‍ക്കും നഗരസഭ അധികൃതര്‍ക്കും ഒരുപോലെ ദുരിതമായി. തളിപ്പറമ്പ് നഗരസഭാ ബസ് സ്റ്റാന്‍ഡിലാണ് ഒരു സന്നദ്ധ സംഘടന കക്കൂസ് ടാങ്കിന് മുകളില്‍ വെയിറ്റിംഗ് ഷെഡ് നിര്‍മിച്ച് നാട്ടുകാര്‍ക്ക് എട്ടിന്റെ പണി കൊടുത്തത്. അഞ്ചുവര്‍ഷം മുമ്പ് പയ്യന്നൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാരുടെ സൗകര്യാര്‍ഥം നിര്‍മിച്ച ഈ ഷെല്‍ട്ടറിന് കക്കൂസ് ടാങ്കിന് മുകളില്‍ നിലത്ത് ടൈല്‍സ് വരെ വിരിച്ചിരുന്നു.

നിര്‍മാണം പൂര്‍ത്തിയാക്കി അന്നത്തെ എംഎല്‍എ സി.കെ.പി.പത്മനാഭനെ കൊണ്ട് പൊടിപാറിയ ഉദ്ഘാടനവും നടത്തിയെങ്കിലും നഗരസഭാ കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള മാലിന്യങ്ങള്‍ നിറഞ്ഞതോടെ ആറ് മാസത്തിനുള്ളില്‍ തന്നെ നിലത്ത് വിരിച്ച ടൈല്‍സ് നീക്കി ടാങ്ക് പൊളിച്ച് കക്കൂസ് മാലിന്യങ്ങള്‍ പുറത്തെടുത്ത് കളയേണ്ടിവന്നു.പിന്നീട് വര്‍ഷത്തില്‍ പല തവണ വെയിറ്റിംഗ് ഷെല്‍ട്ടറില്‍ കക്കൂസ് മാലിന്യങ്ങള്‍ പുറത്തേക്ക് പരന്നൊഴുകിയെങ്കിലും ബ്ലീച്ചിംഗ് പൗഡര്‍ വിതറി നഗരസഭ തങ്ങളുടെ കാര്യക്ഷമത തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസവും ടാങ്ക് നിറഞ്ഞുകവിഞ്ഞതിനാല്‍ വെയിറ്റിംഗ് ഷെല്‍ട്ടറിലെ സ്ലാബുകള്‍ നീക്കി മാലിന്യം പുറത്തെടുക്കേണ്ടിവന്നു.   ഇവിടെ ബ്ലീച്ചിംഗ്  പൗഡറിട്ട് ശുചിത്വം പാലിക്കാനും നഗരസഭ തയാറായിട്ടുണ്ട്. യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ നടപ്പിലാക്കിയ വികസനത്തിന്റെ ദുരന്തമാണ് ഇവിടെ യാത്രക്കാരും നഗരസഭാ അധികൃതരും ഒരുപോലെ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  ഈ തലതിരിഞ്ഞ വികസന സൃഷ്ടി പൊളിച്ചുമാറ്റണമെന്ന ആവശ്യം ശക്തിമായിട്ടുണ്ട്.

Related posts