തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രസവ-സ്ത്രീരോഗ വാര്‍ഡുകള്‍ തകര്‍ച്ചയില്‍

knr-hospitalതളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ പ്രസവ-സ്ത്രീരോഗ വാര്‍ഡുകള്‍ സുരക്ഷാ ഭീഷണിയില്‍. 30 വര്‍ഷം മുമ്പ് നിര്‍മിച്ച ഇരുനില വാര്‍ഡില്‍ ഒരു വര്‍ഷം തികയും മുമ്പ് തന്നെ ചോര്‍ച്ച തുടങ്ങിയതിനാല്‍ കോണ്‍ക്രീറ്റ് മേല്‍പ്പുരക്ക്  മുകളില്‍ ഷീറ്റുകള്‍ പാകിയിരുന്നു. കെട്ടിടത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് അന്നേ ആശങ്കകള്‍ ഉയര്‍ന്നിരുന്നു. കെട്ടിടത്തിന്റെ പടിഞ്ഞാറുഭാഗം ജനലുകള്‍ തകര്‍ന്ന് കോണ്‍ക്രീറ്റ് അടര്‍ന്നു തുടങ്ങിയ അവസ്ഥയിലാണ്.

എപ്പോഴും രോഗികളെ കൊണ്ട് തിങ്ങിനിറഞ്ഞ വാര്‍ഡുകളുടെ പലഭാഗങ്ങളിലും കോണ്‍ക്രീറ്റ് അടര്‍ന്നു തുടങ്ങിയിട്ടുണ്ട്. ജനല്‍ കതകുകള്‍ ഒട്ടുമിക്കതും തകര്‍ന്നു കിടക്കുന്നതിനാല്‍ കാറ്റിനേയും മഴയേയും പ്രതിരോധിക്കാന്‍ രോഗികള്‍ ബെഡ്ഷീറ്റുകള്‍ ജനലില്‍ കെട്ടിത്തൂക്കുകയാണ്. പുതുതായി ആശുപത്രിയില്‍ വളപ്പില്‍ അമ്മയുംകുഞ്ഞും വിഭാഗം ആരംഭിക്കുന്നതിന് കെട്ടിട നിര്‍മാണം തകൃതിയായി നടക്കുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസം.

പുതിയ കെട്ടിടം അടുത്തവര്‍ഷം ജനുവരിയോടെ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ നിലവിലുള്ള പ്രസവവാര്‍ഡും കുട്ടികളുടെ വാര്‍ഡും അങ്ങോട്ട് മാറ്റും. സ്ത്രീരോഗ വാര്‍ഡുകള്‍ക്ക് അതോടെ കൂടുതല്‍ സൗകര്യം ലഭ്യമാകുമെങ്കിലും കെട്ടിടത്തിന്റെ ഇന്നത്തെ അവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്.  ഉദ്ഘാടനം ചെയ്തതിന് ശേഷം ഇതേവരെ കാര്യമായ അറ്റകുറ്റപ്പണികളൊന്നും ചെയ്യാത്ത വാര്‍ഡ് അടച്ചിട്ട് അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികരണവേദി ആരോഗ്യമന്ത്രിക്ക് അടിയന്തിര സന്ദേശം അയച്ചിട്ടുണ്ട്.

Related posts