തഹസില്‍ദാര്‍ ചമഞ്ഞ് മൊബൈല്‍ മോഷണം അന്വേഷണം ഊര്‍ജിതമാക്കി

alp-mobile-thiefചേര്‍ത്തല: തഹസില്‍ദാര്‍ ചമഞ്ഞ് വിലകൂടിയ മൊബൈല്‍ ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപമുള്ള നഗരസഭ ഷോപ്പിങ് കോംപ്ലക്‌സിലെ മൊബൈല്‍ഫോണ്‍ വില്പനശാല ജീവനക്കാരനെ കബളിപ്പിച്ചാണ് ഒരുലക്ഷത്തിലധികം രൂപ വിലമതിക്കു ന്ന രണ്ട് ആപ്പിള്‍ ഐഫോണുകളുമായി മോഷ്ടാവ് മുങ്ങിയത്. ശനിയാഴ്ച കടയിലെത്തിയ ഇയാള്‍ ചേര്‍ത്തല താലൂക്ക് ഓഫീസിലെ അഡീഷണല്‍ തഹസില്‍ദാര്‍ ദേവന്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തുകയായിരുന്നു.

വിലപിടിപ്പുള്ള വസ്ത്രവും സ്വര്‍ണാഭരണങ്ങളും ധരിച്ചെത്തിയ ആളുടെ രൂപവും പെരുമാറ്റവും ആരിലും വിശ്വാസ്യത ജനിപ്പിക്കുന്നതായിരുന്നു. ബന്ധുക്കള്‍ക്ക് സമ്മാനിക്കാന്‍ വിലപിടിപ്പുള്ള രണ്ട് മൊ ബൈള്‍ ഫോണുകള്‍ ഇയാള്‍ ആവശ്യപ്പെട്ടു. ഇതിനായി രണ്ട് ഫോണുകള്‍ തെരഞ്ഞെടുക്കുകയും ചെയ്തു. തിങ്കളാഴ്ച ഫോണ്‍ വാങ്ങാമെന്ന് ഉറപ്പിച്ച് അയാള്‍ പോയി. തിങ്കളാഴ്ച രാവിലെ കടയിലെ ഫോണിലേക്ക് വിളിച്ച് താന്‍ തിരക്കിലാണെന്നും ചേര്‍ത്തല താലൂക്ക് ഓഫീസിലേക്ക് ഫോണുകള്‍ എത്തിക്കാമോയെന്നും കടയുടമയോട് ചോദിച്ചു.

കടയിലെ ജീവനക്കാരന്‍ ഫോണുമായി താലൂക്ക് ഓഫീസില്‍ എത്തി ഇയാളുടെ നമ്പരില്‍ വിളിച്ചപ്പോള്‍ ഓഫീസ് വളപ്പില്‍നിന്ന് ഇയാള്‍ വന്ന് ഫോണുകള്‍ വാങ്ങുകയും പണം എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞ് അകത്തേക്ക് പോയശേഷം അപ്രത്യക്ഷമാകു കയായിരുന്നു.  ഏറെനേരം  കാത്തുനിന്നശേഷം ജീവനക്കാരന്‍ ഓഫീസിനകത്ത് കയറി നോക്കിയെങ്കിലും ആളെക്കാണാനായില്ല. ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച്ഓഫ് എന്ന മറുപടി മാത്രമാണ് ലഭിച്ചത്. പിന്നീട് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ദേവന്‍ എന്ന പേരുള്ള ഉദ്യേഗസ്ഥരാരും ഇവിടെ ജോലി ചെയ്യുന്നി ല്ലെന്ന് അറിയാന്‍ സാധിച്ചു.

ഇതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്ന് കടയുടമക്ക് മനസിലാക്കാന്‍ കഴിഞ്ഞത്.   ഇത് സംബന്ധിച്ച് കടയുടമ പട്ടണക്കാട് പുതിയകാവ് സ്വദേശി ഉണ്ണികൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കടയിലെ സിസിടിവി കാമറയില്‍നിന്ന് തട്ടിപ്പുകാരന്റെ ദൃശ്യം ലഭിച്ചു. ഇയാള്‍ എറണാകുളം സ്വദേശിയാണെന്നാണ് സൂചന.

Related posts