താടിയില്ലാതെ എന്താഘോഷം! റംസാന്‍ കാലത്തു താടി വളര്‍ത്താന്‍ അനുമതി തേടിയുള്ള അപേക്ഷ ഡിജിപി നിരസിച്ചു; താടി വളര്‍ത്താന്‍ അനുമതി തേടി പോലീസുകാരന്‍ കോടതിയില്‍

pOLICEകൊച്ചി: താടി വളര്‍ത്താന്‍ അനുമതി നിഷേധിച്ചതിനെതിരേ ഹര്‍ജിയുമായി സിവില്‍ പോലീസ് ഓഫീസര്‍ ഹൈക്കോടതിയില്‍. എറണാകുളം ആംഡ് റിസര്‍വ് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറായ കെ. റിയാസാണു ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.

റംസാന്‍ കാലത്തു താടി വളര്‍ത്താന്‍ അനുവദിച്ചിരുന്നെങ്കിലും സ്ഥിരമായി താടി വളര്‍ത്താന്‍ അനുമതി തേടിയുള്ള അപേക്ഷ ഡിജിപി നിരസിച്ചുവെന്നാണു ഹര്‍ജിയില്‍ പറയുന്നത്. വ്യോമസേനയിലും നാവികസേനയിലും മതപരമായ കാരണത്താല്‍ താടി വളര്‍ത്താന്‍ അനുമതി നല്‍കാറുണെ്ടന്നും പോലീസ് സേനയില്‍ അംഗമായ തനിക്കും അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു റിയാസ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഈ അപേക്ഷ ഡിജിപിക്കു കൈമാറി.

പോലീസ് മാനുവലില്‍ ഇതിന് അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി ഡിജിപി അപേക്ഷ നിരസിച്ചു. എന്നാല്‍ പോലീസ് മാനുവലില്‍ പോലീസുകാര്‍ താടി വളര്‍ത്തരുതെന്നു പറയുന്നില്ലെന്നും ഇതുസംബന്ധിച്ചു മറ്റേതെങ്കിലും വ്യവസ്ഥകള്‍ സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങളില്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.

Related posts