താരമല്ല, സിനിമയ്ക്കു പ്രധാനം കഥതന്നെ! മുത്തശ്ശിയാകാന്‍ പഴയ നടിമാര്‍ താത്പര്യം കാട്ടിയില്ല; നായികയെ കണ്ടെത്തിയത് പത്രപ്പരസ്യം നല്‍കിയാണെന്ന് ജൂഡ് ആന്റണി

judeപാലക്കാട്:  താരപരിവേഷമല്ല, സിനിമയില്‍ പ്രധാനം കഥ തന്നെയാണെന്നു തെളിയിക്കുകയാണ് തന്റെ പുതിയ സിനിമയായ ‘ഒരു മുത്തശ്ശിഗദയെന്ന് സംവിധായകന്‍ ജൂഡ് ആന്റണി. പാലക്കാട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള സിനിമയില്‍ ആസ്വാദകര്‍ ഇഷ്ടപ്പെടുന്നതു കഥയാണെന്നും കഥാപാത്രം അവതരിപ്പിക്കുന്ന താരങ്ങളെയല്ലെന്നുമുള്ളതിനു ദൃഷ്ടാന്തമാണ് ഒരു മുത്തശ്ശിഗദയുടെ വിജയം.

ഒരു മുത്തശ്ശിഗദയില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തെ മറ്റൊരു സൂപ്പര്‍ താരമായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കില്‍ സിനിമയുടെ ഗതി ചിലപ്പോള്‍ ഇതാകുമായിരുന്നില്ല.     വയോധികരുടെ കഥയാണ് പ്രമേയമെങ്കിലും അവരുടെ സംരക്ഷണം സ്വയം ഏറ്റെടുക്കണമെന്ന സന്ദേശമാണ് സിനിമ നല്‍കുന്നതെന്നും ഒരു മുത്തശ്ശിഗദ കണ്ട പ്രക്ഷേകരുടെ അഭിപ്രായം അതു സാധൂകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിലോ നാടകത്തിലോ പോലും ഒരു കഥാപാത്രത്തേയും അവതരിപ്പിച്ചു പരിചയമില്ലാത്തയാളാണ് ഒരു മുത്തശ്ശിഗദയിലെ നായിക. ആദ്യകാല പഴയ നടിമാരെ സമീപിച്ചെങ്കിലും അവരാരും മുത്തശ്ശിയെന്ന ലേബലില്‍ വേഷമിടാന്‍ താത്പര്യം കാട്ടിയില്ല. തുടര്‍ന്നു പത്രപ്പരസ്യം നല്‍കിയാണ് നായികയെ കണ്ടെത്തിയത്.

തന്റെ സിനിമ അവാര്‍ഡ് സിനിമയല്ലെന്നും ജീവിതത്തിന്റെ അവസാനകാലഘട്ടങ്ങളില്‍ പ്രതിസന്ധി നേരിടുന്ന വയോധികര്‍ക്കു സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  എല്ലാ ഓള്‍ഡേജ് ഭവനുകളിലും ഒരു മുത്തശ്ശിഗദ സൗജന്യമായി പ്രദര്‍ശിപ്പിക്കാനുള്ള ഉദ്യമത്തിലാണ്. ആഷിക് അബുവിനെപോലുള്ളവരുടെ സിനിമയിലെ പുതിയ പരീക്ഷണങ്ങള്‍ താനും നടത്താറുണ്ടെന്നും ജൂഡ് ആന്റണി പറഞ്ഞു.

Related posts