തിരുവല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

alp-ksrtcതിരുവല്ല:  കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അപകടങ്ങള്‍ പതിവാകുന്നു. യാത്രക്കാര്‍ കടന്നുവരുന്ന തെക്കേ പ്രവേശനമാര്‍ഗത്തിലാണ് അപകടങ്ങള്‍ കൂടുതലായു ണ്ടാകുന്നത്. ഞായറാഴ്ച സ്റ്റാന്‍ഡിലേക്ക് വരികയായിരുന്ന കാല്‍നടയാത്രികന്‍ ലോഫ്‌ളോര്‍ ബസ് തട്ടി മരിച്ചതിന് പിന്നാലെ ഇന്നലെയും അപകടമുണ്ടായി. പരുമലയില്‍ നിന്ന് തിരുവല്ലയില്‍ എത്തിയ അന്യസംസ്ഥാന തൊഴിലാളിയാണ് ഭാഗ്യം കൊണ്ട് കഷ്ടിച്ച് രക്ഷപെട്ടത്.

തിരുവനന്തപുരം ഭാഗത്ത് നിന്ന് വന്ന സൂപ്പര്‍ ഫാസ്റ്റ്  ബസ് സ്റ്റാന്‍ഡിലേക്ക്് പ്രവേശിക്കുന്ന സമയത്ത് ഇയാള്‍ വാഹനത്തിന് മുന്നില്‍ പെട്ടു. എന്നാല്‍ വീണത് എതിര്‍വശത്തേക്കായതിനാല്‍ വലിയ അപകടം ഒഴിവായി. കഴിഞ്ഞ് ഓഗസ്റ്റ് രണ്ടിനു യാത്രക്കാരിയുടെ കാലില്‍ ബസ് കയറി ഗുരുതര പരിക്കേറ്റ സംഭവമുണ്ടായി. ഇപ്പോള്‍ അപകടമുണ്ടായ ഭാഗത്ത്് ഒരു വര്‍ഷം മുമ്പ് കാല്‍നടയാത്രികന്‍ ബസിടിച്ച് മരിച്ചിരുന്നു.ബസുകളുടെ പ്രവേശമാര്‍ഗത്തിലൂടെത്തന്നെയാണ് അധികം യാത്രികരും സ്റ്റാന്‍ഡിലേക്ക് എത്തുന്നത്. എംസി റോഡിലെ കുരുക്കില്‍ നിന്ന് വേഗത്തില്‍ വെട്ടിച്ചെടുത്താകും മിക്ക ബസുകളും ഉള്ളിലേക്ക് കയറ്റുക. അല്പം ഉയരം കൂടിയ സ്ഥലത്തേക്കായതിനാല്‍ കുതിച്ചാണ് മിക്കപ്പോഴും ബസുകള്‍ ഉള്ളിലേക്ക് എടുക്കുക.

നാലുപാടും ചിതറി നടക്കുന്ന കാല്‍നടയാത്രികരെ ഡ്രൈവര്‍മാര്‍ക്ക് കൃത്യമായി കാണാനാകുകയില്ല. കൊട്ടാരക്കര, കോട്ടയം ദിശകളിലേക്കുള്ള അഞ്ച് ബസ്‌ബേകള്‍ ബസുകള്‍ കയറിച്ചെല്ലുന്ന ഭാഗത്താണ്. ഇവിടെ വലിയ വാഹനങ്ങള്‍ കൊണ്ടിടുമ്പോഴും പിന്നിലേക്ക് എടുക്കുമ്പോഴും അപകടമുണ്ടാകുന്നു. സുരക്ഷാക്രമീകരണങ്ങളൊന്നുമില്ല. ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനെക്കൊണ്ട് നിയന്ത്രിക്കാവുന്നതിലും അപ്പുറത്താണ് തിരക്ക്. രാത്രിയായാല്‍ വെളിച്ചക്കുറവും സ്റ്റാന്‍ഡിനെ ബാധിക്കുന്നുണ്ട്. ആധുനിക ബസ് ടെര്‍മിനലിലെ ലൈറ്റുകള്‍ മിക്കയിടത്തും കത്തുന്നില്ല. അപകടങ്ങള്‍ക്ക് ഇത് വഴിവയ്ക്കുന്നുണ്ട്.

Related posts