തൃശൂരിന്റെ മഴപ്പൊലിമയെ കേരളം ഏറ്റെടുക്കുന്നു

tcr-mazhaതൃശൂര്‍: മഴവെള്ളം പാഴാക്കാതെ കാത്തുസൂക്ഷിക്കാന്‍ തൃശൂര്‍ കാണിച്ചു കൊടുത്ത മഴപ്പൊലിമ പദ്ധതി കേരളം ഏറ്റെടുക്കുന്നു. മഴവെള്ളം കിണറുകളിലെത്തിച്ച് സംരക്ഷിക്കുന്ന മഴപ്പൊലിമ പദ്ധതി കേരളമൊട്ടാകെ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ തൃശൂരിന്റെ ഈ പരീക്ഷണപദ്ധതി കേരളത്തിനാകെ മാതൃകയാവുകയാണ്.

മഴപ്പൊലിമ പദ്ധതി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതാണെങ്കിലും നടപടികള്‍ വൈകുകയായിരുന്നു. മഴക്കാലത്തു പോലും കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങള്‍ കേരളത്തിലുണ്ടെന്നതുകൊണ്ടു തന്നെ മഴപ്പൊലിമ പദ്ധതി ഇത്തരം പ്രദേശങ്ങളില്‍ നടപ്പാക്കി കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് നീക്കം.

തൃശൂരിന് തൊട്ടടുത്ത ജില്ലകളായ പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇനി മഴപ്പൊലിമ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ പോകുന്നത്. കേരളത്തിന്റെ മിക്ക ജില്ലകളിലും പലതലത്തില്‍ ഇത്തരം മഴവെള്ളസംഭരണ പദ്ധതികള്‍ നടക്കുന്നുണ്ട്. മഴപ്പൊലിമ നടപ്പാക്കി വിജയിച്ച ജില്ലയാണ് തൃശൂര്‍. വീടുകളിലെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം ചെറു പൈപ്പുകള്‍ ഉപയോഗിച്ച് കിണറുകളിലേക്കു ശേഖരിക്കുക യാണ് പദ്ധതി. വീട്ടുപറമ്പുകളില്‍ മഴക്കുഴികള്‍ നിര്‍മിക്കുന്നതും മഴപ്പൊലിമ പദ്ധതിയുടെ ഭാഗം തന്നെയാണ്. തൃശൂരില്‍ 2008 ല്‍ തുടങ്ങിയ പദ്ധതി ഇപ്പോള്‍ 90 ശതമാനം പഞ്ചായത്തുകളിലും പലതലത്തിലായി നടപ്പാക്കിയിട്ടുണ്ട്.

മഴവെള്ളം ശേഖരിക്കുന്നതു വഴി ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വര്‍ധ നയുണ്ടായിട്ടുണ്ടെന്നതിനൊപ്പം കിണറുകളിലേയും മറ്റും വെള്ളത്തിന്റെ ഗുണനിലവാരം ഉയരുകയും ചെയ്തു. തീരദേശ മേഖലയിലെ വെള്ളത്തിനുണ്ടായിരുന്ന ഉപ്പുരസവും മഞ്ഞപ്പും മഴപ്പൊലിമ പദ്ധതിയിലൂടെ ഒരുപരിധിവരെ മാറ്റാന്‍ കഴിഞ്ഞതായി മഴപ്പൊലിമ ടീം ലീഡര്‍ ഡോ.ജോസ് സി. റാഫേല്‍ പറഞ്ഞു. മഴവെള്ളം കിണറുകളില്‍ ശേ ഖരിക്കുന്നതു വഴി കിണറിലുള്ള വെള്ളവും ശുദ്ധമാകുമെന്നാണ് വിദ ഗ്ധര്‍ പറയുന്നത്. വെള്ളത്തിലെ കൂത്താടികളെയും മറ്റു കൃമികീടങ്ങളെയും നശിപ്പിക്കാന്‍ മഴവെള്ളത്തിനു കഴിയുമെന്നും ഇവര്‍ പറയുന്നു.

റഡിഡന്‍സ് അസോസിയേഷനുകള്‍, സഹകരണ സംഘങ്ങള്‍, കുടുംബശ്രീ, യുവജന ക്ലബ്ബുകള്‍ എന്നിവയെ സംയോജിപ്പിച്ചാണ് പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ഓരോ വര്‍ഷവും ലഭിക്കുന്ന മഴ മുതലെടുത്തു ചെലവുകുറഞ്ഞ രീതിയില്‍ കിണര്‍ റീചാര്‍ജ് ചെയ്യാന്‍, ഡോ. വി.കെ. ബേബി ജില്ലാ കലക്ടറായിരുന്നപ്പോള്‍ ആരംഭിച്ച പദ്ധതി മുഖേന കുഴല്‍കിണറിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും സാധിക്കുന്നു. ജില്ലയിലെ പതിനയ്യായിരത്തോളം കിണറുകള്‍ റീ ചാര്‍ജ് ചെയ്തതായി രേഖകളുണ്ട്.

ഇതിലധികം പേര്‍ മഴപ്പൊലിമ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ഡോ.ജോസ് സി റാഫേല്‍ പറയുന്നത്. മഴപ്പൊലിമ സംസ്ഥാന തലത്തില്‍ നടപ്പാക്കുന്നതിനു മുന്നോടിയായുളള ഏകദിന ശില്‍പശാല 29ന് തൃശൂരില്‍ നടക്കും. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലെ പഞ്ചായത്ത് പ്രസിഡന്റുമാരടക്കമുള്ളവരെ ശില്‍പശാലയില്‍ പങ്കെടുക്കാനായി ക്ഷണിച്ചിട്ടുണ്ട്.

Related posts