തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; പൊതുസ്ഥലങ്ങളിലെ ഫ്‌ളെക്‌സുകളും ഹോര്‍ഡിംഗുകളും മാറ്റണം: കളക്ടര്‍

ekm-FLEXകൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ഫ്‌ളെക്‌സുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ എം.ജി. രാജമാണിക്യം അറിയിച്ചു. പെരുമാറ്റച്ചട്ടവും തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും വിശദീകരിക്കുന്നതിന് വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ജില്ലാ ഭരണകൂടം പ്രചാരണസാമഗ്രികള്‍ എടുത്തു മാറ്റി ചെലവ് ഈടാക്കാന്‍ നടപടി സ്വീകരിക്കും. മാതൃകാ പെരുമാറ്റചട്ടം പാലിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ വിവിധ സ്ക്വാഡുകള്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കാനുള്ള മൂന്ന് ഫ്‌ളൈയിംഗ് സ്ക്വാഡ്, തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍, ഫഌക്‌സുകള്‍, ബോര്‍ഡുകള്‍ എന്നിവ നിരീക്ഷിക്കാനും നീക്കം ചെയ്യാനുമുള്ള ഒരു ആന്റി ഡീഫെയ്‌സ്‌മെന്റ് സ്ക്വാഡ്, മൂന്ന് സ്റ്റാറ്റിക്‌സ് സര്‍വയിലന്‍സ് ടീം തുടങ്ങിയ സ്ക്വാഡുകളാണ് ഓരോ നിയമസഭാ മണ്ഡലത്തിലും പ്രവര്‍ത്തിക്കുന്നത്. എല്ലാ സ്ക്വാഡുകളോടൊപ്പവും വീഡിയോ റെക്കോര്‍ഡിംഗുമുണ്ടാകും. ഒരു നിയമസഭാ നിയോജക മണ്ഡലത്തില്‍ ആകെ ഏഴ് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളിലെ പരസ്യം, പെയ്ഡ് ന്യൂസ് തുടങ്ങിയവ പരിശോധിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയും പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവാക്കാവുന്നത് 28 ലക്ഷം രൂപയാണ്. ഇ-പരിഹാരം, ഇ-വാഹനം, ഇ-അനുമതി തുടങ്ങിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പരാതികളും അപേക്ഷകളും നല്‍കേണ്ടത്. വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, റസ്റ്റ് ഹൗസുകള്‍, ഗസ്റ്റ് ഹൗസുകള്‍, ഔദ്യോഗിക വാഹനങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പൊതുപരിപാടികള്‍, യോഗങ്ങള്‍, ജാഥകള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. മാതൃകാ പെരുമാറ്റച്ചട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെല്ലാം ബാധകമാണെന്നും ഇതു ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ ഇലക്ഷന്‍ വിഭാഗം ഡപ്യൂട്ടി കളക്ടര്‍ എസ്. രാജീവ്, ജൂണിയര്‍ സൂപ്രണ്ട് ഷാജി തുടങ്ങിയവരും പങ്കെടുത്തു.

Related posts