തെരുവന്‍പറമ്പ് സ്‌ഫോടനം: കൂടുതല്‍ പേര്‍ പങ്കാളികള്‍ ;മൊബൈല്‍ ടവര്‍ ഡമ്പ് പരിശോധിക്കും

kkd-spodanamനാദാപുരം: കല്ലാച്ചി തെരുവന്‍പറമ്പില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായും ബോംബ് നിര്‍മാണത്തില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കാളികളായതായും പോലീസിന് വിവരം ലഭിച്ചു. ഇപ്പോള്‍ ആശുപത്രിയിലുള്ളവരെ കൂടാതെ രണ്ട് പേര്‍ കൂടി നിര്‍മാണത്തില്‍ പങ്കാളികളായിരുന്നു എന്നാണ് പരിക്കേറ്റ യുവാവ് മൊഴി നല്‍കിയിട്ടുള്ളത്.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ വ്യാഴാഴ്ച നാദാപുരം എസ്‌ഐയും സംഘവും ചോദ്യം ചെയ്തിരുന്നു. ഇതിനിടയിലാണ് ഈ വിവരം ലഭിച്ചത്.  ഇവരെക്കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജില്ലയ്ക്ക് പുറത്തേക്ക് ഏതെങ്കിലും ആശുപത്രിയില്‍ ചികിത്സ നല്‍കിയോ എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ബോംബ് നിര്‍മാണത്തിനിടയില്‍ ഏര്‍പ്പെട്ടവരെ മോട്ടോര്‍ ബൈക്കില്‍ എത്തിച്ച സംഘത്തെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രദേശവാസികളായ ചിലരാണ് വൈകുന്നേരത്തോടെ കിണമ്പ്ര കുന്നിലെത്തിച്ചത്.ഇതിനായി മൂന്നുതവണ ബൈക്ക് ഇത്തരത്തിലെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിനുശേഷം നിസാര പരിക്ക് പറ്റിയവര്‍ സംഭവസ്ഥലത്തുനിന്ന് ഫോണ്‍ ചെയ്തു.

ഇതനുസരിച്ച് എത്തിയവരാണ് പരിക്കേറ്റ് കിടന്നവരെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചത്. ഇവിടെ നിന്നും പുറത്തേക്കുപോയതും വന്നതുമായ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. ഗുരുതരമായി പരിക്കേറ്റ് ഐസിയുവില്‍ കഴിയുന്ന യുവാവിനെ വിദഗ്ധ ചികില്‍സയ്ക്കായി ഏറണാകുളത്തേക്ക് മാറ്റും. ഇയാളുടെ തലയ്ക്കും ഗുരുതരമായ പരിക്കുണ്ട്.

ആശുപത്രിയില്‍ കഴിയുന്ന രണ്ടുപേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആശുപത്രിയില്‍ പോലീസ് കാവല്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് തെരുവന്‍ പറമ്പ് കിണമ്പ്ര കുന്നില്‍ സ്റ്റീല്‍ ബോംബ് നിര്‍മിക്കുന്നതിനിടയില്‍ പൊട്ടിത്തെറിച്ചത്.

Related posts