തൊഴില്‍ നിയമം അട്ടിമറിച്ചെന്നാരോപിച്ച് കിയാല്‍ ഓഫീസ് ഉപരോധിച്ചു

knr-uparodhamമട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്്ട്ര വിമാനത്താവളത്തിലെ തൊഴില്‍ നിയമം അട്ടിമറിച്ചെന്നാരോപിച്ച് നാട്ടുകാര്‍ വിമാനത്താവള കമ്പനിയായ കിയാല്‍ ഓഫീസ് ഉപരോധിച്ചു. നഗരസഭ കാര്യാലയത്തിന് സമീപത്തെ ഓഫീസാണ് രാവിലെ പത്തോടെ സ്ത്രീകള്‍ അടക്കമുളള 30 ഓളം പേര്‍ ഉപരോധിച്ചത്. വിമാനത്താവളത്തിന്  വീടും സ്ഥലവും വിട്ടുക്കൊടുത്ത കുടുംബത്തിലെ ഒരംഗത്തിന് വിമാനത്താവളത്തിലോ അനുബന്ധ സ്ഥാപനങ്ങളിലോ യോഗ്യതയനുസരിച്ച് ജോലി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ നിരവധി നിയമങ്ങള്‍ നടത്തിയിട്ടും വീട് വിട്ടു കൊടുത്തവരെ പരിഗണിക്കാതെ വന്നതോടെയാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഫയര്‍ സേഫ്റ്റി പരീക്ഷയിലും വീട് നഷ്ടപ്പെട്ടവരെ ഉള്‍പ്പെടുത്തിയില്ലെന്നും അധികൃതരുടെ ഈ നിലപാടില്‍ ശക്തമായ സമര പരിപാടി സംഘടിപ്പിക്കുമെന്നും സമരക്കാര്‍ പറഞ്ഞു. ഒഴിവുകളിലേക്കുള്ള യോഗ്യത പരീക്ഷയില്‍ മാര്‍ക്കില്‍ ഇളവ്, ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു മുതല്‍ എട്ടു വര്‍ഷം വരെ ഇളവ്, ആവശ്യമായ പ്രവൃത്തി പരിചയത്തില്‍ ഇളവ് എന്നിവയാണ് വീട് നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുന്നതെന്നു കിയാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഇതിനിടെയാണ് ഓഫീസ് ഉപരോധിച്ചത്.  വിമാനത്താവള കമ്പനിയില്‍ ഉണ്ടാകുന്ന ഒഴിവുകളേക്കാള്‍ കൂടുതല്‍ ഒഴിവുകള്‍ അനുബന്ധ സ്ഥാപനങ്ങളിലും കാര്‍ഗോ മുതലായ സര്‍വീസുകളിലുമാണ് ഉണ്ടാകുക. കാര്‍ഗോ, ഗ്രൗണ്ട് ഹാന്‍ഡിലിംഗ് എന്നിവയ്ക്കുള്ള ഏജന്‍സികളെ തെരഞ്ഞെടുക്കാനുള്ള പരസ്യത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് ജോലിക്ക് മുന്‍ഗണന നല്‍കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും കിയാല്‍ എംഡി പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. വിമാനത്താവള പുനരധിവാസ കര്‍മ സമിതിയുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. കെ.വൈശാഖ്, സുര്‍ജിത്ത് ചന്ദ്രന്‍, സി.കെ.അനുരാഗ് എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

Related posts