മുക്കം: ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിത വേതനം വാങ്ങാനെത്തിയവർ അനുഭവിച്ചത് വലിയ ദുരിതം.കൈക്കുഞ്ഞുങ്ങളുമായെത്തിയ നിരവധി സ്ത്രീകൾ അടക്കമുള്ളവരാണ് യാതൊരു സൗകര്യവുമൊരുക്കാത്തതിനെതുടർന്ന് ദുരിതത്തിലായത്.
11 മുതൽ തൊഴിൽ രഹിത വേതനം വിതരണം ചെയ്യുമെന്നായിരുന്നു പഞ്ചായത്തധികൃതർ അറിയിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ 8.30 മുതൽ തന്നെ കൊച്ചു കുട്ടികളെയുമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എത്തുകയും ചെയ്തു.11നും വിതരണത്തിന് നടപടിയൊന്നും കാണാതായതോടെ വന്നവർ ബഹളം തുടങ്ങി.
ഇതോടെ സാധാരണ വിതരണം നടത്തുന്ന പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ “സൈബർ ലോക ” ബോധവൽക്കരണ ക്ലാസ് നടക്കുന്നതായി അറിയിച്ച് ഒരു ചെറിയ മുറിയിലേക്ക് വിതരണം മാറ്റുകയായിരുന്നു. കുടിവെള്ളമോ ഫാൻ ഉൾപ്പെടെയുള്ള സംവിധാനമോ ഇല്ലാത്ത റൂമിലെ അസഹ്യമായ ചൂട് കാരണം പിഞ്ചു കുട്ടികൾ കരയാൻ തുടങ്ങിയങ്കിലും അധികൃതരുടെ മനസ്സ് അലിഞ്ഞില്ല.
12.45 ഓടെ പഞ്ചായത്ത് ഓഡിറ്റോറിയത്തിലെ പരിപാടി കഴിഞ്ഞ് വിതരണം അവിടേക്ക് മാറ്റിയതോടെയാണ് അൽപ്പമെങ്കിലും ആശ്വാസമായത്. അപ്പോഴേക്കും പലരും ക്ഷീണിച്ച് അവശരായിരുന്നു. പഞ്ചായത്തധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.