പാലക്കാട്: കേരളത്തില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ കണ്ണുതുറന്നില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പാലക്കാട്ടെ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പു റാലി കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തില്‍ ഇത്തവണ മൂന്നാം മുന്നണിയുടെ ഉയിര്‍പ്പുണ്ടാകും. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. പക്ഷേ അറുപതു വര്‍ഷം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ ജനത്തെ കൊള്ളയടിച്ചു. ഇക്കാര്യത്തില്‍ അവര്‍ യോജിപ്പിലുമാണ്. വളരെ ശാസ്ത്രീയമായി ജനത്തെ കൊള്ളയടിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയാന്‍ കേരളത്തിലെ അഭ്യസ്ത വിദ്യരായ ജനങ്ങള്‍ക്കു കഴിയുന്നില്ല. ഇവരുടെ പിടിയിലമര്‍ന്ന കേരളത്തെ രക്ഷിക്കാന്‍ മൂന്നാംശക്തിയെ വളര്‍ത്തണം- മോദി ആവശ്യപ്പെട്ടു.
കേരളത്തിനുവേണ്ടി എന്തുനല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയാറാണ്. രണ്ട് എംപിമാരെ നോമിനേറ്റ് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിയേയും റിച്ചാര്‍ഡ് ഹേയെയും രാജ്യസഭാംഗങ്ങളാക്കി. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാരാണ്. ജനത്തിന്റെ എല്ലാ പ്രശനത്തിനു മുന്നിലും കേന്ദ്രസര്‍ക്കാരുണ്ടാകും. വികസനമാണു സര്‍ക്കാര്‍ ലക്ഷ്യം. കേരളത്തില്‍ എന്‍ഡിഎ അധികാരത്തില്‍ വരികയാണെങ്കില്‍ എല്ലാ വികസനവും സാധ്യമാക്കും. കേരളത്തിലെ ജനങ്ങളുടെ കാലകാലങ്ങളായുള്ള തപസ്യ ഇത്തവണ സാക്ഷാത്ക്കരിക്കപ്പെടും.
അതു സംഭവിക്കുകയാണെങ്കില്‍ വികസനത്തിലൂടെ തന്റെ സ്‌നേഹം പലിശയായി തിരിച്ചുനല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ ജനജീവിതം തകര്‍ത്തു. ഇവിടുത്തെ ചെറുപ്പക്കാര്‍ മറ്റു സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും ജോലിക്കായി പോകുകയാണ്. എന്തുകൊണ്ട് അവരെ പിടിച്ചുനിറുത്താന്‍ ഇവിടുത്തെ സര്‍ക്കാരുകള്‍ക്കു കഴിയുന്നില്ല. ഇവിടെ എന്തുകൊണ്ടാണു കൃഷിയും വ്യവസായങ്ങളും തുടങ്ങാന്‍ കഴിയാത്തത്. സാധ്യതയുള്ള സംസ്ഥാനമാണു കേരളം. എന്നാല്‍ കര്‍ഷകര്‍ക്കോ വ്യവസായങ്ങള്‍ക്കോ ഒരു സഹായവും കേരളത്തിലെ സര്‍ക്കാരുകള്‍ ചെയ്യുന്നില്ലെന്നും മോദി അഭിപ്രായപ്പെട്ടു.
കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ മഹത്വം അറിയുന്നവരാണ്. അത്തരത്തിലുള്ള കേരളം, വിരമിച്ച കോളജ് പ്രിന്‍സിപ്പലിനു ശവകുടീരം പണിതവരെ അംഗീകരിക്കണോയെന്നും അദ്ദേഹം ചോദിച്ചു. അക്രമത്തിന്റെ ഭാഷയാണു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത്. ആശയപരമായി ഏറ്റുമുട്ടാന്‍ കഴിയാത്ത അവര്‍ ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അധ്യക്ഷതവഹിച്ചു. എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ. രാജഗോപാല്‍, പി.സി തോമസ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
കോയമ്പത്തൂരില്‍ നിന്നു പ്രത്യേക ഹെലിക്കോപ്ടറില്‍ മേഴ്‌സി കോളജ് ഗ്രൗണ്ടില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി ഉച്ചതിരിഞ്ഞ് 3.05നാണു കോട്ടമൈതാനത്ത് എത്തിയത്. അരമണിക്കൂര്‍ പ്രസംഗത്തിനുശേഷം അദ്ദേഹം പോണ്ടിച്ചേരിയിലേക്കു മടങ്ങി.