ദേശീയപാതയിലെ കുഴികള്‍ വില്ലനാകുന്നു; നിയന്ത്രണംവിടുന്ന ലോറികള്‍ നിത്യകാഴ്ച്ച

pkd-accidentവടക്കഞ്ചേരി: ദേശീയപാത കുതിരാന്‍ വളവില്‍ വഴുക്കുംപാറയില്‍ റോഡിലെ കിടങ്ങുപോലെയുള്ള കുഴി ഒഴിവാക്കാന്‍ വെട്ടിച്ച ലോറി എതിരേനിന്നും വന്ന മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണംവിട്ടു. നിയന്ത്രണംവിട്ട സിമന്റ് കയറ്റിയ ലോറി പത്തടി താഴ്ചയുള്ള പാതയോരത്തെ വീടിനുമുന്നിലെ മണ്‍തിട്ടയില്‍ ഇടിച്ചുനിന്നു.  അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ഇന്നലെ രാവിലെ ദേശീയപാതയില്‍ നാലുമണിക്കൂര്‍ സമയം വാഹനഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച വാഹനക്കുരുക്കിന് പരിഹാരമായത് രാവിലെ പത്തോടെയായിരുന്നു.

സേലത്തുനിന്നും സിമന്റ് കയറ്റി കൊച്ചിയിലേക്കു പോയിരുന്ന കണ്ടെയ്‌നര്‍ ലോറിയും വേസ്റ്റ് പേപ്പര്‍ കയറ്റി കോട്ടയത്തുനിന്നും പഴനി മമ്പ്രകുളത്തേക്ക് പോയിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. റോഡിലെ ഭീമാകാരമായ കുഴിയില്‍ ചാടാതിരിക്കാന്‍ പെട്ടെന്ന് വലത്തോട്ടു വെട്ടിച്ചപ്പോള്‍ എതിരേനിന്നും വന്നിരുന്ന ലോറിയില്‍ ഇടിച്ച് നിയന്ത്രണംവിടുകയായിരുന്നു.

സിമന്റ് പൊടിനിറച്ച കണ്ടെയ്‌നറാണ് നിയന്ത്രണംവിട്ട് പാതയോരത്തെ നാരേക്കാട്ട് റോബി മത്തായിയുടെ വീട്ടുമുറ്റത്തെത്തിയത്. റോഡില്‍ കിടന്ന മറ്റേ ലോറി പിന്നീട് മാറ്റിയിടാന്‍ കുറേ സമയമെടുത്തു. പലവഴിക്ക് വാഹനങ്ങള്‍ തിരിച്ചുവിട്ടാണ് വാഹനക്കുരുക്കിന് പരിഹാരം കണ്ടത്. ഹൈവേ പോലീസിനൊപ്പം പീച്ചി പോലീസും മണിക്കൂറുകളോളം പണിപെട്ടാണ് ദേശീയപാതയില്‍ വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. റോഡിലെ കുഴികള്‍ വില്ലനായി ദിവസവും ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കണക്കില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്.

Related posts