ദ്രാവിഡ് പരിശീലകസ്ഥാനത്തേക്ക്?

sp-dravidമുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ എത്തിക്കാനായി ശ്രമം ആരംഭിച്ചു. ഇതിനായി ബിസിസിഐ ഉപദേശക സമിതി ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം ദ്രാവിഡിനെ സമീപിച്ചു. സമിതിയില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരാണുള്ളത്. ഒരു വര്‍ഷമായി ദ്രാവിഡ് ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനാണ്. സമിതി ദ്രാവിഡിനോട് സീനിയര്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ ആഗ്രഹമുണേ്ടാ എന്ന കാര്യം ചോദിച്ചെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം ആലോചിച്ചശേഷം തീരുമാനമെടുക്കാമെന്ന് ദ്രാവിഡ് അറിയിച്ചതായും ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്കു കഴിവുള്ള യുവ ബാറ്റ്‌സ്മാന്മാരെ കണെ്ടത്താന്‍ പറ്റുന്ന ആള്‍ക്കാരെയാണ് ബിസിസിഐ തേടുന്നത്, പ്രത്യേകിച്ചും ടെസ്റ്റിലേക്ക്.

ദ്രാവിഡ് ടീമിന്റെ പരിശീലകനാകാന്‍ സന്നദ്ധത അറിയിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് പൂര്‍ണ സ്വാതന്ത്ര്യവും 2019 ലോകകപ്പ് വരെയുള്ള കരാറുമായിരിക്കും നല്‍കുകയെന്നും വൃത്തങ്ങള്‍ അറിയിച്ചു. ട്വന്റി-20 ലോകകപ്പോടെ ടീം ഡയറക്ടര്‍ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചിരുന്നു. ശാസ്ത്രിയെ മുഖ്യ പരിശീലകനാക്കുന്നതിനായി അദ്ദേഹത്തെ പരിഗണിക്കുന്നില്ലെന്നും ബിസിസിഐയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

പരിശീലകനുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ ഉന്നത ഉപദേശക സമിതി ഇന്നു ചേരും. ഈ വര്‍ഷം ജൂണ്‍ മുതല്‍ 2017 മാര്‍ച്ച് വരെ ഇന്ത്യ 18 ടെസ്റ്റ് മത്സരങ്ങളില്‍ ഇറങ്ങും. അതുകൊണ്ട് ദ്രാവിഡിനെപ്പോലെ ടെസ്റ്റിലും ഏകദിനത്തിലും മികച്ച റിക്കാര്‍ഡുള്ള താരത്തെയാണ് ടീമിന്റെ പരിശീലകനായി തേടുന്നത്. മൂന്നാം സ്ഥാനത്തെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനായിരുന്ന ദ്രാവിഡ് 164 ടെസ്റ്റും 344 ഏകദിനവും കളിച്ചിട്ടുണ്ട്. സഹ പരിശീലകന്‍ സഞ്ജര്‍ ബംഗാര്‍, ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ എന്നിവരുടെ സേവനം തുടരുമെന്നുംകരാര്‍ നീട്ടുമെന്നും ബിസിസിഐ അറിയിച്ചു.

Related posts