നായയെ പിടിക്കാന്‍ ഊര്‍ജിതപദ്ധതി; പക്ഷേ, നായപിടിത്തക്കാരെ കിട്ടാനില്ല;കൂലി കൂടുതലുള്ള കര്‍ണാടകത്തിലേക്ക് നായ്പിടുത്തക്കാര്‍ പോകുന്നു

pkd-dogകോട്ടയം: തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള പദ്ധതിയിലേക്ക് ജില്ലയില്‍ നായപിടിത്തക്കാരെ കിട്ടാനില്ല. ജില്ലയിലെ 71 പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി നൂറിലേറെ നായപിടിത്തക്കാരെ ആവശ്യമായിരിക്കെ പരിശീലനം നേടിയ ഒരാളെപ്പോലും കണെ്ടത്താനായിട്ടില്ല. മുമ്പ് നായകളെ പിടിച്ചിരുന്ന നാലു പേര്‍ ജില്ലയിലുണ്ടായിരുന്നു. ഇവര്‍ക്ക് നായപിടിത്തത്തില്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ പഞ്ചായത്തുകള്‍ക്ക് പുതിയ ടീമിനെ പരിശീലിപ്പിച്ചെടുക്കേണ്ടസ്ഥിതിയാണ്. നായകളെ പിടിച്ച് കൊന്നൊടുക്കുന്നതിനേക്കാള്‍ ക്ലേശകരമാണ് ഇവയെ പിടിച്ച് വന്ധ്യംകരിക്കുന്നതും ഒരാഴ്ച നിരീക്ഷണത്തില്‍ വയ്ക്കുന്നതും.

ജില്ലാ ഭരണകൂടം രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ട പദ്ധതിയും കോട്ടയം നഗരസഭ നാലു വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച നായ്‌നിവാരണ പദ്ധതിയും തുടക്കത്തില്‍തന്നെ പാളുകയായിരുന്നു. പാലാ നഗരസഭയിലേതു പോലെ തെരുവുനായകള്‍ക്ക് ഷെല്‍റ്റര്‍ ഹോം പണിയുകയാണ് പ്രായോഗിമായ പദ്ധതിയെന്ന് അഭിപ്രായമുണ്ട്. വന്ധ്യംകരണത്തിനുള്ള നടപടികള്‍ ഏറെ ക്ലേശകരമാണ്. കടിയേല്‍ക്കാനുള്ള സാധ്യത ഇത്തരത്തില്‍ ഏറെയാണ്. നായകളെ കൊന്നൊടുക്കുക മാത്രമാണ് പ്രായോഗികമായ പദ്ധതിയെന്നാണ് വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ നിര്‍ദേശം. നായകളെ പിടികൂടാന്‍ സഹായിയും വാഹനവും ആവശ്യമാണ്.

ഇത്തരത്തിലുള്ള സൗകര്യം ലഭ്യമല്ലാതെ നായ് പിടിത്തം നടപ്പാകില്ലെന്നാണ് പഞ്ചായത്തുകള്‍ പറയുന്നത്. മാലിന്യം പെരുകിയതും അലക്ഷ്യമായി ഉപേക്ഷിക്കുന്നതുമാണ് തെരുവുനായകളുടെ പെരുപ്പത്തിന് കാരണമാകുന്നത്. ഇക്കാര്യത്തില്‍ നിയന്ത്രണമുണ്ടാകാതെ തെരുവുനായകളെ നിയന്ത്രിക്കുക എളുപ്പമല്ല.കര്‍ണാടകത്തില്‍ ഒരു തെരുവുനായയെ പിടിച്ചാല്‍ 150 മുതല്‍ 200 രൂപ വരെ പ്രതിഫലം ലഭിക്കും. കേരളത്തില്‍ 50 രൂപയില്‍ താഴെയാണ് പ്രതിഫലം.

ഈ സാഹചര്യത്തില്‍ കേരളത്തിലെ നായപിടിത്തക്കാരേറെയും കര്‍ണാടകത്തിലേക്ക് ചേക്കേറുകയും ചെയ്തു. ദിവസം 3000 രൂപവരെ പ്രതിഫലമുണ്ടാക്കുന്ന നായപിടിത്തക്കാര്‍ കര്‍ണാടകത്തിലുണ്ട്. അവിടെ പിടിക്കുന്ന നായകളുടെ എണ്ണമനുസരിച്ച് അതാത് ദിവസം പ്രതിഫലവും ലഭിക്കും. കേരളത്തില്‍ കൂലി കിട്ടാന്‍ ആഴ്ചകളോളം താമസമുണ്ടാകുന്നു. മത്സ്യം, മാംസം എന്നിവയുടെ അവശിഷ്ടങ്ങള്‍ കൂടുതല്‍ ലഭ്യമായതിനാല്‍ കേരളത്തിലെ തെരുവുനായകള്‍ കൂടുതല്‍ അക്രമകാരികളാണെന്ന് നായപിടിത്തക്കാര്‍ പറയുന്നു.

Related posts