നികത്തിയ തണ്ണീര്‍ത്തടങ്ങള്‍ നിയമവിധേയമാക്കാന്‍ അപേക്ഷ സ്വീകരിക്കല്‍ മൂന്നു മാസത്തേക്ക് നീട്ടി

ktm-nikathalജോമി കുര്യാക്കോസ്

കോട്ടയം: നികത്തിയ പാടങ്ങളും തണ്ണീര്‍ത്തടങ്ങളും ഫീസ് ഈടാക്കി നിയമ വിധേയമാക്കാന്‍ അപേക്ഷ സ്വീകരിക്കുന്നത് മൂന്നു മാസത്തേക്കു കൂടി നീട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദമാകുന്നു. കുമരകം മെത്രാന്‍ കായല്‍ പാടശേഖരത്തിലെ 378 ഏക്കര്‍ ഇക്കോ ടൂറിസം വില്ലേജ് പദ്ധതിക്കും എറണാകുളം കടമക്കുടിയിലെ 47 ഏക്കര്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയ്ക്കും തണ്ണീര്‍ത്തടങ്ങള്‍ നികത്താനുള്ള സര്‍ക്കാര്‍നീക്കം ചര്‍ച്ചയായതിനു പിന്നാലെയാണു പുതിയ ഉത്തരവ് ചര്‍ച്ചയാകുന്നത്.

ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്നാരോപിച്ചു പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി. കഴിഞ്ഞ നവംബര്‍ 28നാണു തണ്ണീര്‍ത്തടങ്ങള്‍ നികത്തിയത് നിയമവിധേയമാക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. അവസാന തീയതി ഫെബ്രുവരി 28ന് അവസാനിക്കുകയും ചെയ്തു. ഇതിനിടെയാണു മാര്‍ച്ച് മൂന്നിനു വീണ്ടും മറ്റൊരു ഉത്തരവിലൂടെ മൂന്നുമാസത്തെ കാലാവധി നീട്ടി നല്‍കിയത്. കോട്ടയം കളക്ടറേറ്റിലെ റവന്യൂ വിഭാഗത്തില്‍ മാത്രം ഇതുവരെ നാലായിരത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. ഫെബ്രുവരി 15വരെ 3300 അപേക്ഷകള്‍ ലഭിച്ചു.

ഫെബ്രുവരിക്കുശേഷവും ലഭിച്ച ആയിരത്തില്‍ അധികം അപേക്ഷകള്‍ എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോഴാണ് ഉദ്യോഗസ്ഥര്‍ക്കു പുതിയ ഉത്തരവ് ലഭിച്ചത്. ഡേറ്റ ബാങ്കില്‍ പെടാത്ത സ്ഥലങ്ങള്‍ക്കും കാലങ്ങളായി കൃഷിയില്ലാതെ കരഭൂമിയായി മാറി സ്ഥലങ്ങള്‍ക്കുമാണ് ഉത്തരവ് ബാധകമാകുന്നതെങ്കിലും ഇതിന്റെ മറവില്‍ മറ്റുനിലങ്ങളും നികത്താനുള്ള സാധ്യതയുണ്ടെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. അപേക്ഷകള്‍ കളക്ടര്‍ അതാത് വില്ലേജ് ഓഫീസര്‍മാര്‍ക്ക് കൈമാറും. വില്ലേജ് ഓഫീസര്‍ നേരിട്ട് പരിശോധിച്ച് കരഭൂമിയാണ് ഉറപ്പു വരുത്തി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.

തുടര്‍ന്ന് കളക്ടറാണ് ഇളവ് നല്‍കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ കുറവും തെരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തില്‍ ഭൂമാഫിയ ഉത്തരവ് ദുരുപയോഗം ചെയ്യാനുള്ള സാധ്യയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എറണാകുളം ജില്ലയില്‍ 4500 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അപേക്ഷകളുടെ എണ്ണം വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെങ്കിലും എല്ലാ ജില്ലകളിലും രണ്ടായിരത്തിനു മുകളില്‍ അപേക്ഷകള്‍ ലഭിച്ചുവെന്നാണു അനൗദ്യോഗിക കണക്ക്. സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വീട് വയ്ക്കുവാന്‍ മാത്രം നിലം നികത്തിയവര്‍ക്കു ഗുണകരമാണെങ്കിലും വന്‍കിട ഭൂമാഫിയകളാണു ഉപയോക്താക്കളേറെയും.

Related posts