നെഞ്ചില്‍ കനലുമായി മക്കളുമൊത്ത് വാടക ഷെഡ്ഡിലൊരമ്മ

alp-vadakaveeduഎടത്വ: നെഞ്ചില്‍ കനലുമായി മക്കളുമൊത്ത് വാടക ഷെഡ്ഡില്‍ അന്തിയുറങ്ങുന്ന മാതാവ് തലചായ്ക്കാന്‍ ഒരുതുണ്ടു ഭൂമിക്കായി കനിവ് തേടുന്നു. തലവടി പുതുപ്പറമ്പ് പാരേത്തോട് പുളിക്കത്തറ പരേതനായ പ്രഹ്‌ളാദന്റെ ഭാര്യ ഷൈലമ്മയാണ് രണ്ടു പെണ്‍മക്കളും ബാല്യം വിട്ടൊഴിയാത്ത മകനുമൊന്നിച്ച് അടച്ചുറപ്പില്ലാത്ത ഒറ്റമുറി വാടകഷെഡ്ഡില്‍ അന്തിയുറങ്ങുന്നത്. പ്രഹ്‌ളാദനും ഷൈലമ്മയും ഡല്‍ഹിയില്‍വച്ചാണ് വിവാഹിതരാവുന്നത്. ആദ്യപെണ്‍കുട്ടിയുടെ ജനനത്തോടെ കേരളത്തിലെത്തിയ ഇവര്‍ ഷൈലമ്മയുടെ സ്വദേശമായ തലവടിയിലെ പുന്നശ്ശേരി സൈനബ രവികുമാറിന്റെ ഉടമസ്ഥതയിലുള്ള വാടക ഷെഡ്ഡിലാണ് തുടര്‍ന്നുള്ള ജീവിതം ആരംഭിച്ചത്. ഈ ദമ്പതികള്‍ക്ക് പിന്നീട് ഒരുപെണ്‍കുട്ടിയും ആണ്‍കുട്ടിയും കൂടി പിറന്നു.

ജീവിത ദുരിതങ്ങള്‍ക്കിടയിലും മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്ന ഇവര്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി പ്രഹ്‌ളാദന്റെ വിയോഗമാണ് ഷൈലമ്മയെ തീരാദുരിതത്തിലാക്കിയത്. 2013 മേയ് പത്തിന് പ്രഹ്‌ളാദന്‍ ഹൃദയ സ്തംഭനം മൂലം മരിക്കുമ്പോള്‍ മൂത്തമകള്‍ പ്രിങ്കോ പ്രഹ്‌ളാദന്‍ പ്ലസ് ടുവിനും രണ്ടാമത്തെ മകള്‍ പ്രിഘോഷ് പ്രഹ്‌ളാന്‍ അഞ്ചിലും, മകന്‍ പ്രണവ് രണ്ടാം ക്ലാസിലുമായിരുന്നു. പ്രദേശവാസികളുടെ സഹായ സഹകരണത്തോടെ പഠനം തുടര്‍ന്നെങ്കിലും അടച്ചുറപ്പില്ലാത്ത കുടിലില്‍ പ്രായപൂത്തിയായ പെണ്‍മക്കളോടൊപ്പം നെഞ്ചില്‍ തീയുമായാണ് ഈ വീട്ടമ്മ കഴിയുന്നത്.

വീട് ലഭിക്കുന്നതിനായി പലതവണ തലവടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ ആലംബഹീനരായ ഇവരുടെ അപേക്ഷ നിരസിക്കപ്പെട്ടു. സര്‍ക്കാരോ സന്നദ്ധസംഘടനകളോ ഇവരുടെ യാതന കണ്ട് കണ്ണുതുറക്കുമെന്ന് പ്രത്യാശയിലാണ് ഈ കുടുംബം. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്‌ഗേളായി ജോലിചെയ്യുന്ന ഷൈലമ്മയ്ക്ക് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് മക്കളുടെ വിദ്യാഭ്യസവും വീട്ടുചെലവും നടത്തുന്നത്. ഇവരുടെ യാതനകണ്ട് സര്‍ക്കാര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Related posts