നെടുമങ്ങാട്ട് ത്രികോണ മത്സരം: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉഷാറായി

TVM-ELECTIOMനെടുമങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിന് വീറുംവാശിയും തുടക്കമേ പ്രകടമാക്കിക്കൊണ്ട് നെടുമങ്ങാട് അസംബ്ലി നിയോജകമ ണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന് അരങ്ങൊരുങ്ങി. സിറ്റിംഗ് എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ പാലോട് രവിയെ സീറ്റ് നിലനിര്‍ത്താന്‍ യുഡിഎഫ് നിയോഗിച്ചപ്പോള്‍ സീറ്റ് തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് രംഗത്തിറക്കിയത് മുന്‍മന്ത്രി സി. ദിവാകരനെയാണ്.

യുവനേതാവായ വി.വി. രാജേഷിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ബിജെപിയും രംഗത്തിറങ്ങിയതോടെ നെടുമങ്ങാട്ട് ശക്തമായ ത്രികോണമത്സരം  ഉറപ്പായി. പോസ്റ്ററുകളും ചുവരെഴുത്തുകളുമായി യുഡിഎഫ് സ്ഥാനാര്‍ഥി പാലോട് രവിയുടെ പ്രചാരണമാണ് ആദ്യം നിറഞ്ഞത്. തൊട്ടുപിന്നാലെ സി. ദിവാകരന് നെടുമങ്ങാട് മണ്ഡലത്തിലേയ്ക്ക് സ്വാഗതം എന്ന പോസ്റ്ററുകളുമായി എല്‍ഡിഎഫും സജീവമായി. വി.വി. രാജേഷ് സ്ഥാനാര്‍ഥിയായതോടെ ബിജെപി പ്രവര്‍ത്തകരും പ്രചാരണരംഗത്ത് സജീവമായി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി. ദിവാകരനും ബിജെപി സ്ഥാനാര്‍ഥി വി.വി. രാജേഷും കവല സന്ദര്‍ശനങ്ങളിലൂടെ വോട്ട് അഭ്യര്‍ഥനയില്‍ സജീവമാണ്. യുഡിഎഫ് സ്ഥാനാര്‍ഥി പാലോട് രവി ആരാധനാലായങ്ങള്‍ സന്ദര്‍ശിച്ച് മതമേലധ്യക്ഷന്മാരെയും സാമുദായിക നേതാക്കളെയും നേരില്‍ക്കണ്ട് പിന്തുണ ഉറപ്പാക്കുന്ന തിരക്കിലാണ്. സോഷ്യല്‍ മീഡിയയിലും സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും സജീവായി രംഗത്തുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടുനിരത്തി വികസനത്തുടര്‍ച്ചയ്ക്ക് പാലോട് രവിക്ക് ഒരുവോട്ട് എന്നതാണ് യുഡിഎഫ് പ്രചാരണം. ദുര്‍ഭരണവും അഴിമതിയും വിലക്കയറ്റുവുമാണ് എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണായുധം. അഴിമതിഭരണവും അതിന് കൂട്ടുനില്‍ക്കുന്ന പ്രതിപക്ഷത്തിന്റെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിനെതിരെ വിധിയെഴുതണമെന്നതാണ് ബിജെപിയുടെ പ്രചാരണം. കഴിഞ്ഞ തവണ അയ്യായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് പാലോട് രവി നെടുമങ്ങാട്ടുനിന്നും വിജയിച്ചത്.

Related posts