കാട്ടാക്കട: നവീകരണവും പുനരുദ്ധാരണവും കഴിഞ്ഞു. ഇനി ഗീര്‍ വനത്തിലെ സിംഹരാജാക്കന്മാര്‍ ആയിരിക്കും ഇവിടെ എത്തുന്നത്.നെയ്യാര്‍ അണക്കെട്ട് സ്യഷ്ടിച്ച തുരുത്തില്‍ 9.065 സ്ക്വയര്‍ കിലോമീറ്റില്‍ തലയുയര്‍ത്തി നില്‍ക്കുന്നതാണ് സിംഹപാര്‍ക്ക്. മുളങ്കാടുകള്‍ അതിരിടുന്ന ഈ തുരുത്തില്‍ സിംഹങ്ങള്‍ക്ക് ഒരു കാലത്ത് പ്രതാപമായിരുന്നു. എന്നാല്‍ ഇന്ന് ആ പൊലിമ പോയി.പശ്ചിമഘട്ടവികസനപദ്ധതിയില്‍പ്പെടുത്തി 1985 ല്‍ ആരംഭിച്ച പാര്‍ക്ക് ഏറെക്കാലം നെയ്യാറിന്റെ ആകര്‍ഷണമായിരുന്നു.
ഇവിടെ ആകെയുള്ളത് അഞ്ച് സിംഹങ്ങള്‍. രണ്ട് ആണും ബാക്കി പെണ്ണും. ആണ്‍ സിംഹങ്ങള്‍ വന്ധ്യകരിക്കപ്പെട്ടതോടെ പാര്‍ക്കിനകത്ത് സിംഹങ്ങളുടെ എണ്ണവും കുറഞ്ഞു. തുറന്ന അന്തരീക്ഷത്തില്‍ സിംഹങ്ങളെ കാണാന്‍ എത്തുന്നവര്‍ക്ക് നിലവിലുള്ള സിംഹങ്ങളെ മാത്രം കണ്ട് മടങ്ങിപോകേണ്ട അവസ്ഥയാണ്. അതിനാല്‍ ആരും ഇവിടെ വരാന്‍ താല്‍പ്പര്യമെടുക്കാറില്ല.
സിംഹങ്ങള്‍ക്ക് രോഗം വന്നാല്‍ പരിശോധനയ്ക്ക് എത്തുന്നത് ആഴ്ചകള്‍ കഴിഞ്ഞ്. വനംവകുപ്പിലെ വെറ്റിറിനറി ഡോക്ടര്‍മാര്‍ തങ്ങളുടെ സമയവും സൗകര്യവും നോക്കിയാണ് ഇവിടെ എത്തുന്നതെന്ന് പരക്കെ പരാതിയുണ്ട്.. ഈ സാഹചര്യത്തിന് അറുതി വരുത്തിയാണ് പുതിയ നടപടികള്‍ നടത്തുന്നത്. ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്നും രാജസ്ഥാന്‍ മ്യഗശാലയ്ക്ക് കിട്ടിയ സിംഹങ്ങളാണ് ഇവിടെ എത്തുന്നത്. ഒരാണും രണ്ടു പെണ്ണും. അതോടെ നെയ്യാര്‍ സിംഹ പാര്‍ക്കിന് നഷ്ടമായ പഴയ പ്രതാപം തിരികെയത്തും. പുതിയ അതിഥികള്‍ വരുന്നതോടെ സഫാരി പാര്‍ക്കില്‍ പുതിയ കുഞ്ഞുങ്ങളും പിറക്കും.
പാര്‍ക്കില്‍ പുതിയ സിംഹങ്ങളെ കൊണ്ടു വന്ന് പാര്‍പ്പിക്കുകയും അത് വഴി കൂടുതല്‍ കുഞ്ഞുങ്ങളെ ഉത്പ്പാദിപ്പിക്കാനും കഴിയും എന്നതും ലക്ഷ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനാലാണ് ഗീര്‍ സിംഹങ്ങളെ ഇവിടെ എത്തിക്കുന്നത്. ഏപ്രില്‍ മാസത്തിലാണ് സിംഹങ്ങള്‍ എത്തുക. പാര്‍ക്കിലെ കമ്പിവേലികള്‍ നവീകരിച്ചു. പാര്‍ക്കിനകത്തെ നാശത്തില്‍ കിടക്കുന്ന റോഡുകള്‍ പുനരുദ്ധരിക്കുകയും ചെയ്തു. പാര്‍ക്കിനകത്ത് വാഹനത്തിലാണ് തുറന്ന അന്തരീക്ഷത്തില്‍ കിടക്കുന്ന സിംഹങ്ങളെ കാണുന്നത്്. അതിനായി ഇവിടുള്ള കമ്പി വേലി കെട്ടിയ വാഹനം അറ്റകുറ്റ പണികള്‍ നടത്താന്‍ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റി. നെയ്യാര്‍ഡാമില്‍ നിന്നും ബോട്ട് വഴി സഫാരി പാര്‍ക്കില്‍ എത്തിക്കാന്‍ നടപടി തുടങ്ങും. കൂടുതല്‍ ബോട്ടുകള്‍ അനുവദിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
അതിനിടെ സൂ അഥോറിറ്റിയുടെ കര്‍ശനനിയന്ത്രണങ്ങള്‍ ഇവിടെ നിലവില്‍ വരുത്തുന്നതിന്റെ ഫലമായി പാര്‍ക്ക് അടച്ചു പൂട്ടാന്‍ ഒരു നീക്കം മുന്‍പ് നടന്നിരുന്നു. എന്നാല്‍ അതൊക്കെ കാറ്റില്‍ പറത്തിയാണ് പാര്‍ക്ക് നവീകരണ പദ്ധതികളുമായി വനം വകുപ്പ് മുന്നോട്ടു വന്നിരിക്കുന്നത്.