നേരറിയാന്‍ ബെഹ്‌റ! ജിഷ വധക്കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ലോക്‌നാഥ് ബെഹ്‌റ ഇന്നെത്തും; മാതാപിതാക്കളില്‍ നിന്നു വീണ്ടും മൊഴിയെടുത്തു

DGPപെരുമ്പാവൂര്‍: ജിഷ വധക്കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്നു കൊച്ചിയിലെത്തും. ആലുവയില്‍ പ്രത്യേക അന്വേഷണ സംഘം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന ഡിജിപി പെരുമ്പാവൂരില്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചേക്കും. കൊലപാതകം നടന്ന കുറുപ്പംപടിയിലുള്ള വീട്ടിലും ബെഹ്‌റ എത്തുമെന്നു സൂചനയുണ്ട്.

ജിഷ കൊലക്കേസിലെ പ്രതികളെ വൈകാതെ കണ്ടെത്തുമെന്നു ഡിജിപിയായി ചുമതലയേറ്റ ദിവസം തന്നെ ഡിജിപി വ്യക്തമാക്കിയിരുന്നു. തന്റെ നേരിട്ടുള്ള മേല്‍നോട്ടം അന്വേഷണത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് ഡിജിപിയുടെ വരവ്. അന്വേഷണത്തിന്റെ മുഖ്യചുമതലയുള്ള എഡിജിപി ബി.സന്ധ്യയുമായി കേസിന്റെ അന്വേഷണ പുരോഗതി ഡിജിപി ചര്‍ച്ച ചെയ്യും. ഇന്ന് ഉച്ചയ്ക്കുശേഷമാകും ലോക്‌നാഥ് ബെഹ്‌റ ആലുവയിലെത്തുക.

ഇതിനിടെ ജിഷ വധക്കേസുമായി ബന്ധപ്പെട്ടു പ്രത്യേക അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. പിതാവ് പാപ്പുവിനെയും മാതാവ് രാജേശ്വരിയെയും പ്രത്യേകമായാണു പോലീസ് ചോദ്യം ചെയ്തത്.  ചോദ്യംചെയ്യലില്‍ സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി.

അന്വേഷണ സംഘത്തിലുള്ള ഡിവൈഎസ്പി ശശിധരന്റെ നേതൃത്വത്തിലാണ് പാപ്പുവിനെ ചോദ്യം ചെയ്തത്. കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ രാജേശ്വരി ജോലിക്കു നിന്നിരുന്നതായി പാപ്പു സ്ഥിരീകരിച്ചു. 1992-93 കാലഘട്ടത്തിലാണ് രാജേശ്വരി ജോലിക്കു പോയത്. ഈ സമയത്ത് മക്കളായ ജിഷയും ദീപയും കുട്ടികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന പാപ്പുവിനെ ആലുവ പോലീസ് ക്ലബില്‍ എത്തിച്ചാണു മൊഴിയെടുത്തത്.

ജിഷയുടെ മാതാവ് രാജേശ്വരിയില്‍നിന്ന് മുന്‍പ് ലഭിക്കാതിരുന്ന പല വിവരങ്ങളും ചോദ്യം ചെയ്യലിലൂടെ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. അതേസമയം, കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന കാരണത്താല്‍ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ അന്വേഷണസംഘം തയാറായില്ല.

ജിഷ കൊല്ലപ്പെട്ട ദിവസം സമീപത്തുള്ള ഇരിങ്ങോള്‍ക്കാവില്‍ സമീപത്തെ കുട്ടികള്‍ കണ്ടതായി പറയുന്ന അപരിചിതനെ തേടിയുള്ള അന്വേഷണത്തില്‍ ഇരിങ്ങോള്‍ കാവിന്റെ പരിസരത്തു വീണ്ടും പരിശോധന നടന്നു. പരിശോധനയില്‍ ഒരു വീഡിയോ കാമറയും ബെനിയനും അന്വേഷണ സംഘത്തിനു ലഭിച്ചു. ഇവ ഏതെങ്കിലും സഞ്ചാരികളുടേതായിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധേന ഇവ പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷയില്‍ ഇവ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും.

അതേസമയം, കേസില്‍ പഴയ അന്വേഷണസംഘത്തെ പൂര്‍ണമായി മാറ്റിയെന്നുള്ള പ്രചാരണം തെറ്റാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുകള്‍തലങ്ങളില്‍ മാത്രമാണു സ്ഥാനചലനം ഉണ്ടായത്. അന്വേഷണ സംഘത്തിലെ മറ്റ് ആരെയും മാറ്റിയിട്ടില്ല. ക്രൈം ബ്രാഞ്ചിലെയും സ്‌പെഷല്‍ ടീമിലെയും പോലീസുകാര്‍ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘത്തില്‍ ഉള്ളത്. ഈ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇന്നലെയും അന്വേഷണത്തിനായി കുറുപ്പംപടിയിലെത്തിയതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Related posts