റിയാസ് കുട്ടമശേരി
ആലുവ: റൂറല്‍ ജില്ലാ പോലീസ് പരിധിയില്‍ ചീട്ടുകളി സംഘങ്ങള്‍ പെരുകുന്നു. വിവിധ കേന്ദ്രങ്ങളില്‍ ലക്ഷങ്ങള്‍ മറിയുന്നവന്‍ ചീട്ടുകളിയാണ് നടന്നുവരുന്നത്. ‘ പന്നിമലത്ത്’ എന്ന പേരിലുള്ള ചൂതാട്ടമാണ് ഇപ്പോള്‍ വ്യാപകം. ഇത്തരത്തിലുള്ള ചില കേന്ദ്രങ്ങളില്‍ പോലീസ് കടന്നുചെന്ന് റെയ്ഡ് നടത്തി കളിക്കാരെ കൈയോടെ പിടികൂടുന്നുണ്ടെങ്കിലും സംഘങ്ങള്‍ വീണ്ടും സജീവമാകാറാണ് പതിവ്. കഴിഞ്ഞ ദിവസം കോതമംഗലത്ത് പോലീസ് നടത്തിയ റെയ്ഡാണ് ഒടുവിലത്തെ സംഭവം. ഭൂതത്താന്‍കെട്ട് നിര്‍മല്‍ഗ്രാം ഭാഗത്തുനിന്നും കോതമംഗലം എസ്‌ഐ സുധീര്‍ മനോഹറിന്റെ നേതൃത്വത്തില്‍ പിടികൂടിയത് പതിനൊന്ന് ചൂതാട്ടക്കാരെയാണ്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടരലക്ഷത്തോളം രൂപയും പിടിച്ചെടുത്തിരുന്നു.
നാളുകളായി ഇവിടെ നടന്നിരുന്ന ചീട്ടുകളിയില്‍ പെരുമ്പാവൂര്‍, ആലുവ, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തിയിരുന്നത്. കുറച്ചുനാള്‍ മുന്‍പ് മൂവാറ്റുപുഴയില്‍ ഉന്നതന്മാര്‍ സംഗമിക്കുന്ന വന്‍കിട ക്ലബില്‍ നടന്നുവന്നിരുന്ന ചൂതാട്ടം പോലീസ് കണ്ടെത്തിയിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാക്കള്‍വരെയാണ് ഇവിടെ കളിക്കാരായി എത്തിയിരുന്നത്. ദേശത്തുള്ള വന്‍കിട ക്ലബില്‍ നടന്ന റെയ്ഡും ഏറെ വിവാദം സൃഷ്ടിച്ചു. ആലുവയിലെ മറ്റൊരു ക്ലബില്‍ നടന്ന റെയ്ഡ് പോലീസ് ഉദ്യോഗസ്ഥന്റെ കസേര തെറിപ്പിക്കലിലാണ് കലാശിച്ചത്. വളരെ ആസൂത്രിതമായിട്ടാണ് ചീട്ടുകളി സങ്കേതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നഗരത്തില്‍ ഒരിടത്ത് ഒത്തുകൂടുന്ന കളിക്കാരെ നടത്തിപ്പുകാര്‍ സ്വന്തം വാഹനത്തില്‍ ആര്‍ക്കും സംശയം തോന്നാത്തവിധത്തില്‍ കേന്ദ്രത്തിലെത്തിക്കാറാണ് പതിവ്.
ആളൊഴിഞ്ഞവീടുകള്‍, ലോഡ്ജുകള്‍, കൂടാതെ റബര്‍ എസ്‌റ്റേറ്റുകള്‍, ഗ്രൗണ്ടുകള്‍, പുഴയോരങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ ചൂതാട്ടം നടക്കുന്നത്. സ്ഥിരമായി ഒരിടത്തു തന്നെ കളിക്കാത്തതുകൊണ്ട് നാട്ടുകാര്‍ പരാതിപെട്ടാലും പോലീസിന് ഇവരെ കണ്ടെത്താന്‍ കഴിയാറില്ല. താവളങ്ങള്‍ മാറിമാറി പോലീസിനെ കണ്ണുവെട്ടിച്ചാണ് ചീട്ടുകളി സംഘം അതിവിദഗ്ധമായി കളി മുന്നോട്ടുകൊണ്ടുപോകുന്നത്. പോലീസിലെ ചിലരുടെ ഒത്താശയും ചിലപ്പോള്‍ ചീട്ടുകളി സംഘത്തിനു ലഭിക്കാറുണ്ട്. ലക്ഷങ്ങള്‍ നഷ്ടമായാലും അതു തിരിച്ചുപിടിക്കാന്‍ പണം പലിശയ്്ക്ക് കടമെടുത്താണ് പലരും എത്താറുള്ളത്.
ഇത്തരത്തില്‍ വന്‍തുക നഷ്ടമായി കുത്തുപാളയെടുത്തവരും ധാരാളമുണ്ട്. കളിയില്‍ തോല്‍ക്കുന്നവര്‍ക്ക് അവിടെവച്ചുതന്നെ പണം പലിശയ്ക്ക് നല്‍കുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് ഈടായി വാഹനങ്ങള്‍, വീടിന്റെ ആധാരം, മൊബൈല്‍ ഫോണ്‍, വാച്ചുകള്‍ എന്നിവയാണ് ബ്ലേഡ് മാഫിയ വാങ്ങിവയ്ക്കാറുള്ളത്. രണ്ടുമണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന ചീട്ടുകളിയില്‍ ലക്ഷങ്ങളാണ് മാറിമറിയുന്നത്. പണം നേടുന്നവരെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ ക്വോട്ടേഷന്‍ സംഘവും കൂടെയുണ്ടാകും. പ്രാദേശിക ഗുണ്ടാസംഘങ്ങള്‍ക്ക് മദ്യവും പണവും നല്‍കിയാണ് കളി നടത്തിവരുന്നത്. ആലുവ, കീഴ്മാട്, ചെമ്പറക്കി എന്നിവടങ്ങളിലും ചീട്ടുകളി കേന്ദ്രങ്ങള്‍ സജീവമാണ്. പരാതികളെ തുടര്‍ന്ന് ഇത്തരം ചൂതാട്ട കേന്ദ്രങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരികയാണ്.