പാലക്കാട്: പരിസ്ഥിതി ദിനത്തിൽ തൈകൾ നടുക മാത്രമല്ല നട്ട തൈകൾ സംരക്ഷിക്കുകയും വേണമെന്ന് എം.ബി.രാജേഷ് എം.പി പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്നിച്ച് സാമൂഹിക വനവൽക്കരണ വിഭാഗം സംഘടിപ്പിച്ച ഹരിതകേരളം ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംപി. പരിസ്ഥിതി സംരക്ഷണത്തിന് കേരളം വളരെയേറെ പ്രാധാന്യം നല്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഹരിതകേരളം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കേരളത്തിൽ ജനസാന്ദ്രത കൂടുതലാണ്. അതിനാൽ അവനവന്റെ മാലിന്യം അവനവൻ തന്നെ സംസ്ക്കരിക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണമാണ് അനുയോജ്യം. എം.പി.ഫണ്ടിൽ നിന്നും ഇത്തവണ അംഗ പരിമിതർക്കായി 100 മുച്ചക്ര വാഹനങ്ങളാണ് നൽകുന്നത്. ഇവ വായു മലിനീകരണം സൃഷ്ടിക്കാത്ത ഇലക്ട്രിക് സ്കൂട്ടറുകളായിരിക്കുമെന്നും എം.പി അറിയിച്ചു.
തുടർന്ന് വിക്ടോറിയ കോളെജ് പരിസരത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിയുടേയും പരിസ്ഥിതി ദിനാചരണത്തിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനായി വിക്ടോറിയ കോളെജ് മുതൽ ജില്ലാ ആശുപത്രി വരെ പരിസ്ഥിതിദിന സന്ദേശ റാലി നടത്തി. നന്മഅംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, വിദ്യാർഥികൾ, വനം വകുപ്പുദ്യോഗസ്ഥർ എന്നിവർ റാലിയിൽ പങ്കെടുത്തു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഒരു കോടി വൃക്ഷ തൈകളാണ് നട്ടുപിടിപ്പിച്ചത്.
ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ സന്ദേശത്തോടെ പ്ലാസ്റ്റിക് നിർമാർജനം ചെയ്താണ് പദ്ധതി നടപ്പിലാക്കുന്നത്. വിക്ടോറിയ കോളെജിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, നഗരസഭാ ചെയർപേഴ്സണ് പ്രമീളാ ശശിധരൻ, നഗരസഭാ കൗണ്സിലർ സൗമിനി, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവൻ, വനം വകുപ്പുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.