പാടശേഖരം മണ്ണിട്ട് ഉയര്‍ത്തുന്നതിനെതിരേ പ്രതിഷേധം ശക്തം

ktm-padamകോട്ടയം: കൃഷി ചെയ്തിരുന്ന പാടശേഖരം തെരഞ്ഞെടുപ്പിന്റെ മറവില്‍ മണ്ണിട്ടു ഉയര്‍ത്തുന്നതിനെതിരെ പ്രതിഷേധം ശക്തം. മാങ്ങാനം പാടമാണ് അധികൃതരുടെ മൗനാനുവാദത്തോടെ മണ്ണിട്ട് ഉയര്‍ത്തുന്നത്. പാടത്തിനുസമീപമുള്ള ഭൂമിയിലേക്കു റോഡ് നിര്‍മിക്കുന്നതിനാണു മണ്ണ് നിക്ഷേപിക്കുന്നതെന്നാണു പറയുന്നു. ഇതിനുസമീപമുള്ള പലസ്വകാര്യ വ്യക്തികളുടെയും ഭൂമിയും മണ്ണിട്ട് നികത്തുന്നുണ്ട്.     ഈ ഭൂമിയുടെ ഉടമകളുടെ അനുമതി ഇല്ലാതെയാണു നികത്തുന്നതെന്നും പരാതിയുണ്ട്. മാങ്ങാനം സ്കളിനു പിന്‍വശത്തുള്ള പാടശേഖരമാണു ഉയര്‍ത്തുന്നത്. വിജയപുരം വില്ലേജ് ഓഫീസിന്റെ പരിധിയില്‍ വരുന്ന പ്രദേശമാണ്. നാട്ടുകാര്‍ നിരവധി തവണ പരാതി നല്കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.

നിലം നികത്തുന്നതു ചൂണ്ടിക്കാട്ടി പരാതി നല്കാനെത്തിയ നാട്ടുകാരനെ വില്ലേജ് ഓഫീസ് അധികൃതര്‍ പരാതി സ്വീകരിക്കാതെ പറഞ്ഞയച്ചതായും പറയുന്നു. ഏതാനും നാളുകള്‍ മുമ്പ് വന്‍തുക മുടക്കിയാണു ഒരുവ്യക്തി ഈ പാടശേഖരം വാങ്ങിയത്. ഇതിനു പിന്നിലുള്ള സ്ഥലത്തു റിസോര്‍ട്ട് നിര്‍മാണം നടക്കുകയാണെന്നു പറയുന്നു. സ്വകാര്യ വ്യക്തികളുടെ അനുമതി കൂടാതെ പാടം നികത്തുന്നതിനെതിരെ പ്രക്ഷോഭം നടത്തുമെന്നും പാടശേഖര ഉടമകള്‍ പറയുന്നു.

Related posts