പാര്‍ട്ടി നേതൃത്വത്തിലും ഇറക്കിവിടല്‍ അനിവാര്യമെന്നു ഐഎന്‍ടിയുസി പ്രമേയം

klm-INTUCകൊച്ചി: ഭരണരംഗത്തു നിന്ന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ജനം അവരുടെ അധികാരം ഉപയോഗിച്ച് ഇറക്കിവിട്ടതുപോലെ പാര്‍ട്ടി നേതൃത്വത്തിലും ഒരു ഇറക്കിവിടല്‍ അനിവാര്യമാണെന്നു കൊച്ചിയില്‍ നടന്ന ഐഎന്‍ടിയുസി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. കെട്ടിയിറക്കപ്പെടുന്നവരല്ല, ജനമനസില്‍ സ്ഥാനംപിടിച്ചവരെയാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വേണ്ടത്. ഒറ്റമൂലി ചികിത്സകൊണ്ട് മാറാവുന്ന രോഗമല്ല കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നത്. വടക്കുനിന്ന് ആരെങ്കിലും പറന്നെത്തി ലേപന ചികിത്സ നടത്തി നേതാക്കള്‍ വീണ്ടുമൊരിക്കല്‍ കെട്ടിപ്പിടിച്ചു നിന്നാല്‍ പാര്‍ട്ടിയുടെ രോഗം മാറില്ല. നേതൃമാറ്റമെങ്കില്‍ അതുതന്നെ മരുന്നായി കുറിക്കണം.

ആ ചികിത്സയ്ക്ക് അടിയന്തര നടപടിയും വേണം. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ക്ഷീണാവസ്ഥ നേരിട്ടപ്പോള്‍ കേരളത്തിലെ ഭരണം ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അല്പം ആശ്വാസം പകര്‍ന്നിരുന്നു. ഇപ്പോള്‍ വടക്കുമില്ല, തെക്കുമില്ല എന്ന സ്ഥിതിയാണ്. നേതാക്കളുടെ കടുംപിടുത്തങ്ങളും സ്വാര്‍ഥ താത്പര്യങ്ങളും വാശിയും വീറും വൈരാഗ്യവും മൂലം പാര്‍ട്ടി ചീഞ്ഞളിഞ്ഞ സ്ഥിതിയിലാണ്. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും അണിയറയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഐഎന്‍ടിയുസിയെ തെരഞ്ഞെടുപ്പ് അവസരങ്ങളില്‍പ്പോലും അര്‍ഹമായ പരിഗണന നല്‍കാതെ തിരസ്ക്കരിക്കുന്നത് സ്ഥിരം ശൈലിയാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ മൂന്നു തെരഞ്ഞെടുപ്പുകളാണ് നടന്നത്. പാര്‍ലമെന്റിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും സംസ്ഥാന നിയമസഭയിലേക്കും. ആദ്യം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേരിയ പരാജയം നല്‍കിക്കൊണ്ട് കേരളജനത കോണ്‍ഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും മുന്നറിയിപ്പ് നല്‍കി. പിന്നീട് നടന്ന തദ്ദേശ  തെരഞ്ഞെടുപ്പില്‍ കുറേക്കൂടി വലിയ പരാജയം നല്‍കി വീണ്ടുമൊരു മുന്നറിയിപ്പ് നല്‍കി. ഏറ്റവുമൊടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നല്‍കിക്കൊണ്ട് ജനം അവസാന വിധിയും പറഞ്ഞു. ഈ തെരഞ്ഞെടുപ്പു ഫലങ്ങള്‍ യുഡിഎഫ് ഭരണത്തിന്റെയും പാര്‍ട്ടി നേതൃത്വത്തിന്റെയും തെറ്റായ നീക്കങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള വിധിയായിരുന്നു.

സംസ്ഥാന ഭരണകൂടത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് ഇന്റലിജന്‍സ് ബ്യൂറോ പോലുള്ള അന്വേഷണ സംവിധാനങ്ങള്‍ കൈയിലുണ്ടായിട്ടും ജനം എതിരായി ചിന്തിച്ചത് കണ്ടറിയാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി തകര്‍ച്ചയിലേക്ക് നീങ്ങുന്നു എന്ന് സൂചനയുണ്ടായിട്ടും പരിഹാരം കണെ്ടത്താന്‍ പാര്‍ട്ടി നേതൃത്വത്തിനും കഴിഞ്ഞില്ല. നാടക സംഘത്തിന്റെ അവതരണ ഗാനം പോലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നേതാക്കള്‍ കൈകോര്‍ത്തു നിന്ന് “”ഞങ്ങള്‍ ഒറ്റക്കെട്ടാണ്” എന്ന് പാടിയാല്‍ ജനം അതും വിശ്വസിക്കും എന്ന് കരുതിയത് വിഡ്ഢിത്തം അല്ലേയെന്ന ചോദ്യവും പ്രമേയത്തില്‍ ഉയര്‍ന്നു.

തൊഴില്‍ മേഖലയില്‍ നിരവധി പ്രശ്‌നങ്ങള്‍ പുകഞ്ഞു നിന്നിട്ടും തിരിഞ്ഞു നോക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ജനസമ്പര്‍ക്കത്തില്‍ ഒഴുകിയെത്തിയവരെല്ലാം തിരിഞ്ഞു കുത്തുന്നവരാണെന്ന് തിരിച്ചറിയാതെ പോയി. മദ്യനിരോധനം കൊണ്ട് മാവേലി നാട് സൃഷ്ടിക്കാമെന്ന് കരുതിയ പാര്‍ട്ടി നേതാവിനും വ്യക്തിമാഹാത്മ്യമല്ലാതെ ജനതാത്പര്യം ഉണ്ടായിരുന്നില്ല. സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും കൂട്ടായ നേതൃത്വത്തിന്റെ തണലില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുവരുന്നതിനുവേണ്ടി എല്ലാ ശ്രമങ്ങളും ഐഎന്‍ടിയുസി നടത്തുമെന്നും അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മിറ്റി അംഗം തമ്പി കണ്ണാടന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

Related posts