കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസില്‍ പ്രതി നരേന്ദ്ര കുമാറിനെ (26) ഇന്നു ദ്വിഭാഷിയുടെ സഹായത്തോടെ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തും. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എസ്. ശാന്തകുമാരി മുമ്പാകെയാണ് പ്രതിയുടെ മൊഴി രേഖപ്പെടുത്തുന്നത്. വാദിഭാഗം സാക്ഷി വിസ്താരം കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു.
പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 54 സാക്ഷികളെ വിസ്തരിക്കുകയും 43 തൊണ്ടി മുതലുകളും 60 പ്രമാണങ്ങളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയമായ തെളിവുകളുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിലാണു പോലീസ് പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം പ്രതിക്കെതിരേ ശക്തമായ സാഹചര്യതെളിവ് കോടതിയില്‍ ഹാജരാക്കുവാനോ ഹാജരാക്കിയ തെളിവുകളുടെ വൈരുധ്യം വിശദീകരിക്കുവാനോ അന്വേഷണ ഉദ്യോഗസ്ഥനോ പ്രോസിക്യൂഷനോ സാധിച്ചില്ലെന്ന് പ്രതിഭാഗത്തിനു വേണ്ടി കോടതി നിയോഗിച്ച അഭിഭാഷകനായ ജിതേഷ് ബാബു പറഞ്ഞു.
സംഭവ സ്ഥലത്തു നിന്ന് ലഭിച്ച അഞ്ചു മുടികളില്‍ രണ്ടെണ്ണം മരിച്ചവരുടേതാണെന്നു തിരിച്ചറിഞ്ഞെങ്കിലും മൂന്നെണ്ണം ആരുടേതാണെന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ല. പ്രതിയെ തിരിച്ചറിയാനായി ഫിറോസാബാദിലേക്ക് കൊണ്ടുപോയ കമ്പനി ജീവനക്കാരനെ കേസില്‍ സാക്ഷിയാക്കാത്തതിനെക്കുറിച്ചും തൃപ്തികരമായ വിശദീകരണം നല്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലന്നു പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രഞ്ജിത് ജോണ്‍ ഹാജരായി. പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ 2015 മേയ് 16ന് രാത്രി ഇവരുടെ വീടിനോട് ചേര്‍ന്നുള്ള അലക്കു കമ്പനിയില്‍ വച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഫിറോസാബാദിലെ ചേരിപ്രദേശത്ത് രഹന എന്നു പേരുള്ള വീട്ടില്‍ പരേതനായ കൈലാസ് ചന്ദ്രയുടെ മകന്‍ നരേന്ദ്ര കുമാര്‍ (26) ആണു കേസിലെ പ്രതി. ഒരാഴ്ചക്കുള്ളില്‍ പ്രതിയെ പിടികൂടാന്‍ പോലീസിനു സാധിച്ചു.