പിറവം: നഗരസഭ പരിധിയില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനം മുതല്‍ നടപ്പാക്കും. നഗരസഭ ഉപസമിതി നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിലാണു നിരോധനം ഏര്‍പ്പെടുത്തുന്നത്. പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും കടുത്ത ഭീഷണിയാണന്നുള്ള വിശദമായ പഠന റിപ്പോര്‍ട്ടാണു നല്‍കിയിരിക്കുന്നത്. ഇങ്ങനെ പരിസ്ഥിതി ആഘാത പഠനം നടത്തി സമ്പൂര്‍ണ നിരോധനം നടപ്പാക്കുന്ന പ്രഥമ നഗരസഭയെന്ന പ്രത്യേകതയും പിറവത്തെ കാത്തിരിക്കുന്നു. മൈക്രോണ്‍ വിത്യാസമില്ലാതെ എല്ലാതരത്തിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും നിരോധിക്കാനാണ് നീക്കം.
കഴിഞ്ഞ ജൂണിലാണ് പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നതിന്റെ ഭാഗമായി ഇതു സംബന്ധിച്ചു പഠനം നടത്താന്‍ ഉപസമിതിയെ നിയോഗിച്ചത്. നഗരസഭ കൗണ്‍സിലര്‍ ബെന്നി വര്‍ഗീസ് അധ്യക്ഷനായ ഉപസമിതിയില്‍ കൗണ്‍സിലര്‍മാരായ അരുണ്‍ കല്ലറയ്ക്കല്‍, പ്രഫ. ടി.കെ. തോമസ്, വത്സല വര്‍ഗീസ്, സെക്രട്ടറി പി.ആര്. മോഹന്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. സുരേഷ്കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
പല മാരക രോഗങ്ങള്‍ക്കും മുഖ്യകാരണം പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന ഡിയോക്സിന്‍ എന്ന വിഷവായുവാണന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കുടിവെള്ള ക്ഷാമത്തിലേക്കും പ്ലാസ്റ്റിക് വഴി തുറക്കുന്നുണ്ട്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള ഖരമാലിന്യങ്ങള്‍ മണ്ണിലും ജലശ്രോതസിലും അടിയുന്നത് മൂലം ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതിന് കാരണമായിത്തീരും. മുനിസിപ്പല്‍ നിയമ പ്രകാരവും കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലും പരിസ്ഥിതിക്കും, പൊതുജന ആരോഗ്യത്തിനും ഹാനികരമായ പ്രവര്‍ത്തികള്‍ എന്ന നിലയില്‍ അനിയന്ത്രിതമായ പ്ലാസ്റ്റിക് നിരോധിക്കാന്‍ നഗരസഭയ്ക്ക് അധികാരമുണ്ടെന്ന് ഉപസമിതി അംഗങ്ങള്‍ പറയുന്നു.
പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരമായി തുണി, ചണം, പേപ്പര്‍ കവറുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ നഗരസഭ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കും. നിരോധനം പ്രായോഗികമായി നടപ്പാക്കുന്നതിന് കുറ്റമറ്റ നിരീക്ഷണ സംവിധാനം ഉറപ്പാക്കുകയും, നിരോധന ലംഘനത്തിനെതിരെ കനത്ത പിഴ ചുമത്താനുമാണ് തീരുമാനം. വീണ്ടും ആവര്‍ത്തിച്ചാല്‍ ബന്ധപ്പെട്ട വ്യാപര സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.