പി. ജയരാജന്‍ തിങ്കളാഴ്ച ജാമ്യഹര്‍ജി നല്‍കും; സിബിഐ എതിര്‍ക്കും

knr-JAYARAJANതലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ ഒരു മാസമായി റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനു വേണ്ടി തിങ്കളാഴ്ച തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കും. കഴിഞ്ഞ ഫെബ്രുവരി 12ന് കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായ ജയരാജനു വേണ്ടി ഇതുവരെ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. യുഎപിഎ വകുപ്പ് പ്രകാരം കേസുള്ളതിനാല്‍ ഒരുമാസത്തിനുശേഷം മാത്രമേ ജാമ്യാപേക്ഷ നല്‍കാനാവൂ എന്നതിനാലാണു ഹര്‍ജി നല്‍കാതിരുന്നത്. ജയരാജന്റെ റിമാന്‍ഡ് കാലാവധി ഏപ്രില്‍ എട്ടു വരെ കോടതി നീട്ടിയിട്ടുണ്ട്.

റിമാന്‍ഡിലായശേഷം പരിയാരം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ജയരാജനെ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. തുടര്‍ന്നു മൂന്നു ദിവസം ജയരാജനെ കോടതി അനുമതിയോടെ ജയിലില്‍ സിബിഐ ചോദ്യംചെയ്തു. ചോദ്യം ചെയ്യലുമായി ജയരാജന്‍ സഹകരിക്കാത്തതും ചോദ്യംചെയ്യല്‍ സമയത്തെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യവും ചൂണ്ടിക്കാട്ടി ജയരാജനെ പൂര്‍ണമായും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു സിബിഐ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നാണു സൂചന.

ജയരാജനു വേണ്ടി പ്രതിഭാഗം നല്‍കുന്ന ജാമ്യഹര്‍ജിയെ എതിര്‍ക്കാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. സിബിഐ നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതകത്തില്‍ തനിക്കു യാതൊരു പങ്കുമില്ലെന്ന് ആവര്‍ത്തിക്കുകയാണു ജയരാജന്‍ ചെയ്തത്. ഭൂരിഭാഗം ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുകയും ചെയ്തു. ഇതേതുടര്‍ന്നു നിരപരാധിയാണെങ്കില്‍ അതു തെളിയിക്കാന്‍ നുണപരിശോധനയ്ക്കു തയാറാകണമെന്നു സിബിഐ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചെങ്കിലും ജയരാജന്‍ തള്ളി. സംശയത്തിന്റെ നിഴലില്‍നിന്ന് ഒഴിവാകാന്‍ ബ്രെയിന്‍ മാപ്പിംഗിനു വിധേയനാകുന്നതിനെക്കുറിച്ചും ജയരാജനോട് ആരാഞ്ഞു. അഭിഭാഷകനുമായി സംസാരിച്ചശേഷം ഇതിനൊന്നും താന്‍ തയാറല്ലെന്നു ജയരാജന്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യം എഴുതി തരണമെന്ന സിബിഐയുടെ ആവശ്യവും ജയരാജന്‍ തള്ളി.

മൂന്നുദിവസം ജയരാജനെ ചോദ്യം ചെയ്യാനായിരുന്നു തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുവദിച്ചിരുന്നത്. സിബിഐ കസ്റ്റഡിയില്‍ വിട്ടുനില്‍കാതെ ജയിലിലോ ആശുപത്രിയിലോ വച്ചു ചോദ്യം ചെയ്യാനായിരുന്നു കോടതി നിര്‍ദേശം. ഇന്നലെയോടെ ഈ സമയം അവസാനിച്ചു. സിബിഐ എസ്പി ജോസ് മോഹന്‍, ഡിവൈഎസ്പി ഹരി ഓം പ്രകാശ്, സിഐ സലീം സാഹിബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു ജയരാജനെ ചോദ്യം ചെയ്തത്. ഇതുവരെ നടത്തിയ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നു സിബിഐ കേന്ദ്രങ്ങള്‍ പറഞ്ഞു. ഇന്നലെ കണ്ണൂരില്‍നിന്നു മടങ്ങിയ സംഘം തിങ്കളാഴ്ച തിരിച്ചെത്തും.

Related posts