‘പുലിമുരുകന്‍ ഒരു സമ്പൂര്‍ണ മോഹന്‍ലാല്‍ ഷോ’

Vysakh_director06‘‘പുലിയിറങ്ങുന്ന നാട് എന്നര്‍ഥമുള്ള പുലിയൂര്‍ എന്ന ഗ്രാമത്തിലെ മുരുകന്‍ എന്ന പുലിവേട്ടക്കാരന്റെ കഥയാണു ‘പുലിമുരുകന്‍’. എന്തുകൊണ്ട് അയാള്‍ക്കു പുലി ശത്രുവാകുന്നു? എന്തുകൊണ്ട് അയാള്‍ക്ക് പുലിവേട്ട ഒരു പാഷനാകുന്നു? ഇവയുടെ ഉത്തരമാണു സിനിമയുടെ പ്രമേയം..’’. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ പുലിമുരുകന്റെ വിസ്മയവിശേഷങ്ങള്‍ സംവിധായകന്‍ വൈശാഖ് ദീപിക ഡോട്ട്‌കോമുമായി പങ്കുവയ്ക്കുന്നു.

ഒരു മോഹന്‍ലാല്‍ ചിത്രം എന്ന വിശേഷണം പുലിമുരുകന് എത്രത്തോളം ചേരും..?

പൂര്‍ണമായും മോഹന്‍ലാല്‍ ഷോ തന്നെയാണ് പുലിമുരുകന്‍. ഒരു തലമുറ ഇഷ്ടപ്പെട്ടിട്ടുള്ള മോഹന്‍ലാലിന്റെ സ്വാഭാവികമായ അഭിനയം, നര്‍മം കൈകാര്യം ചെയ്യുന്ന രീതി, ഫാമിലി സീക്വന്‍സസ്, ഫൈറ്റ്, ഹീറോയിസം എന്നിങ്ങനെ എല്ലാത്തരം ആക്ടിംഗ് – പെര്‍ഫോമിംഗ് പ്രത്യേകതകളുമുള്ള സിനിമ.

ദ കംപ്ലീറ്റ് ആക്ടര്‍ എന്ന വാചകത്തിന്റെ ഒരു പൂര്‍ണ സ്വഭാവം ഈ സിനിമയിലുണ്ട്. അതിന്റെ പ്രധാന ക്രെഡിറ്റ് തിരക്കഥാകൃത്ത് ഉദയകൃഷ്ണയ്ക്കാണ്. തിരക്കഥയില്‍ അത്രയേറെ സ്‌പേസ് കൊടുത്തതുകൊണ്ടാണ് അത്തരം പ്രത്യേകതകള്‍ എക്‌സ്‌പ്ലോയിറ്റ് ചെയ്യാനായത്; ഒരു ആക്ടര്‍ എന്നനിലയില്‍ ലാല്‍ സാറിനും ഒരു ഡയറക്ടര്‍ എന്ന നിലയില്‍ എനിക്കും. കൊമേഴ്‌സ്യല്‍ ആംഗിളില്‍തന്നെ, അതേസമയം എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇമോഷനുകള്‍ക്കും എന്റര്‍ടെയ്ന്‍മെന്റ് സ്വഭാവങ്ങളും കൃത്യമായ സ്‌പേസിംഗ് കൊടുത്തിട്ടുള്ള സിനിമയാണു പുലിമുരുകന്‍.

മോഹന്‍ലാല്‍ എന്ന നടനെ, വ്യക്തിയെ എങ്ങനെ വിലയിരുത്തുന്നു..?

എനിക്കു മാത്രമല്ല, പുതുതായി അഭിനയിക്കാന്‍ വന്ന മുഴുവന്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും അദ്ഭുതം തന്നെയായിരുന്നു മോഹന്‍ലാല്‍. അദ്ദേഹം ഏതു സമയത്താണ് അഭിനയിക്കുന്നതെന്നും ഏതാണ് അഭിനയിക്കുന്നതെന്നും നമുക്കു തിരിച്ചറിയാനാവില്ല. വളരെ സ്വാഭാവികമായ ഡെലിവറി ആയതിനാല്‍ അതില്‍ അഭിനയം ഏതെന്ന് നമുക്ക് അറിയാനാവില്ല. ഒപ്പോസിറ്റ് നില്‍ക്കുന്ന ആക്ടേഴ്‌സ് ഒരു നിമിഷം അമ്പരന്ന് സീന്‍ മറന്നു നില്ക്കുന്നതായി കണ്ടിട്ടുണ്ട്. ഓരോ നിമിഷവും അദ്ദേഹം നമ്മളെ സര്‍െ്രെപസ് ചെയ്യിച്ചുകൊണ്ടേയിരിക്കും; ഒരു നടനെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും. അത് അദ്ദേഹത്തിന്റെ മൗലികമായ, ജന്മസിദ്ധമായ ഒരു പ്രത്യേകതയായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്.
Untitled-5
പുലിമുരുകന്‍ എന്ന സിനിമയില്‍ തിരക്കഥയുടെ സ്ഥാനമെന്താണ്..?

പൂര്‍ണമായും തിരക്കഥയില്‍ ഊന്നിനില്‍ക്കുന്ന സിനിമയാണു പുലിമുരുകന്‍. ഡിസൈന്‍ഡ് സിനിമയാണ്. ലാല്‍സാറിനെ വളരെ വ്യക്തമായി അറിയാവുന്ന ഒരാളാണു തിരക്കഥാകൃത്ത് ഉദയകൃഷ്ണ. അദ്ദേഹം എങ്ങനെ സംസാരിക്കും, എങ്ങനെ പെരുമാറും, ഓരോ ഷോട്ടിലും എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം.. എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം വളരെ വ്യക്തമായ ധാരണയോടുകൂടിയാണ് തിരക്കഥയൊരുക്കിയത്. അതില്‍ക്കൂടുതലായി അതില്‍ ഒന്നും ചെയ്യേണ്ടിവന്നിട്ടില്ല

പുലിമുരുകന്റെ സ്ക്രിപ്റ്റില്‍ മോഹന്‍ലാലിന്റെ ഇടപെടല്‍ എത്രത്തോളമാണ്..?

aaഒരു സിനിമ ചെയ്യാന്‍ തയാറായിക്കഴിഞ്ഞാല്‍ അതില്‍ 100 ശതമാനം സമര്‍പ്പിക്കുക എന്നുള്ളതാണ് ലാല്‍സാറിന്റെ ഒരു രീതി. തന്റേതായ പ്രിപ്പറേഷനോ സ്ക്രിപ്റ്റില്‍ അദ്ദേഹത്തിന്റേതായ രീതിയിലുള്ള മാറ്റംവരുത്തലോ ഇല്ല. ഓരോ ഷോട്ടിലും എന്താണോ ഡിസൈന്‍ ചെയ്തിരിക്കുന്നത് അതുമായി ചേര്‍ന്നു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ ഒരു രീതി.

ആത്മാര്‍പ്പണം എന്നത് അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ ഭാഗമാണ്. എന്തുകാര്യം ചെയ്താലും 100 ശതമാനം ആത്മാര്‍ഥതയോടെ ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. അതില്‍ നമുക്ക് ഒരു ശ്രമം വേണ്ടിവരാറില്ല. കാരണം എന്താണു വേണ്ടതെന്നു നമ്മള്‍ വ്യക്തമായി ധരിപ്പിച്ചാല്‍ അദ്ദേഹം അതു കൃത്യമായി ചെയ്യും.

വന്യമൃഗങ്ങളെ ഷൂട്ടിംഗിന് ഉപയോഗിക്കുന്നതിന്റെ വെല്ലുവിളികള്‍ അതിജീവിച്ചത് എങ്ങനെയാണ്..?

പുലിയും കടുവയുമൊന്നും ഒട്ടും ഹ്യൂമന്‍ ഫ്രണ്ട്‌ലി അല്ല. ട്രെയിന്‍ഡ് ടൈഗര്‍ എന്ന ഒരു കോണ്‍സപ്റ്റ് ഇല്ല. കടുവയെ ഹ്യൂമന്‍ ഫ്രണ്ട്‌ലിയാക്കി കൊണ്ടുവരാം എന്നേയുള്ളൂ. അതായതു മനുഷ്യനു പരിചയമുള്ള ഒരു മൃഗമെന്ന നിലയിലേക്ക് അവയെ കൊണ്ടുവരാനാകും. അതിനപ്പുറം കടുവയ്ക്കും പുലിക്കുമൊന്നും ട്രെയിനിംഗ് കൊടുക്കാനാവില്ല. അത്രത്തോളം വൈല്‍ഡ് ആയ മൃഗങ്ങളാണ് അവയൊക്കെ.

കാഴ്ചയിലും പെരുമാറ്റത്തിലും കാട്ടില്‍ വിഹരിക്കുന്ന കടുവയുടെ സ്വഭാവ
വിശേഷങ്ങളുള്ള ടൈഗറിനെയാണ് ഈ സിനിമയിലേക്ക് വേണ്ടിയിരുന്നത്. അതിനാല്‍ മൃഗശാലയില്‍ നിന്നുള്ളവയെ ഉപയോഗിക്കാനുമാവില്ല. നമ്മള്‍ ചിന്തിക്കുന്ന വഴിയിലൂടെയോ നിര്‍ദേശിക്കുന്ന വഴിയിലൂടെയോ പുലി പ്രതികരിക്കില്ല. അതിനെ അതിന്റേതായ സ്വാതന്ത്ര്യത്തില്‍ വിട്ടുകൊടുത്തിട്ട് ഏറെക്കാലം ഹാര്‍ഡ് വര്‍ക്ക് ചെയ്ത് നമുക്കുവേണ്ട സ്വഭാവശൈലിയിലേക്ക് അതിനെ മാറ്റിക്കൊണ്ടുവരികയാണു ചെയ്യുന്നത്. അവയെ കൈകാര്യം ചെയ്യുന്ന രീതി 100 ശതമാനവും ടെക്‌നിക്കലാണ്.

പുലിയുമായുള്ള സംഘട്ടനരംഗങ്ങള്‍ തായ്‌ലന്‍ഡില്‍ ചിത്രീകരിച്ചതിനു പിന്നില്‍…?

വന്യമൃഗങ്ങളെ ഷൂട്ടിംഗിന് ഉപയോഗിക്കാന്‍ ഇന്ത്യയിലെ നിയമങ്ങള്‍ അനുവദിക്കുന്നില്ല. മറ്റു രാജ്യങ്ങളില്‍ നിന്നു പുലിയെ ഇവിടെകൊണ്ടുവന്നു സിനിമാചിത്രീകരണത്തിന് ഉപയോഗിക്കാനുമാവില്ല. സൗത്ത് ആഫ്രിക്ക, വിയറ്റ്‌നാം തുടങ്ങി ധാരാളം രാജ്യങ്ങളിലെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് തായ്‌ലന്‍ഡിലെത്തിയത്. അവിടത്തെ ടൈഗര്‍ ടെമ്പിളില്‍ നൂറിനടുത്തു കടുവകളുണ്ടായിരുന്നു. മൂന്നാലെണ്ണത്തിനെ പ്രത്യേകം തെരഞ്ഞടുത്തു സിനിമയുടെ ഷോട്ടുകള്‍ക്ക് ആവശ്യമുള്ള പരിശീലനം കൊടുത്തു. അവയില്‍ ഒരു കടുവയെ ഫിക്‌സ്‌ചെയ്തു.

മനുഷ്യനെ കണ്ടുപരിചയമുള്ള കടുവയാകണം; ഒന്നരമാസത്തോളം അതിനെ ഉപയോഗിച്ച് അവിടെത്തന്നെ ഷൂട്ടിംഗ് നടത്താനാവണം; അതു ബജറ്റ് ഫ്രണ്ട്‌ലിയുമാകണം. ഇതൊക്കെ ഒത്തുവന്നതുകൊണ്ടാണു തായ്‌ലന്‍ഡിലെ ടൈഗറിനെ തെരഞ്ഞെടുത്തത്. നമുക്ക് അവയെ കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്. അതിന്റെ ട്രെയിനേഴ്‌സ്… അതിനെ സ്ഥിരമായി പരിചരിക്കുന്നവര്‍ ഒപ്പമുണ്ടായിരുന്നു. ഒരു ദിവസം മൊത്തം ശ്രമിച്ചാല്‍ രണ്ടു മൂന്നു ഷോട്ടുകളെ കിട്ടുകയുള്ളൂ. അതിന്റേതായ ഒരു സമയമുണ്ട്. അത്രയും നേരത്തേക്കേ അത് ആക്ടീവ് ആവുകയുള്ളൂ. ബാക്കിസമയം അതു റസ്‌റ്റെടുക്കും. അല്ലെങ്കില്‍ ഉറങ്ങും. അതുമല്ലെങ്കില്‍ ഭക്ഷണം കഴിക്കും. അതിനു മൂഡുണ്ടാവുക എപ്പോഴായിരിക്കുമെന്നു പറയാനാവില്ല.

പുലിമുരുകനിലെ ആക്്ഷന്‍ രംഗങ്ങളുടെ സംവിധാനത്തിനു പീറ്റര്‍ ഹെയ്‌നിനെ നിശ്ചയിച്ചതിനു പിന്നില്‍…?

ബാഹുബലി പോലെ വലിയ സിനിമകള്‍ ചെയ്തു പരിചയമുള്ള ആക്്ഷന്‍ ഡയറക്ടറാണ് പീറ്റര്‍ ഹെയ്ന്‍. പുലിയും മനുഷ്യനും തമ്മിലുള്ള പോര് അദ്ദേഹത്തിന് അനായാസേന കൈകാര്യം ചെയ്യാനാകും എന്നു തോന്നി. സിനിമയുടെ കോണ്‍സപ്റ്റ് കേട്ടപ്പോള്‍ ചലഞ്ചിംഗ് ആയി അദ്ദേഹത്തിനും തോന്നി. മൃഗങ്ങള്‍ ഉള്‍പ്പെട്ട ആക്്ഷന്‍രംഗങ്ങള്‍ ചെയ്ത ഒരു എക്‌സ്പീരിയന്‍സ് ഇല്ലെങ്കിലും പീറ്റര്‍ ഹെയ്ന്‍ ക്ഷണം സ്വീകരിച്ചു. ഏറെ റിസേര്‍ച്ച് ചെയ്തു. യാത്ര ചെയ്തു. അതിനെക്കുറിച്ചു നന്നായി പഠിച്ചു. ഏറെ സമയമെടുത്താണ് പുലിയും മനുഷ്യനും തമ്മിലുള്ള പോരാട്ടം ചിത്രീകരിക്കുന്നതിനു കൃത്യമായ പ്ലാന്‍ ഉണ്ടായത്.

പുലിയും മനുഷ്യനും തമ്മിലുള്ള പോരാട്ടത്തിനു റഫറന്‍സ് കണ്ടെത്തിയത് എങ്ങനെയാണ്..?

പുലിയുമായി പൂര്‍ണമായും സംഘട്ടനമുള്ള സിനിമകള്‍ ഇന്ത്യയിലെന്നല്ല ലോകത്തില്‍ തന്നെ ഉണ്ടായിട്ടില്ല. നാട്ടിലിറങ്ങുന്ന പുലിയെ കൊല്ലാന്‍ ഒരു വേട്ടക്കാരന്‍ തയാറാകുന്നതാണു മുമ്പിറങ്ങിയ മൃഗയയുടെ പ്രമേയം. ഹിന്ദിയിലിറങ്ങിയ റോര്‍ എന്ന സിനിമയിലും മനുഷ്യനും മൃഗവും തമ്മിലുള്ള ഫൈറ്റ് അല്ല. ലൈഫ് ഓഫ് പൈയിലും ഫൈറ്റിനു വേറൊരു തരത്തിലുള്ള സ്വഭാവമാണ്.

പുലിക്കെതിരേ മനുഷ്യന്‍ നടത്തുന്ന പോരാട്ടത്തിന്റെ സീക്വന്‍സ് എങ്ങുനിന്നും റഫറന്‍സിനു പോലും ഒന്നും കിട്ടിയില്ല. അതിനാല്‍ അതു ക്രിയേറ്റ് ചെയ്യേണ്ടിവന്നു. റഫറന്‍സില്ലാത്തതിനാല്‍ ഞങ്ങള്‍ തന്നെ അതിനൊരു ഡിസൈന്‍ ഉണ്ടാക്കി ഷൂട്ട് ചെയ്യുകയായിരുന്നു.

നരന്‍, കന്മദം തുടങ്ങിയ സിനിമകളുമായി പുലിമുരുകനു സാദൃശ്യമുള്ളതായി സാമൂഹികമാധ്യമങ്ങളില്‍ വന്ന വിമര്‍ശനത്തെക്കുറിച്ച്…?

പുലിമുരുകന് ഒരു സിനിമയുമായും കഥാപരമായി യാതൊരു ബന്ധവുമില്ല, സാമ്യവുമില്ല. നരന്‍, കന്മദം തുടങ്ങിയ സിനിമകളുമായി തോന്നുന്ന ബന്ധം കാരക്ടറൈസേഷനിലൂടെ ഫീല്‍ ചെയ്യുന്നതാണ്. തനതായ സ്വഭാവ വിശേഷങ്ങളും പ്രത്യേകതകളുമുള്ള സിനിമയാണ് പുലിമുരുകന്‍.

മോഹന്‍ലാലും ലാലും വീണ്ടും ഒന്നിക്കുകയാണല്ലോ..?

അതേ. പുലിമുരുകന്റെ അമ്മാവന്റെ വേഷത്തിലാണ് ലാല്‍ എത്തുന്നത്. നല്ല എന്റര്‍ടെയ്ന്‍മെന്റ് ഫണ്‍ ക്രിയേറ്റ് ചെയ്യുന്ന ഒരു കെമിസ്ട്രി അവര്‍ തമ്മില്‍ ഉണ്ടായിട്ടുണ്ട്.

പുലിമുരുകനില്‍ വാണിജയറാമിന്റെ പാട്ട് ഉള്‍പ്പെടുത്തിയെന്നു വാര്‍ത്തകള്‍ വന്നിരുന്നു…?

പുലിമുരുകനിലെ പാട്ടുകളും പശ്ചാത്തലസംഗീതവും ചെയ്തതു ഗോപീസുന്ദര്‍. രണ്ടു പാട്ടുകളാണു പ്രധാനമായും. കാടണിയും കാല്‍ച്ചിലമ്പേ.. എന്ന ഗാനം യേശുദാസും ചിത്രയും ചേര്‍ന്നു പാടിയിരിക്കുന്നു. എഴുതിയതു റഫീക് അഹമ്മദ്. രണ്ടാമത്തെ പാട്ട് വാണി ജയറാമാണു പാടിയത്. പടത്തിന്റെ തുടക്കത്തിലാണ് ആ പാട്ടു വരുന്നത്.

കഥ പറയുന്ന സോംഗാണത്. ഒരു കോണ്‍സപ്റ്റുള്ള സോംഗ്. എഴുതിയതു മുരുകന്‍ കാട്ടാക്കട. ചിത്രത്തിന്റെ തീം സോംഗ് എഴുതിയതു ബി.കെ. ഹരിനാരായണന്‍. ഗോപിസുന്ദറാണ് അതു പാടിയിരിക്കുന്നത്. റീ റിക്കാര്‍ഡിംഗ് മികച്ചതാക്കുന്നതില്‍ ഗോപീസുന്ദറിന്റെ മികച്ച അനുഭവപരിചയം ഏറെ സഹായകമായി.

വില്ലനായി തെലുങ്ക് നടന്‍ ജഗപതിബാബുവിനെ നിശ്ചയിച്ചതിനു പിന്നില്‍?

ജഗപതി ബാബു തെലുങ്കു സിനിമകളിലെ ഹീറോ ആയിരുന്നു. ഇപ്പോഴും ഹീറോ ആയി വേഷങ്ങള്‍ ചെയ്യുന്നുണ്ട്. വളരെ കാലിബര്‍ ഉള്ള ആക്ടറാണ്. ലാല്‍സാറിനൊപ്പം അഭിനയിക്കാനുള്ള ഒരു താത്പര്യം കൊണ്ടുവന്നതാണ്.

നായികാപ്രധാന്യമുള്ള ചിത്രമാണോ പുലിമുരുകന്‍…?

നായികയ്ക്കു വളരെയധികം പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണിത്. ബംഗാളി അഭിനേത്രി കമാലിനി മുഖര്‍ജിയാണു നായിക. വീട്ടമ്മ കാരക്ടര്‍. ലാല്‍ സാറിന്റെ ഭാര്യവേഷം. വളരെ രസകരമായ കെമിസ്ട്രിയുണ്ട് അവര്‍തമ്മില്‍. നര്‍മവും ഫാമിലിമൂഡും നല്കുന്ന സീക്വന്‍സുകളുണ്ട്. അവരുടെ രൂപവും മുഖവും കാരക്ടറിനു വളരെ മാച്ചിംഗ് ആയി തോന്നി.

ചിത്രീകരണത്തിനിടയിലെ പ്രധാന വെല്ലുവിളി..?

ടൈഗര്‍ സീക്വന്‍സുകളായിരുന്നു ഷൂട്ടിംഗിനിടയിലെ മെയിന്‍ ചലഞ്ച്. ലോകത്താരാണെങ്കിലും വിജയകരമായി ചിത്രീകരിക്കാന്‍ ഏറെ പ്രയാസമുള്ള സീനുകള്‍. അതിലാണ് കൂടുതല്‍ അധ്വാനവും സമയവും പോയത്. ടൈഗര്‍ സീക്വന്‍സുകള്‍ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം.

ചെലവേറിയ ചിത്രമാണല്ലോ പുലിമുരുകന്‍…?

വാരിവലിച്ചുള്ള ചെലവ് സിനിമയില്‍ കാണാനാവില്ല. എന്നാല്‍ ഏറെ അധ്വാനമുള്ള സിനിമയാണ്. സിനിമ ആവശ്യപ്പെടുന്ന ചെലവുമാത്രം. വമ്പന്‍ സെറ്റുകളോ പാട്ടുരംഗങ്ങളോ വണ്ടി ഇടിച്ചുപൊട്ടിക്കലോ ഒന്നുമില്ല. വളരെ നാച്വറല്‍ ആയ സിനിമയാണ്. ടൈഗര്‍ സീക്വന്‍സുകള്‍ക്കു കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് വേണ്ടിവന്നു. ഗ്രാഫിക്‌സ് പ്രധാനമായും ചെന്നൈയിലെ പിഎംപിയും ഹൈദരാബാദിലെ ഫയര്‍ഫ്‌ളൈയുമാണു ചെയ്തത്. ഗ്രാഫിക്‌സിനു നാലു കോടിയോളം ചെലവായി.

ടൈഗര്‍ സീക്വന്‍സിന്റെ വിഷ്വല്‍ സപ്പോര്‍ട്ടിനുവേണ്ടി ധാരാളം ലെയറുകള്‍ ചെയ്തു. പിന്നെ ബാക്ക് ഡ്രോപ്‌സിനും. അതിന്റെ ചെലവുകളാണു പ്രധാനമായും. അല്ലാതെ ഇതൊരു ബ്രഹ്മാണ്ഡ ചിത്രമാണെന്നു തോന്നുന്നില്ല. വളരെ ആധികാരികമാണ്, ഒറിജിനല്‍ ആണ് പുലിമുരുകന്‍.

ടി.ജി.ബൈജുനാഥ്‌

Related posts