പെണ്‍കരുത്തില്‍ ഒരു കിണര്‍ കുഴിക്കല്‍

KNR-KINARകൂത്തുപറമ്പ്: പുരുഷന്‍മാര്‍ മാത്രം ചെയ്തിരുന്ന ഭാരിച്ച ജോലികള്‍ തങ്ങള്‍ക്കും സാധിക്കുമെന്ന് തെളിയിക്കുകയാണ് ചിറ്റാരിപറമ്പിലെ ഒരു കൂട്ടം സ്ത്രീകള്‍. കഠിനാധ്വാനത്തിലൂടെ കുഴിച്ച ആഴമേറിയ കിണറില്‍ ഇറങ്ങി കിളച്ചിട്ട മണ്ണ് കുട്ടയിലാക്കി കയറ്റുന്നതും കയറില്‍ പിടിച്ചുതൂങ്ങി സ്വയം മുകളിലേക്കു കയറുന്നതുമൊക്കെയുള്ള പെണ്‍കരുത്ത് കാണണമെങ്കില്‍ ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്തിലേക്ക് വരിക.

കാട് വെട്ടിത്തെളിച്ചും റോഡ് നിര്‍മിച്ചും ഓടകള്‍ വൃത്തിയാക്കിയുമൊക്കെ വിജയഗാഥ രചിച്ച ചിറ്റാരിപറമ്പിലെ വനിതകള്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം കൂടുതല്‍ മേഖലകളിലേക്ക് തൊഴില്‍ വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ പല വാര്‍ഡുകളിലും ഇവര്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് കിണര്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്.

മാനന്തേരി ഞാലിലെ അത്തോളിമ്മല്‍ മൈമൂനയുടെ വീട്ടിലാണ് ഇത്തരത്തില്‍ വനിതകളുടെ ഒരു ഗ്രൂപ്പ് കിണര്‍ നിര്‍മാണ പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. മൈമൂന പഞ്ചായത്തില്‍ നല്കിയ അപേക്ഷയെ തുടര്‍ന്നാണ് ഏഴംഗ സംഘം കിണര്‍ കുഴിക്കാന്‍ എത്തിയത്.നിര്‍ദ്ദേശങ്ങള്‍ നല്കാനും മറ്റുമായി ഇവരോടൊപ്പം ജോലിയ്ക്ക് ഒരു പുരുഷ തൊഴിലാളിയുമുണ്ട്.

ആദ്യമായി വ്യത്യസ്തമായ ഈ തൊഴില്‍ ചെയ്യാനായി കടന്നു വന്നപ്പോള്‍ പേടി തോന്നിയിരുന്നുവെന്നും ഇപ്പോള്‍ അത് മാറിക്കിട്ടിയെന്നും സ്ത്രീ തൊഴിലാളികള്‍ പറയുന്നു. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഇവര്‍ പ്രവൃത്തി നടത്തുന്നത്. വാര്‍ഡ് മെമ്പര്‍ കെ. ഇന്ദിര, എം.പി.രമ്യ, ഇ രഞ്ജിനി, എം.റീന എന്നിവരാണ് നേതൃത്വം നല്കുന്നത്.

Related posts