പ്രഖ്യാപനമുണ്ട്, പക്ഷേ നടപ്പാക്കില്ല; കുട്ടികളുടെ പാര്‍ക്ക് കാട് കയറികിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍

EKM-PARKഅങ്കമാലി: അങ്കമാലി നഗരസഭയുടെ എല്ലാ ബജറ്റുകളിലും പ്രഖ്യാപിക്കുന്ന പദ്ധതിയാണ് കുട്ടികളുടെ പാര്‍ക്ക്. നഗരസഭ രൂപം കൊണ്ട അന്നു മുതല്‍ പാര്‍ക്ക്, കളിസ്ഥലം, ഓഡിറ്റോറിയം എന്നിവ ബജറ്റില്‍ ഇടംപിടിച്ചു തുടങ്ങിയതാണ്. മുന്നണികള്‍ മാറിമാറി വരുമ്പോഴും ഇവയ്ക്കു മാറ്റമൊന്നുമുണ്ടായിട്ടില്ല. ബജറ്റ് പുസ്തകത്തിന്റെ പേജുകളും  അച്ചടിയുടെ ക്രമവും മാറുമെന്നല്ലാതെ എല്ലാ ബജറ്റ് പുസ്തകങ്ങളിലും പാര്‍ക്ക്, ടൗണ്‍ ഹാള്‍, കളിസ്ഥലം എന്നിവയ്ക്ക് കയറിപ്പറ്റാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

2004ല്‍ പി.എ. തോമസ്  ആക്ടിംഗ് ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വാര്‍ഡില്‍ എംസി റോഡിനോട് ചേര്‍ന്ന് കിടന്നിരു ന്ന ഉപയോഗശൂന്യമായ പൊതുകുളം നികത്തി. എംസി റോഡില്‍ നിന്നും വിമാനത്താവളത്തിലേക്ക് തിരിയുന്ന നായത്തോട് കവലക്ക് സമീപത്താണിത്. 52 സെന്റ്  ഭൂമിയില്‍ അനാഥമായി ചപ്പുചവറുകളുടെ മാലിന്യനിക്ഷേപ കേന്ദ്രമായിരുന്ന  കുളംനികത്തുന്നതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. എതിര്‍പ്പുകളെ അവഗണിച്ചു കൊണ്ട് കുളം നികത്തിയെടുത്തു.

കുട്ടികളുടെ പാര്‍ക്ക് ഇവിടെ സ്ഥാപിക്കാമെന്ന ആശയം പിന്നീട് ഉയര്‍ന്നു വന്നെങ്കിലും അനന്തമായി പദ്ധതി നീണ്ടുപോയി. പത്തു വര്‍ഷത്തിലധികം കാലം ചുറ്റുമതില്‍ പോലും കെട്ടാതെ കിടന്നു. പിന്നീട് മോട്ടോര്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുവാനുള്ള ഗ്രൗണ്ട് ആയി മാറി. അവരെ അവിടെ നിന്ന് ഒഴിവാക്കി മതില്‍ കെട്ടി ഗേറ്റ് സ്ഥാപിച്ച് കുട്ടികളുടെ പാര്‍ക്കിന്റെ പണികള്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു.

ഒരു ചെറിയ സ്‌റ്റേജും വാക്ക് വേയും പണിതെങ്കിലും പണി പൂര്‍ത്തിയാക്കിയിട്ടില്ല. രണ്ട് ടോയ്‌ലറ്റുകള്‍ പണിതു കഴിഞ്ഞിട്ടുണ്ട്. ഇരുപത് ലക്ഷത്തോളം രൂപയാണ്  ഈ ജോലിക്കായി ചെലവുചെയ്തിട്ടുള്ളത്. ഇപ്പോള്‍ ജോലികള്‍ എങ്ങുമെത്താതെ കാടുകയറിയ നിലയിലാണ്.

പദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പില്‍ വരുത്താനുള്ള അധികാരികളുടെ കഴിവുകേടിന്റെ ഉദാഹരണമായി ഇപ്പോഴും അവശേക്ഷിക്കുകയാണ്  കുട്ടികളുടെ പാര്‍ക്കെന്ന പദ്ധതി. കുട്ടികളുടെ പാര്‍ക്ക് എന്ന പ്രഖ്യാപനം ഉണ്ടായപ്പോള്‍ കുട്ടികളായിരുന്നവര്‍   കൗമാരവും യൗവ്വനവും പിന്നിട്ട് വാര്‍ദ്ധക്യത്തിലെത്തിയാലും  പണി പൂര്‍ത്തിയാകാത്ത അവസ്ഥയാണുള്ളത്.

Related posts