പ്രഥമ ഗ്രീന്‍ എയര്‍പോര്‍ട്ടാകുക ലക്ഷ്യം: വി.ജെ. കുര്യന്‍

EKM-GREENനെടുമ്പാശേരി: നിരവധി പുതിയ അനുകരണീയ മാതൃകകള്‍ വഴി ദേശീയ-അന്തര്‍ദേശീയ തലത്തില്‍ തിളങ്ങിയ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) ജൈവകൃഷിയിലും മിന്നിത്തിളങ്ങുന്നു. വിജയകരമായ ഈ ചുവടുവയ്പിലൂടെ സിയാലിനെ ഇന്ത്യയിലെ പ്രഥമ ഗ്രീന്‍ എയര്‍പോര്‍ട്ടായി മാറ്റുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ പറഞ്ഞു. ഗ്രീന്‍ എയര്‍പോര്‍ട്ടിലേക്കുള്ള ആദ്യ ചുവടായിരുന്നു സോളാര്‍ പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗരോര്‍ജ പാളികള്‍ക്കിടയില്‍ 45 ഏക്കര്‍ സ്ഥലത്ത് പരീക്ഷണാര്‍ഥം നടത്തിയ ജൈവ പച്ചക്കറി കൃഷി വന്‍വിജയമായിരിക്കുകയാണ്. മത്തങ്ങയും കുമ്പളങ്ങയും കുറ്റിപ്പയറും വെണ്ടക്കയും വെള്ളരിയും പയറും വിളവെടുപ്പിനു പാകമായി.പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കാണ് സിയാല്‍ തുടക്കമിട്ടിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് സോളാര്‍ പാനലുകള്‍ക്കിടയില്‍ കൃഷി ചെയ്യുന്നത്. അമേരിക്കയിലെ ചില പ്ലാന്റുകളില്‍ പുല്ല് വളരാതിരിക്കാന്‍ ചെമ്മരിയാടിനെ മേയാന്‍ വിടുന്ന രീതിയുണ്ട്.

എന്നാല്‍ അവിടെയും കൃഷി പരീക്ഷണം നടത്തിയിട്ടില്ല. ആധുനിക കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങളുടെ സഹകരണത്തോടെ കൂടുതല്‍ കാര്‍ഷികോത്പന്നങ്ങള്‍ ഇവിടെ വിളയിക്കാനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു.ഭൂനിരപ്പില്‍ നിന്ന് 60 മുതല്‍ 120 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ 45 ഏക്കര്‍ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള 46,000 സോളാര്‍ പാനലുകള്‍ക്കിടയിലാണ് പച്ചക്കറി കൃഷി ചെയ്തിരിക്കുന്നത്.

രാസവളമോ കീടനാശിനികളോ ഉപയോഗിച്ചിട്ടില്ല. സോളാര്‍ പാനലുകളില്‍ പൊടി പറ്റാതിരിക്കാന്‍ ഇടയ്ക്ക് കഴുകുന്നതുകൊണ്ട് ആ വെള്ളം കൃഷിക്ക് പ്രയോജനപ്പെടും. ഡ്രിപ് ഇറിഗേഷനും ഉപയോഗിക്കുന്നുണ്ട്.സോളാര്‍ പാനലുകള്‍ക്കിടയില്‍ പച്ചക്കറി തൈകള്‍ വളരുന്നത് കൂടുതല്‍ തണുപ്പ് നിലനിര്‍ത്താന്‍ സഹായിക്കും. ഇത് വൈദ്യുതി ഉത്പാദനത്തിനു കൂടുതല്‍ സഹായകമാകുമെന്നാണ് ശാസ്ത്രീയമായ കണെ്ടത്തല്‍.

പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. 2015 ഓഗസ്റ്റ് 18ന് ഉദ്ഘാടനം ചെയ്ത സോളാര്‍ പ്ലാന്റില്‍ ഇതുവരെ 1.01 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു കഴിഞ്ഞു.ഇതുവഴി സിയാലിന് ഏഴു കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 6,756 ടണ്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കാന്‍ ഈ പദ്ധതി സഹായകമായി.

Related posts