കുന്നംകളം: സംവരണ സീറ്റുകളുടെ വിഭജനം പൂർത്തിയായപ്പോൾ പ്രതിപക്ഷ നിരയിലെ കക്ഷികളായ ബിജെപിക്കും ആർഎംപിക്കും കനത്ത നഷ്ടം.
ബിജെപിക്കും ആർഎംപിയും ഏറെ സ്വാധീനമുള്ള മേഖലകൾ പലതും ജനറൽ ആകാത്തതിനെ തുടർന്ന് രണ്ടിലെയും പ്രധാന നേതാക്കൾക്ക് ഇപ്പോൾ മത്സരിക്കാനാവാത്ത സ്ഥിതിയാണ്.
കുന്നംകുളത്ത് നഗരസഭയിലെ ബിജെപിയുടെ അമരക്കാരനായിരുന്ന എം.വി. ഉല്ലാസിന് ചെറുവത്താനി മേഖലയിലെ രണ്ടു വാർഡുകളാണ് മത്സരിക്കാനായി ഉദ്ദേശിച്ചിരുന്നത്.
കഴിഞ്ഞ തവണ കൗണ്‍സിലർ ആകാത്തതിനെ തുടർന്ന് ഇത്തവണ എന്തായാലും മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.
എന്നാൽ ചെറുവത്താനി മേഖലയിലെ പ്രധാന ബിജെപി വാർഡുകളെല്ലാം സംവരണമായി മാറിയതോടെ എം.വി ഉല്ലാസിന് ഇത്തവണ മത്സരിക്കാൻ വേറെ സീറ്റ് തേടേണ്ടിവരും.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ വാർഡ് 33 കവലക്കാട് സ്ത്രീസംവരണം മാറി ജനറൽ വാർഡായി മാറിയിട്ടുണ്ട്. ഇവിടെ നിലവിലെ ബിജെപി കൗണ്‍സിലർ കെ.കെ. മുരളിയായിരിക്കും മത്സരിക്കുക.
ഇപ്പോൾ നഗരസഭയിൽ ഏഴ് അംഗങ്ങളുള്ള ബിജെപിയുടെ സിറ്റിംഗ് വാർഡുകളിൽ ഭൂരിഭാഗവും സ്ത്രീസംവരണമായി മാറി. ഇതിനിടെ ഏത് വിധേനയും എം.വി. ഉല്ലാസ് ബിജെപിയുടെ മത്സര നേതൃത്വത്തിൽ ഉണ്ടാകണമെന്ന് വലിയൊരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
കൂടാതെ കഴിഞ്ഞ തവണ മൂന്നു സീറ്റുകൾ ലഭിച്ച ആർഎം പിയുടെ നേതാവ് കെ.എ. സോമനാണ് ഇതോടൊപ്പം കനത്ത നഷ്ടം സംഭവിച്ച മറ്റൊരാൾ.
സോമന്റെ സ്വന്തം വാർഡ് ഉൾപ്പെടെ ആർഎംപിക്ക് സ്വാധീനമുള്ള മൂന്ന് വാർഡുകൾ ഒറ്റയടിക്ക് സംവരണമായി മാറിയതാണ് പാർട്ടിക്ക് ഇത്തവണ തിരിച്ചടിയായത്.
കഴിഞ്ഞ രണ്ട് തവണയും മികച്ച ജന സ്വാധീനത്തിന്റെ പിൻബലത്തിൽ തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഇത്തവണ പ്രതീക്ഷിച്ച വാർഡുകൾ വനിത പട്ടിക സംവരണങ്ങളായി മാറുകയായിരുന്നു.
ആത്മവിശ്വാസത്തോടെ മത്സരിക്കാൻ സാധിക്കുന്ന വാർഡുകൾ കൈവിട്ട അവസ്ഥയിലാണ് ആർഎംപി ഇപ്പോൾ. ആർഎംപിയുടെ സ്വാധീനമുള്ള നാലു വാർഡുകൾ സംവരണം ആയി മാറിയതിനാൽ നേതൃത്വനിരയിൽ ഉൾപ്പെടുന്നവർക്ക് ഇത്തവണ കടുത്ത ബലപരീക്ഷണമാവും നേരിടുക.
ആർഎംപി നേതാവ് കെ.എ. സോമൻ 12-ാം വാർഡ് അടുപ്പുട്ടി ഉരുളി കുന്നിൽ മത്സരിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.