ഫയലുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം : കളക്ടര്‍

tvm-govtfailതിരുവനന്തപുരം: ഫയലുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പുറപ്പെടുവിച്ച അന്‍പതിന മാര്‍ഗരേഖ നടപ്പാക്കുന്നതു ചര്‍ച്ചചെയ്യാന്‍ സിവില്‍ സ്‌റ്റേഷനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിവില്‍ സ്‌റ്റേഷനില്‍ നിന്ന് വൈകുന്നേരം 4.55 മുതല്‍ തിരിക്കുന്ന ബസുകളുടെ സമയം 5.20 ആക്കാന്‍ അടുത്ത റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി യോഗത്തില്‍ തീരുമാനമെടുക്കും. ഇതുവഴി ഉദ്യോഗസ്ഥര്‍ നേരത്തെ ഓഫീസില്‍ നിന്നിറങ്ങുന്ന പ്രവണത ഒഴിവാക്കാനാകും. സമയമാറ്റം നടപ്പാക്കാന്‍ സര്‍വീസ് സംഘടനകളുടെ സഹകരണവും തേടും.ഉദ്യോഗസ്ഥതലത്തില്‍ കൈക്കൊള്ളാവുന്ന തീരുമാനം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ എത്രയുംവേഗം കൈക്കൊണ്ട് വിവരം പരാതിക്കാരനെ അറിയിക്കാന്‍ ശ്രമിക്കണം.

അത് നടപ്പാക്കാന്‍ പറ്റാത്ത കാര്യങ്ങളാണെങ്കില്‍പോലും ജനങ്ങളെ കാരണസഹിതം രേഖാമൂലം അറിയിക്കണം. ഇതുവഴി, മേലധികാരികളെ ആവശ്യമെങ്കില്‍ സമീപിക്കാന്‍ പരാതിക്കാര്‍ക്ക് സാധിക്കും. ജനങ്ങളെ ഫയലുകളുടെ പേരില്‍ കയറിയിറങ്ങി നടത്താന്‍ ഇടവരുത്താതെ സൗഹാര്‍ദ്ദപൂര്‍ണവും സൗമനസ്യത്തോടെയുമുള്ള പ്രവര്‍ത്തനം വേണം.കൃത്യനിഷ്ഠ പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം. സമയത്ത് എത്തുക മാത്രമല്ല, കൃത്യമായി ജോലി ചെയ്യുന്നു എന്നുറപ്പാക്കാന്‍ മേലധികാരികളും ശ്രദ്ധിക്കണം.

സിവില്‍ സ്‌റ്റേഷനിലെ വകുപ്പ് മേധാവികളും സെക്ഷന്‍ അധികാരികളും മാസംതോറും സെക്ഷന്‍ യോഗം വിളിച്ച് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് കാര്യക്ഷമത കൂട്ടാന്‍ നടപടികള്‍ വേണം. ജനങ്ങള്‍ക്ക് ഓഫീസുകളില്‍ ലഭ്യമാകുന്നതും ലഭ്യമല്ലാത്തതുമായ സേവനങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ഹെല്‍പ്പ് ഡെസ്കിന്റെ സഹായത്തോടെ കാര്യങ്ങള്‍ പരാതിക്കാരെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഡിഎം ജോണ്‍ വി. സാമുവല്‍, ആര്‍ഡിഒ സബിന്‍ സമീദ്, വിജിലന്‍സ് ഡെപ്യൂട്ടി കളക്ടര്‍ വി.ആര്‍. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു. സിവില്‍ സ്‌റ്റേഷനിലെ വിവിധ ഓഫീസുകളിലെ മേധാവികള്‍ മുതല്‍ വിവിധ സെക്ഷന്‍ സൂപ്രണ്ടുമാര്‍ വരെയുള്ള ഉദ്യോഗസ്ഥരെയാണ് ജില്ലാ കളക്ടര്‍ അഭിസംബോധന ചെയ്തത്.

Related posts