ഫെഡററിനെ മറിച്ച് റോനിക് ഫൈനലില്‍

murayലണ്ടണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍നിന്നു പുറത്ത്. സെമിയില്‍ കാനഡയുടെ മിലോസ് റോനിക്കിനോടു പരാജയപ്പെട്ടതോടെയാണു സ്വിസ് താരത്തിന്റെ ഫൈനല്‍ മോഹങ്ങള്‍ക്കു തിരശീല വീണത്. സ്‌കോര്‍: 6-3, 6-7, 4-6, 7-5, 6-3. ആന്‍ഡി മുറേ-തോമസ് ബെര്‍ഡിച്ച് മത്സരത്തിലെ വിജയിയാണു ഫൈനലില്‍ റോനിക്കിന്റെ എതിരാളി.

തുടര്‍ച്ചയായി രണ്ടാം മത്സരവും അഞ്ചാം റൗണ്ടിലേക്കു നീട്ടി ഫെഡറര്‍ വിജയപ്രതീക്ഷ ഉണര്‍ത്തിയെങ്കിലും റോനിക്കിന്റെ തീപാറുന്ന സെര്‍വുകള്‍ക്കു മുന്നില്‍ മറുപടിയില്ലാതായിപ്പോയി. രണ്ടു സെറ്റുകള്‍ക്കു ലീഡ് നേടിയ ശേഷമാണു ഫെഡറര്‍ തോല്‍വി വഴങ്ങിയത്. മൂന്നു മണിക്കൂറും 20 മിനിറ്റും നീണ്ടുനിന്ന മാരത്തണ്‍ പോരാട്ടത്തില്‍ ആദ്യ സെറ്റ് 6-3നു തോറ്റ ഫെഡറര്‍ രണ്ടാം സെറ്റ് 6-7നു സ്വന്തമാക്കി. മൂന്നാം സെറ്റില്‍ കാര്യമായ പോരാട്ടം കൂടാതെ റോനിക് 6-4ന് കീഴടങ്ങിയതോടെ, ഫെഡറര്‍ ജയത്തിലേക്കാണെന്ന തോന്നലുയര്‍ന്നു. എന്നാല്‍, 7-5ന് നാലാം സെറ്റ് സ്വന്തമാക്കിയ റോനിക് 6-3 എന്ന സ്‌കോറില്‍ കാര്യമായ എതിര്‍പ്പിന് ഫെഡറര്‍ക്ക് അവസരം നല്‍കാതെ സെറ്റും മത്സരവും സ്വന്തമാക്കി.

ഒരു ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇടംപിടിക്കുന്ന ആദ്യ കനേഡിയന്‍ താരമാണ് റോനിക്. 1997ല്‍ കനേഡിയന്‍ വംശജനായ ഗ്രെഗ് റുസേദ്‌സ്കി യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും ബ്രിട്ടീഷ് പതാകയിലാണ് അന്നു മത്സരിച്ചത്. ആന്‍ഡി റോഡിക്കിനുശേഷം വിംബിള്‍ഡണ്‍ ഫൈനലില്‍ കടക്കുന്ന യൂറോപ്യനല്ലാത്ത ആദ്യ പുരുഷതാരമെന്ന നേട്ടവും റോനിക് സ്വന്തമാക്കി. 2009ലായിരുന്നു റോഡിക്കിന്റെ ഫൈനല്‍ പ്രവേശം. കാനഡയുടെ യൂജിന്‍ ബുച്ചാര്‍ഡ് 2014ല്‍ വിംബിള്‍ഡന്‍ വനിതാ വിഭാഗം ഫൈനലില്‍ എത്തിയിരുന്നു.

Related posts