ഫോണുകള്‍ കണ്ടാല്‍ എടുത്തുപോകും സാറേ… ആഡംബര ഫോണുകള്‍ മാത്രം മോഷ്ടിച്ചു വില്‍ക്കുന്നയാളെ അറസ്റ്റു ചെയ്തു

KTM-THIEFകോട്ടയം: ഐ ഫോണ്‍ മോഷ്്ടിച്ചു വില്പന നടത്തിയ കേസില്‍ കോട്ടയത്ത് പിടിയിലായ വൈറ്റില അലങ്കാര്‍ ടൂറിസ്റ്റ് ഹോമിനു സമീപം അമ്പാടന്‍കുഴിയില്‍ ബാലു (62) സമാനമായ നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നു പോലീസ്. ആഡംബര മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു മുങ്ങുന്നതില്‍ ഇയാള്‍ സമര്‍ഥനാണ്. എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നു സമാനമായ രീതിയില്‍ ഇയാള്‍ ഫോണുകള്‍ മോഷ്ടിച്ചിട്ടുണ്ട്. മൂന്നാഴ്ച മുമ്പു ബേക്കര്‍ ജംഗ്ഷനിലെ ജപമാല മെഡിക്കല്‍ സ്‌റ്റോറിലെ ജീവനക്കാരന്റെ മൈക്രോസോഫ്റ്റ് ലൂമിയ ഫോണും സമാനമായ സാഹചര്യത്തില്‍ മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചു. ഈ ഫോണ്‍ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം എറണാകുളം ഹൈക്കോടതി ജംഗ്ഷനിലുള്ള ഹോമിയോ മെഡിക്കല്‍ ഷോപ്പിലെത്തിയ ബാലു കടയുടമയോടു സെര്‍വിക്കല്‍ കോളര്‍ അന്വേഷിച്ചു. ഇതെടുക്കാന്‍ കടയ്ക്കുള്ളിലേക്കു കയറിയ സമയത്തു മേശയുടെ മുകളില്‍ സൂക്ഷിച്ചിരുന്ന ഐ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. 74,000 രൂപയാണു ഫോണിന്റെ വിപണിയിലെ വില. മോഷ്ടിച്ച ഫോണുമായി കോട്ടയത്തെത്തിയ ബാലു മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ സിറ്റി മൊബൈല്‍സില്‍ 2000 രൂപയ്ക്കു ഫോണ്‍ വിറ്റു.

വില്ക്കുമ്പോള്‍ കൂടുതല്‍ പണം ലഭിച്ചാല്‍ പിന്നീടു വന്നാല്‍  നല്‍കാമെന്നു കടയുടമ പറഞ്ഞു. ഇതിനിടെ കടയുടമ ഈ ഫോണ്‍ സമീപത്തെ ഫോണ്‍ പാര്‍ക്ക് എന്ന കടയുടമകളിലൊരാള്‍ക്ക് 19,000 രൂപയ്ക്കു  നല്‍കി. ഇയാള്‍ ഫോണ്‍ സ്വന്തമായി ഉപയോഗിച്ചു വരികയായിരുന്നു. ഇതിനിടെ ഫോണിലെ ഐ ക്ലൗഡ് എന്ന ലോക്ക് അഴിക്കാന്‍ ഫോണിലെ നമ്പര്‍ തെരഞ്ഞ് ഫോണിന്റെ യഥാര്‍ഥ ഉടമസ്ഥയുടെ ഭര്‍ത്താവിനെ വിളിച്ചു. ഈ ഫോണ്‍ വിറ്റതാണെന്ന ധാരണയിലാണ് ഇയാള്‍ വിളിച്ചത്.

സംസാരിച്ചപ്പോഴാണു മോഷ്ടിച്ചതാണെന്നു കണ്ടെത്തിയത്. ഇതോടെ, വീണ്ടും പണത്തിനായി ബാലു കോട്ടയത്തെ കടയിലെത്തിയപ്പോള്‍ ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയും എസ്‌ഐ എം.ജെ. അഭിലാഷ്, എഎസ്‌ഐ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts